സോപാന സംഗീതാചാര്യന്‍ ഞെരളത്ത് രാമപൊതുവാളും എഴുത്തുകാരനായ നന്ദനാരുമടക്കമുള്ള മഹത് വ്യക്തികളുടെ സാമീപ്യംകൊണ്ട് ധന്യമാക്കപ്പെട്ട, ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള അങ്ങാടിപ്പുറം തരകന്‍ ഹൈസ്കൂള്‍...
റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡിലേക്ക് മുഖം തിരിച്ചുനിന്നിരുന്ന സ്കൂളിന്‍റെ ചെറിയ ഗേറ്റിനടുത്ത്, മതിലിനകത്തുള്ള പേരറിയാത്തയേതോ മരത്തിന് ചുവട്ടിലായി, നാലുകാലുള്ള മേശയില്‍ വെയിലും മഴയും കൊള്ളാതിരിക്കാന്‍ ഒരു മേല്‍ത്തട്ട് പണിത ചെട്ടിയാരുടെ ചെറിയ കട. അവിടെ... കുട്ടികളുടെ വായില്‍ കപ്പലോടിക്കാറുള്ള മിഠായി ഭരണികളോ, മുളകും ഉപ്പും ചേര്‍ത്തുകഴിക്കാനുള്ള ഓറഞ്ചുകളോ സബര്‍ജില്ലിയോ ഇല്ലാതെ ഒഴിഞ്ഞുകിടക്കുകയാണിന്ന്. ഉച്ചഭക്ഷണത്തിന് ചെട്ടിയാരുടെ കടയില്‍നിന്ന് വാങ്ങിയ ആ 'ജ്യോതി' അച്ചാറിന്‍റെ രുചി നാവിലൂടെ ചിന്തകളോടൊപ്പം ഓര്‍മ്മകളിലേക്ക് നടന്നുപോയി. ചെട്ടിയാരും ഭാര്യയും നടത്തിയിരുന്ന കട, ഇന്നവരില്ലാതിരുന്നിട്ടും ഓര്‍മ്മകളെ ബാക്കിയാക്കി തനിച്ചവിടെ നില്‍ക്കുന്നതെന്തിനുവേണ്ടിയാണ്??
ഗേറ്റ് കടക്കുമ്പോള്‍ പൗലോസ് മാഷിന്‍റെ വിസില്‍ ശബ്ദം കേട്ടു. സ്പോര്‍ട്സ് റൂമിലെ അലമാരകളില്‍ മുഖത്തോടു മുഖം നോക്കിയിരിക്കുന്ന ഷട്ടില്‍ബാറ്റുകളും, കൂനിക്കൂടിയുറങ്ങുന്ന ഫുട്ബോളും ചുമരിലേക്ക് ചാരിയുറങ്ങുന്ന ക്രിക്കറ്റ് ബാറ്റുമൊക്കെ അങ്ങനെ തന്നെയുണ്ട്. പുതിയതാണവയെല്ലാം... ഞാനിതുവരെ തൊടാത്തത്. ഗ്രൗണ്ടിലെ ഫുട്ബോള്‍ കോര്‍ട്ടിലേക്ക് നോക്കിയപ്പോള്‍ കണ്ണുകള്‍ പെയ്തത്, ഒന്നുപറയുകപോലും ചെയ്യാതെ മരണത്തിലേക്ക് നടന്നുപോയ നിന്നെയോര്‍ത്തിട്ടാടാ... നീയിന്ന് കൂടെയില്ലെന്ന തിരിച്ചറിവിലാടാ കഴുവേറീ... (ഗിരീഷേ, ഓര്‍മ്മകളുടെ വേനല്‍ച്ചൂടിലേക്ക് വീണുപൊള്ളുകയാണ് നീയിന്ന് കൂടെയില്ലെന്ന സത്യം)
സ്റ്റേജിന് പുറകിലുള്ള ഒന്നാം ക്ലാസിലേക്ക് കയറുമ്പോള്‍, ഉണ്ണിമായ ടീച്ചറുടെ പതിഞ്ഞ ശബ്ദത്തെ ഓര്‍ത്തെടുക്കാനാകാതെ പരാജയപ്പെടുകയാണല്ലോ?? ടീച്ചര്‍ കൈപിടിച്ചെഴുതിച്ച അക്ഷരങ്ങളെ മനസ്സുകൊണ്ട് ഒന്നുകൂടിയെഴുതി നോക്കി. ദേഷ്യപ്പെടാത്ത... ചൂരലിന്‍റെ ഭാഷയറിയാത്ത... അമ്മയുടെയത്രയും വാത്സല്യമുള്ള ഞങ്ങളുടെ പ്രിയപ്പെട്ട ഉണ്ണിമായ ടീച്ചര്‍ ഇന്നെവിടെയാകും??
