Wednesday, 16 November 2016

കാണാതിരിക്കുന്നതിലെ ഇഷ്ടങ്ങളെ...

നമ്മള്‍ കണ്ടതെവിടെവച്ചെന്നതിലെ ഔചിത്യത്തെക്കുറിച്ച് ചോദിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം, കാണാതിരുന്നിട്ടും നമ്മളിത്രയേറെയൊക്കെ അടുത്തു പോയതിനെക്കുറിച്ചാണ്...

Thursday, 10 November 2016

അവളിലേയ്ക്ക്

...അവളിലേയ്ക്കുള്ള യാത്രയാണിത്, അവള്‍ കോറിയിട്ട ഓര്‍മ്മപ്പാടുകളിലൂടെ..!!

കൊഴിഞ്ഞുണങ്ങിയ ഇന്നലെകളില്‍ ഓരോ ഇലകൊണ്ടുമെനിക്ക് മധുരം പകര്‍ന്നൊരു പെണ്‍മരം, അതായിരുന്നു അവള്‍. കടലിലേയ്ക്ക് ഒളിച്ചുപോകുന്ന... മഴയില്‍ നേര്‍ത്തില്ലാതാകുന്ന... മഞ്ഞുപാളികളികള്‍ക്കിടയില്‍ ഉറഞ്ഞുകട്ടിപിടിയ്ക്കുന്നതുപോലെയുള്ള അവളുടെ നേര്‍ത്ത വാക്കുകളിലേയ്ക്ക് ഞാന്‍ സ്വയമിറങ്ങിച്ചെല്ലുകയായിരുന്നു, വിശുദ്ധിയുടെ പ്രണയാഴങ്ങളിലേക്ക്... അവളിലേക്ക്...

തലേന്നത്തെ മഴ നനച്ച വഴികള്‍ക്ക് നീളമേറുമ്പോള്‍, ഓര്‍മ്മകള്‍ നനഞ്ഞൊട്ടിയത് നെഞ്ചിലെ വേനല്‍ച്ചുമരിലാണ്. ചിന്തകള്‍ക്കൊപ്പം ചുരം കയറുന്ന ബസ്സിന്റെ പുറകിലെ സീറ്റിലിരിയ്ക്കുമ്പോള്‍ കിതപ്പാറിയൊരു ശൈത്യം മുഖം നനച്ചു. കറുത്തു തുടങ്ങിയ ബസ്സിനകത്ത് മഞ്ഞ വെളിച്ചം ശബ്ദമില്ലാതെ, ഉറക്കച്ചടവോടെ കണ്ണുതുറക്കുകയും വശത്തെ അസ്വസ്ഥതകളുടെ ഇരുളാഴങ്ങളിലേക്ക് ഞാന്‍ കണ്ണുകളെ നട്ടുവയ്ക്കുകയും ചെയ്തു.

അവളുടെ ചുണ്ടുകളുടെ കടുത്ത ചുവപ്പായിരുന്നു ഞങ്ങളുടെ പ്രണയത്തിന്. അസ്തമയച്ചുവപ്പില്‍ ദൈര്‍ഘ്യമേറിയ മൗനത്തിന്റെ ഇടനാഴികളിലാണ് ഞങ്ങള്‍ പ്രണയത്തെ മുട്ടിയുരുമ്മിയത്. സമുദ്രങ്ങളുറങ്ങുന്ന അവളുടെ കണ്ണുകളില്‍ ഞാനെത്രെയോ തവണ മുങ്ങി മരിച്ചിട്ടുണ്ട്...

...അവളിലേയ്ക്കുള്ള യാത്രയാണിത് !!

മഞ്ഞുറഞ്ഞതുപോലുള്ള തണുപ്പായിരുന്നെന്നും അവളുടെ കൈകള്‍ക്ക്, ഭൂതകാലക്കുളിരില്‍ നിലാവിന്റെ മുഖമായിരുന്നോ അവള്‍ക്ക്..?? മഴയുടേയും മഞ്ഞിന്റേയും നിറമുള്ളവള്‍...

