Sunday, 28 February 2016

ലാല്വേട്ടന്റെ ഓര്‍മ്മകളുടെ സംരക്ഷണ ലായനികള്‍

അര്‍ത്ഥമില്ലാത്ത വാക്കുകളും വരകളുംകൊണ്ട് സാഹിത്യത്തെ വ്യഭിചരിക്കുന്ന, ആനുകാലികങ്ങളില്‍ പൊട്ടും പൊടിയും എഴുതുന്ന ഒരു എഴുത്തുകാരനോടുള്ള ആദരവായിരുന്നില്ല അയാളോട്... ജീവിതത്തിന്റെ അടരുകളടുക്കിവയ്ക്കുമ്പോള്‍ മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക് പരകായപ്രവേശം നടത്തുന്ന അയാളുടെ, ഓര്‍മ്മകളുടെ സംരക്ഷണ ലായനികളില്‍ നിറച്ചുവച്ച വരികളില്‍നിന്ന് നനഞ്ഞ മുഖത്തെ കണ്ണീരിന്റെ ഉപ്പുതരികളെ നുള്ളിയെടുക്കാം, സന്തോഷത്തിന്റെ മധുരമുള്ള ചിരികളെ കടം ചോദിക്കാം, വാത്സല്യത്തിന്റെ വയമ്പ് ഇറ്റിച്ചുതന്നേക്കാം... മുത്തശ്ശിക്കഥകളിലേതുപോലെ ഉത്തരങ്ങളെ തിരഞ്ഞുപോകുന്നതിനൊരു കടങ്കഥ ബാക്കിയാക്കി നടന്നുപോകുന്നയാള്‍...

'ഞാന്‍ ഒരാളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍... അയാള്‍ക്ക് ഏതെങ്കിലും രീതിയില്‍, എന്തെങ്കിലും ചെയ്തു കൊടുക്കുന്നുണ്ടെങ്കില്‍ പോലും അതിലൊരു സ്വാര്‍ത്ഥമായ താത്പര്യമുണ്ട്' എന്ന് ഇടയ്ക്കിടെ പറയാറുള്ളതുകൊണ്ടാകാം എനിക്ക് മുമ്പിലേക്ക് നടന്നുവന്ന അയാളുടെ മുഖത്തെ മനോഹരമായ ചിരിയ്ക്കുപോലും ഒരു സ്വാര്‍ത്ഥമായ സ്‌നേഹത്തിന്റെ പിന്തുണയുണ്ടെന്ന് തോന്നിയിരുന്നെനിക്ക്. കണ്ണുകളില്‍ കുസൃതിയുടെ തുള്ളികളെ ഞാന്‍ കാണാതെയെപ്പോഴോ ഇറ്റിച്ചു വച്ചിട്ടാണോയെന്നറിയില്ല, ചിരിയ്ക്കുമ്പോള്‍ അതൊളിച്ചുവച്ചിരുന്നില്ല അയാള്‍. കണ്ണടയുടെ ചില്ല് ഗ്ലാസ്സിനപ്പുറത്ത് മങ്ങിയൊതുങ്ങുന്നതായിരുന്നില്ല ആ കുസൃതി.

കൈകളില്‍ മുറുകെപ്പിടിച്ച്, ആ ഹൃദയത്തിലേക്ക് വിളിക്കുന്നതുപോലെ... 'എന്തൊക്കെയുണ്ടെടാ?' ചിരിയ്ക്കാന്‍ ശ്രമിച്ചതേയുള്ളൂ, കൃത്യമായൊരുത്തരമില്ലാതെ...

വാക്കുകളുടെ അകലങ്ങളില്ലാതെ, ഒരു അനിയനായി ചെന്നുകയറിയതാണ് ഞാന്‍... നിഷേധിച്ചില്ലെന്നത് വലിയ സന്തോഷമാണിന്നും.

തണുത്ത ജ്യുസിനു ഇരുവശത്തുമിരിയ്ക്കുമ്പോള്‍ കടമെടുത്തതോ, വഴിയില്‍നിന്ന് വീണുകിട്ടിയതോ അല്ലാത്ത വാക്കുകളെ ഓര്‍മ്മകളില്‍ സംരക്ഷിച്ചുപോരുന്നുണ്ട് അയാളെന്ന് തോന്നി.

ഓട്ടോയില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ 'കണ്ണന്‍മോനെ, രണ്ടീസണ്ടാകും ല്ലേ?' മല്ലുമുണ്ട് പുതച്ച മുത്തശ്ശിയോട് മറുപടിയോ, മറുചോദ്യമോ ഇല്ലാതെ ചിരിച്ചു. ലുങ്കി മടക്കിക്കുത്തി, തലയില്‍ക്കെട്ടുമായി നടന്നുവരുന്നയാളോടും ഹൃദ്യമായി ചിരിച്ചു. ചുണ്ണാമ്പ് ചോദിയ്ക്കുന്ന യക്ഷിയുടെ കഥ പറഞ്ഞുതന്ന മുത്തശ്ശിയാണോ അത്? ഞാന്‍ വായിച്ചുപോയ ഏതോ കഥയില്‍ വന്ന രാമേട്ടനോ, കേശ്വേട്ടനോ ആണോ മറ്റേയാള്‍? ആയിരിക്കാം...

അയാള്‍ക്കൊപ്പമായിരുന്നപ്പോഴൊക്കെയും, എന്നേയും അയാളുടെ ഓര്‍മ്മകളുടെ സംരക്ഷണ ലായനിയിലേയ്ക്ക് തള്ളിയിട്ടുകൊണ്ടിരുന്നെന്ന് തോന്നി, പിന്നെയും...

ഇന്ന്, 'ഓര്‍മ്മകളുടെ സംരക്ഷണ ലായനികള്‍' പ്രകാശനം ചെയ്യപ്പെടുമ്പോള്‍ അയാള്‍ നന്മയുടെ മുഖത്തോടെ, പിന്നേയും സ്‌നേഹമുള്ളമുള്ളവനാകുന്നു, സ്വാര്‍ത്ഥനായിത്തന്നെ.... അവിടെയെത്താന്‍ കഴിഞ്ഞില്ലെങ്കിലും സ്‌നേഹത്തോടെ എല്ലാ ആശംസകളും...

Thursday, 11 February 2016

പറയുവാന്‍ സൂക്ഷിച്ചുവച്ച ചിലതുകള്‍

പ്രണയം കുടിച്ചുവറ്റിച്ച പകലിനിപ്പുറം, മഴയുടെ അകത്തളങ്ങളില്‍ നീയോര്‍മ്മകള്‍ തീക്കനലുകളില്‍ പൊള്ളിക്കുന്ന രാത്രിയില്‍ ഞാനോര്‍മ്മപ്പെടുത്തുന്നത്...

'നിന്റെ ഹൃദയത്തിന് എന്റെ ചുണ്ടുകളെ കാണിച്ചുകൊടുക്കുക, ദീര്‍ഘദൂരം
യാത്ര ചെയ്യേണ്ടുന്നൊരു പകലില്‍ ഞാനൊരു ചുംബനംകൊണ്ട് പറയുവാന്‍ സൂക്ഷിച്ചുവച്ച ചിലതുകളുണ്ട്...'