രണ്ടാം ക്ലാസില്‍ ഉറക്കെ കേള്‍ക്കുന്നത് വല്‍സമ്മ ടീച്ചറുടെ ശബ്ദമാണ്. വഴക്ക് പറയുകയും കണ്ണടയ്ക്കുള്ളില്‍ കണ്ണുരുട്ടിയുള്ള ടീച്ചറുടെ നോട്ടത്തിലും നിശബ്ദമായ ക്ലാസിലെ രണ്ടാമത്തെ ബഞ്ചില്‍, സ്ലേറ്റില്‍ സങ്കലനപ്പട്ടികയിലെ അക്കങ്ങളെ നിരത്തുന്ന തിരക്കിനിടയിലാണ് ഞാന്‍.
മൂന്നാം ക്ലാസ്സിലെത്തിയപ്പോള്‍, ഓടിന്‍റെ പൊട്ടുകൊണ്ട് രാമകൃഷ്ണന്‍റെ നെറ്റിയിലൊരു മുറിവുണ്ടാക്കിക്കൊടുത്തതിന്, ഞാന്‍ വര്‍ഗീസ് മാഷിന്‍റെ മുന്‍പില്‍ തലകുനിച്ചുനില്‍ക്കുകയാണ്. ദേഷ്യത്തില്‍ ചുവന്ന മാഷിന്‍റെ മുഖത്തിന്‍റെ ഓര്‍മ്മയില്‍, കാലില്‍, സോക്സിന് തൊട്ടുമുകളിലെ പഴയ ചൂരല്‍ വേദനയെ ഞാന്‍ വെറുതെയൊന്ന് തടവി.
പടിക്കെട്ടുകളിറങ്ങി നാലാം ക്ലാസ്സിലേക്ക് കയറുമ്പോള്‍, ക്ലാസില്‍ ഗ്രേസമ്മ ടീച്ചറുടെ ശബ്ദത്തിനേക്കാള്‍ ഉച്ചത്തില്‍ ഞങ്ങളുടെ ബഹളമാണ്. ഒച്ചയിട്ട് ശബ്ദം നഷ്ടമായ ടീച്ചറുടെ ശബ്ദമില്ലാത്ത ശബ്ദത്തെ ഞങ്ങള്‍ കളിയാക്കി, പരസ്പരം ചിരിക്കുകയാണ്. ടീച്ചറുടെ നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ക്ക് പോലും വല്ലാത്ത ക്ഷീണം. ചൂരലിന്‍റെ തുണയോടെ അതിലെ പോയ ഉറുദു മാഷിനെക്കണ്ട്, ഞങ്ങളുടെ ശബ്ദത്തെ നിശബ്ദത പൊതിഞ്ഞുപിടിക്കുന്നതുകണ്ട് ഞാന്‍ ചിരിച്ചു. അഞ്ചാം ക്ലാസില്‍, ചന്ദ്രന്‍മാഷിനേക്കാള്‍ ഉച്ചത്തില്‍ മാഷിന്‍റെ ചൂരല്‍ ശബ്ദം കേട്ടാണ് അങ്ങോട്ട് കയറിയത്. ആദ്യത്തെ ബഞ്ചിലിരിക്കുന്ന ലയയുടേയും സുകന്യയുടേയുമൊക്കെ മുന്‍പില്‍വച്ച് അയല്‍വാസിയും കണക്ക് ടീച്ചറുമായ സാവിത്രി ടീച്ചറുടെ സ്കെയില്‍, പുറംകൈയ്യിലൊരു പുതുമയുള്ള അടിയുടെവേദനയായതോര്‍ത്ത് ചമ്മലോടെ അവിടെനിന്നിറങ്ങി.