നിറങ്ങള്‍ വാരിച്ചുറ്റിയ വാക്കുകളെക്കാളേറെ നുകര്‍ന്നത്, നിറമൗനങ്ങളായിരുന്നു. ഭാഷയുടെ അതിരുകളില്‍ ചുംബനപ്പൂക്കള്‍ നട്ടുപിടിപ്പിച്ചിരുന്നു ഞങ്ങള്‍. ജീവിതത്തിന്റെ അടരുകളടുക്കി വയ്ക്കുമ്പോള്‍ സ്വപ്നത്തിന്റെ ഒറ്റമരച്ചില്ലകളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചവള്‍ !!

...അവളിലേയ്ക്കുള്ള യാത്രയാണിത് !!

നിരത്തുവക്കിലെ ആ ഒറ്റമരച്ചുവട്ടില്‍, അവിടെ വച്ചാണൊടുവില്‍ കണ്ടത്. അന്ന് സാരിത്തുമ്പില്‍ കടിച്ചമര്‍ത്തിയ വേദനയില്‍, കത്തിയുണങ്ങുന്ന വെയിലിനെപ്പോലും നനയ്ക്കുന്നൊരു മഴപ്പെയ്ത്തുണ്ടായിരുന്നു അവളുടെ മുഖത്ത്..!! അവളുടെ വാക്കുകളൊക്കെയും തേങ്ങലിലേക്ക് ഉള്‍വലിയുമ്പോള്‍ നിറഞ്ഞ കണ്ണുകളാണ് യാത്രാമൊഴി ചൊല്ലിയത്.

കാലമാം മഹാവ്യക്ഷത്തില്‍ പിന്നേയുമെത്രയോ ഋതുക്കള്‍ കൊഴിഞ്ഞു പോയി. എന്നിട്ടും... അവളില്ലാതായ ഭൂമിയില്‍ അവളെത്തിരഞ്ഞുതിരഞ്ഞുതിരഞ്ഞ്...

...അവളിലേയ്ക്കുള്ള യാത്രയാണിത് !!

Wednesday, 2 November 2016

നിന്നിലേക്ക്


നൂറ്റിയൊന്നുമ്മകളെ മൂക്കുത്തിയിലൊളിപ്പിച്ച പെണ്‍കുട്ടി..!! അവളെ അങ്ങനെ പരിചയപ്പെടുത്താണെനിക്കിഷ്ടം. ദീപാരാധന കഴിഞ്ഞ്, വെള്ളിക്കൊലുസിന്റെ കിലുക്കത്തോടെ പത്തുനടയിറങ്ങിവരുന്ന അവളുടെ കണ്ണുകളിലെ കരിമഷിപരന്നാണത്രേ പടിഞ്ഞാറ് രാത്രി പരക്കാറ്. അവളുടെ മൂക്കുത്തിയില്‍നിന്നാണ് നിലാവ് പെയ്തുതുടങ്ങുന്നതെന്ന നുണയെ ഞാനവളോട് പലവുരി പറഞ്ഞപ്പോഴൊക്കെയും നുണക്കുഴികളെക്കാണിച്ച് ചിരിയ്ക്കുകയാണവളുടെ പതിവ്...!!

Tuesday, 21 June 2016

പെയ്തുതോര്‍ന്ന മഴയുടെ പിറുപിറുക്കലുകള്‍

പ്രണയത്തിന്റെ കാട്ടുവഴികളില്‍ മൗനം ആത്മഹത്യ ചെയ്യപ്പെടരുതെന്നൊരു താക്കീത്..!! നിഷേധമൗനത്തിന്റെ ഉപ്പുമരങ്ങളാകും ചിലപ്പോഴെങ്കിലും വാക്കുകളെ കടംതരികയെന്ന ഓര്‍മ്മപ്പെടുത്തലും..!! എന്തിന്??

മൗനം അതെപ്പോഴും എന്നോടുകൂടെയുണ്ട്..

Wednesday, 30 March 2016

എനിക്കറിയാത്ത നീ !!

ഞാന്‍ മരിച്ചുവെന്നൊരു ഫേസ്ബുക്ക് പോസ്റ്റ...

നീയതിനെ നിര്‍വികാരമായി നോക്കിയിരിക്കുകയും നിറഞ്ഞ കണ്ണുകളോടെ, വിതുമ്പുന്ന ചുണ്ടുകളോടെയത് ലൈക് ചെയ്യുകയും ചിതറിയുലഞ്ഞ മനസ്സോടെ നീയെന്നെ അണ്‍ഫ്രണ്ട് ചെയ്യുകയു
മുണ്ടായി, അതുകണ്ട സ്വപ്നത്തില്‍നിന്നിറങ്ങിവന്ന് ഞാന്‍ ഫ്രണ്ട് ലിസ്റ്റില്‍ നിന്നെ തിരയുകയുകയാണ്‌.