പടിഞ്ഞാറേത്തൊടിയിലെ ഇടവഴിയില്‍നിന്ന് ഇഷ്ടം ഊതിനിറച്ച് പെറുക്കിയെടുത്ത മഞ്ചാടിക്കുരുക്കളുമായി, ആദ്യമായി ഇഷ്ടം തോന്നിയ പെണ്‍കുട്ടിയുടെ മുന്‍പില്‍ പരിഭ്രമിച്ചുനിന്നത് ആറാം ക്ലാസിനുപുറത്തെ വരാന്തയിലാണ്. ചിരിക്കുമ്പോള്‍, അവളുടെ വലിയ കണ്ണുകളില്‍ സമുദ്രങ്ങള്‍ ഒളിച്ചുനിന്നിരുന്നു. മുടിയിഴകളിലെ ചെമ്പകപ്പൂക്കള്‍ വാടിക്കൊഴിഞ്ഞപ്പോഴൊക്കെ ആരും കാണാതെ അതെല്ലാം പെറുക്കിയെടുത്ത് ബാഗിന്‍റെ അറകളില്‍ നിറച്ചതും ഡസ്കിലെഴുതിയ അവളുടെ പേരുകളെ ഓമനിച്ചുമ്മവച്ചതും ഓര്‍ത്തിട്ടാകണം ഒരു ചിരി ചുണ്ടുകളിലേക്ക് നടന്നുവന്നത്. ഇംഗ്ലീഷ് ഇംപോസിഷന്‍ എഴുതാതതിന് ചന്ദ്രന്‍മാഷ് വരാന്തയില്‍ നിര്‍ത്തിയപ്പോഴൊക്കെയും, അന്ന് ഹെഡ്മാസ്റ്ററായിരുന്ന ഫ്രാന്‍സിസ് മാഷിന്‍റെ ഷൂസിന്‍റെ ശബ്ദത്തേയും, പുറകില്‍ മറച്ചുപിടിക്കാറുള്ള ചൂരലിനേയുമോര്‍ത്ത് പിന്നേയും വെറുതെപേടിച്ചു.
സ്റ്റേജിന് മുന്‍പിലൂടെ ഏഴാം ക്ലാസിലേക്ക് നടക്കുമ്പോള്‍ വെറുതെ ആ സ്റ്റേജിലെ എന്‍റെ മുഖങ്ങളെ വീണ്ടും ഓര്‍ത്തു, നാലാം ക്ലാസില്‍ വാദ്യോപകരണ മത്സരത്തിന് തബല വായിച്ചതും, അഞ്ചാം ക്ലാസില്‍ രഘുരാമനും സുരേഷിനുമൊപ്പം ഇംഗ്ലീഷ് മീഡിയം നാടകത്തില്‍ മാഷായതും, ഒമ്പതാം ക്ലാസില്‍ പ്രച്ഛന്നവേഷ മത്സരത്തില്‍ ഭ്രാന്തനായ അപസ്മാര രോഗിയായതും, പത്താം ക്ലാസില്‍ ഉണ്ണിയ്ക്കും ഗിരീഷിനുമൊപ്പമുള്ള നാടകത്തില്‍ പുതുചെറുക്കനായതും...
ഏഴാംക്ലാസ്സിലെത്തുമ്പോള്‍ ഹരിദാസന്‍ മാഷിന്‍റെ ക്ലാസ്സില്‍, വിജീഷും സനൂപും മാഷിന്‍റെ ഇംഗ്ലീഷ് പാഠങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങുമ്പോള്‍, അവയൊന്നും മനസ്സിലാകാതെ ഞാന്‍ പുറകിലെ ബഞ്ചിലിരുന്ന് മിഴിക്കുകയും, അവളുടെ മുടിയിഴകളിലെ പൂക്കളോട് അസൂയപ്പെടുകയും ചെയ്തു. വാതിലിന് മറവില്‍വച്ച് അവളോട് പറഞ്ഞ ഇഷ്ടത്തെ കൊഞ്ഞനംകുത്തി അവള്‍ ഓടിവീണ്, കണ്ടവരൊക്കെ ചിരിച്ചപ്പോഴും ചിരിക്കാന്‍ കഴിഞ്ഞില്ലെനിക്ക്. ഞാനന്ന് ചിരിക്കാത്തതുകൊണ്ടാകാം, പിന്നീട് പലപ്പോഴും അവളെനിക്കായി ചിരിച്ചത്. എട്ടാം ക്ലാസ്സില്‍ ചിത്രരചനാ മത്സരത്തിന്, വിഷയമെഴുതിയ ബോര്‍ഡിലേക്ക് നോക്കി വാപൊളിച്ചപ്പോള്‍ വായിലേക്ക് ഓടിക്കേറിയ ഈച്ചയെ ആഞ്ഞുതുപ്പി ദേഷ്യംതീര്‍ത്തു. എസ്എഫ്ഐയുടെ റാലിക്ക് ക്ലാസ് കട്ട് ചെയ്തുപോയതിന് പ്രമീള ടീച്ചര്‍, ചെവി പൊന്നാക്കി വിലകൂട്ടി തന്നതും എട്ടാം ക്ലാസ്സില്‍ നിന്നായിരുന്നു. അന്ന് അതിന് ടീച്ചറോട് കുറച്ച് ദേഷ്യം തോന്നിയെങ്കിലും കണക്ക് എന്ന കീറാമുട്ടിയെ ഇഷ്ടപ്പെട്ടുതുടങ്ങിയത് പ്രമീള ടീച്ചര്‍ കണക്ക് പഠിപ്പിച്ചതുകൊണ്ടായിരുന്നുവെന്നതാണ് സത്യം. ലാസ്റ്റ് ബഞ്ചിലെ വില്ലന്‍മാര്‍ക്കിടയിലേക്ക്, അന്നത്തെ വില്ലന്‍മാരെന്നെ പരിഗണിച്ചതും എട്ടാം ക്ലാസില്‍ നിന്നാണ്.