മുഖമോ, പേരോ അറിയാതെ ഞാന്‍ പതറിത്തിരഞ്ഞത് വിതുമ്പുന്ന ചുണ്ടുകളെ... കലങ്ങിക്കരഞ്ഞ കണ്ണുകളെ... ചിതറിയുലഞ്ഞ മനസ്സോടെയെന്നെ അണ്‍ഫ്രണ്ട് ചെയ്ത വിരലുകളെ... നിന്നെ... ഇല്ല, എനിക്കെവിടേയും കണ്ടെത്താനാവാതെ ഞാന്‍ തോല്‍ക്കുന്നു,നിന്നെത്തിരഞ്ഞുകൊണ്ട് ഞാനലയാന്‍ തുടങ്ങുന്ന പകലില്‍ ഞാനൊരു ആത്മഹത്യാക്കുറിപ്പ് പോസ്റ്റ ചെയ്യുന്നു...

#പുഴ നിറച്ചുപെയ്ത മഴയതിരില്‍ നിന്നെ മറന്ന ഞാന്‍ പകലുണക്കത്തിലില്ലാതാകുന്നു.

Sunday, 28 February 2016

ലാല്വേട്ടന്റെ ഓര്‍മ്മകളുടെ സംരക്ഷണ ലായനികള്‍

അര്‍ത്ഥമില്ലാത്ത വാക്കുകളും വരകളുംകൊണ്ട് സാഹിത്യത്തെ വ്യഭിചരിക്കുന്ന, ആനുകാലികങ്ങളില്‍ പൊട്ടും പൊടിയും എഴുതുന്ന ഒരു എഴുത്തുകാരനോടുള്ള ആദരവായിരുന്നില്ല അയാളോട്... ജീവിതത്തിന്റെ അടരുകളടുക്കിവയ്ക്കുമ്പോള്‍ മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക് പരകായപ്രവേശം നടത്തുന്ന അയാളുടെ, ഓര്‍മ്മകളുടെ സംരക്ഷണ ലായനികളില്‍ നിറച്ചുവച്ച വരികളില്‍നിന്ന് നനഞ്ഞ മുഖത്തെ കണ്ണീരിന്റെ ഉപ്പുതരികളെ നുള്ളിയെടുക്കാം, സന്തോഷത്തിന്റെ മധുരമുള്ള ചിരികളെ കടം ചോദിക്കാം, വാത്സല്യത്തിന്റെ വയമ്പ് ഇറ്റിച്ചുതന്നേക്കാം... മുത്തശ്ശിക്കഥകളിലേതുപോലെ ഉത്തരങ്ങളെ തിരഞ്ഞുപോകുന്നതിനൊരു കടങ്കഥ ബാക്കിയാക്കി നടന്നുപോകുന്നയാള്‍...

'ഞാന്‍ ഒരാളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍... അയാള്‍ക്ക് ഏതെങ്കിലും രീതിയില്‍, എന്തെങ്കിലും ചെയ്തു കൊടുക്കുന്നുണ്ടെങ്കില്‍ പോലും അതിലൊരു സ്വാര്‍ത്ഥമായ താത്പര്യമുണ്ട്' എന്ന് ഇടയ്ക്കിടെ പറയാറുള്ളതുകൊണ്ടാകാം എനിക്ക് മുമ്പിലേക്ക് നടന്നുവന്ന അയാളുടെ മുഖത്തെ മനോഹരമായ ചിരിയ്ക്കുപോലും ഒരു സ്വാര്‍ത്ഥമായ സ്‌നേഹത്തിന്റെ പിന്തുണയുണ്ടെന്ന് തോന്നിയിരുന്നെനിക്ക്. കണ്ണുകളില്‍ കുസൃതിയുടെ തുള്ളികളെ ഞാന്‍ കാണാതെയെപ്പോഴോ ഇറ്റിച്ചു വച്ചിട്ടാണോയെന്നറിയില്ല, ചിരിയ്ക്കുമ്പോള്‍ അതൊളിച്ചുവച്ചിരുന്നില്ല അയാള്‍. കണ്ണടയുടെ ചില്ല് ഗ്ലാസ്സിനപ്പുറത്ത് മങ്ങിയൊതുങ്ങുന്നതായിരുന്നില്ല ആ കുസൃതി.

കൈകളില്‍ മുറുകെപ്പിടിച്ച്, ആ ഹൃദയത്തിലേക്ക് വിളിക്കുന്നതുപോലെ... 'എന്തൊക്കെയുണ്ടെടാ?' ചിരിയ്ക്കാന്‍ ശ്രമിച്ചതേയുള്ളൂ, കൃത്യമായൊരുത്തരമില്ലാതെ...

വാക്കുകളുടെ അകലങ്ങളില്ലാതെ, ഒരു അനിയനായി ചെന്നുകയറിയതാണ് ഞാന്‍... നിഷേധിച്ചില്ലെന്നത് വലിയ സന്തോഷമാണിന്നും.

തണുത്ത ജ്യുസിനു ഇരുവശത്തുമിരിയ്ക്കുമ്പോള്‍ കടമെടുത്തതോ, വഴിയില്‍നിന്ന് വീണുകിട്ടിയതോ അല്ലാത്ത വാക്കുകളെ ഓര്‍മ്മകളില്‍ സംരക്ഷിച്ചുപോരുന്നുണ്ട് അയാളെന്ന് തോന്നി.

ഓട്ടോയില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ 'കണ്ണന്‍മോനെ, രണ്ടീസണ്ടാകും ല്ലേ?' മല്ലുമുണ്ട് പുതച്ച മുത്തശ്ശിയോട് മറുപടിയോ, മറുചോദ്യമോ ഇല്ലാതെ ചിരിച്ചു. ലുങ്കി മടക്കിക്കുത്തി, തലയില്‍ക്കെട്ടുമായി നടന്നുവരുന്നയാളോടും ഹൃദ്യമായി ചിരിച്ചു. ചുണ്ണാമ്പ് ചോദിയ്ക്കുന്ന യക്ഷിയുടെ കഥ പറഞ്ഞുതന്ന മുത്തശ്ശിയാണോ അത്? ഞാന്‍ വായിച്ചുപോയ ഏതോ കഥയില്‍ വന്ന രാമേട്ടനോ, കേശ്വേട്ടനോ ആണോ മറ്റേയാള്‍? ആയിരിക്കാം...

അയാള്‍ക്കൊപ്പമായിരുന്നപ്പോഴൊക്കെയും, എന്നേയും അയാളുടെ ഓര്‍മ്മകളുടെ സംരക്ഷണ ലായനിയിലേയ്ക്ക് തള്ളിയിട്ടുകൊണ്ടിരുന്നെന്ന് തോന്നി, പിന്നെയും...

ഇന്ന്, 'ഓര്‍മ്മകളുടെ സംരക്ഷണ ലായനികള്‍' പ്രകാശനം ചെയ്യപ്പെടുമ്പോള്‍ അയാള്‍ നന്മയുടെ മുഖത്തോടെ, പിന്നേയും സ്‌നേഹമുള്ളമുള്ളവനാകുന്നു, സ്വാര്‍ത്ഥനായിത്തന്നെ.... അവിടെയെത്താന്‍ കഴിഞ്ഞില്ലെങ്കിലും സ്‌നേഹത്തോടെ എല്ലാ ആശംസകളും...

Thursday, 11 February 2016

പറയുവാന്‍ സൂക്ഷിച്ചുവച്ച ചിലതുകള്‍

പ്രണയം കുടിച്ചുവറ്റിച്ച പകലിനിപ്പുറം, മഴയുടെ അകത്തളങ്ങളില്‍ നീയോര്‍മ്മകള്‍ തീക്കനലുകളില്‍ പൊള്ളിക്കുന്ന രാത്രിയില്‍ ഞാനോര്‍മ്മപ്പെടുത്തുന്നത്...

'നിന്റെ ഹൃദയത്തിന് എന്റെ ചുണ്ടുകളെ കാണിച്ചുകൊടുക്കുക, ദീര്‍ഘദൂരം
യാത്ര ചെയ്യേണ്ടുന്നൊരു പകലില്‍ ഞാനൊരു ചുംബനംകൊണ്ട് പറയുവാന്‍ സൂക്ഷിച്ചുവച്ച ചിലതുകളുണ്ട്...'