ഒമ്പതാംക്ലാസില്‍, ക്ലാസ് ലീഡറായി മത്സരിക്കുമ്പോള്‍, എനിക്കെതിരായി നിന്നിരുന്ന അശ്വതിക്ക് കിട്ടേണ്ട പെണ്‍കുട്ടികളുടെ വോട്ടുകളൊക്കെ മിട്ടായികൊടുത്ത് വിലയ്ക്ക് വാങ്ങിയെങ്കിലും അവളെന്നോട് പിണങ്ങിയില്ലെന്ന് മാത്രമല്ല, പലപ്പോഴും ഹിസ്റ്ററിയുടേയും ജ്യോഗ്രഫിയുടേയും നോട്സ് മുഴുവനാക്കിത്തരികയും ചെയ്തിരുന്നു (അശ്വതി, നിന്‍റെ കല്യാണത്തിനെന്നെ നീ വിളിച്ചില്ലെങ്കിലും നല്ല കൂട്ടുകാരിയാണ് നീയെനിക്ക്... ഇന്നും, എന്നും). പ്രജീഷും ഞാനും തല്ലുകൂടിയതും പ്രമീള ടീച്ചറുടെ താക്കീതിനപ്പുറം ഞങ്ങള്‍ ശത്രുക്കളായതും ഈ ക്ലാസില്‍വച്ചാണ്. (പ്രജീഷ്... പിന്നീട് ആ വഴക്കിന് ഞാന്‍ നിന്നോട് ക്ഷമ ചോദിച്ചപ്പോള്‍, നമ്മള്‍ കൂട്ടുകാരല്ലേടായെന്ന് നീ പറഞ്ഞതിന്നും ഓര്‍മ്മയിലുണ്ട്) കൊലുസ്സിന്‍റെ കൊഞ്ചലുമായിവന്ന അപ്പുറത്തെ ക്ലാസിലെ പെണ്‍കുട്ടിയെ അന്ന് നോക്കിയതുപോലെ വാതില്‍ക്കല്‍ ചെന്ന് വെറുതെ നോക്കി.
പത്താം ക്ലാസിലെ പുറകിലെ ബഞ്ചില്‍ നാടന്‍പാട്ടുകളുടെ ശീലുകള്‍ക്കിടയില്‍, രതീഷിന്‍റെ വരകളില്‍ പുതിയ സുന്ദരികളായ പെണ്‍കുട്ടികളും പക്ഷികളും മൃഗങ്ങളുമൊക്കെ ക്ലാസിലേക്ക് അതിഥികളായെത്തുന്നത് പതിവാണ്. ചുമരിലെ ബോര്‍ഡിലേക്ക് നോക്കിയപ്പോള്‍ മാധവന്‍മാഷിന്‍റെ കെമിസ്ട്രി ക്ലാസും ഐസോമെറിസവും ഓര്‍ത്തു... ചിരിച്ചു. പഠിച്ചുമതിയാകാത്ത മലയാളവും ശിവപ്രസാദ് മാഷിന്‍റെ ശബ്ദത്തിലൂടെ കേട്ട പാത്തുമ്മായുടെ ആടും മനസ്സിലേക്ക് പിന്നെയും കയറിവന്നു. ഓര്‍മ്മയിലേക്ക് കൂട്ടാനൊരു വസന്തം തന്ന ആ ക്ലാസ് മുറിയില്‍ നിന്നിറങ്ങുമ്പോള്‍, നിറഞ്ഞ കണ്ണുകളോടെ ഓട്ടോഗ്രാഫ് എഴുതിത്തന്ന കൂട്ടുകാരികളും 'പൂരത്തിന് കാണാമെടാ'യെന്ന് പറഞ്ഞുപിരിഞ്ഞ കൂട്ടുകാരും അവരവരുടെ ഇരിപ്പിടങ്ങളിലിരുന്ന്, എനിക്കുനേരെ കൈവീശി...
മൂത്രപ്പുരയുടെ ചുവരുകളില്‍ നഗനരായ സുന്ദരികളും 'പീ' വാക്കുകളും മായാതെ കിടക്കുന്നുണ്ടോ? പഴയതുപോലെ ചുവരില്‍ രണ്ടുമൂന്ന് 'റ' വരച്ച് മൂത്രമൊഴിച്ച്, അവിടെനിന്നിറങ്ങി നടക്കുമ്പോള്‍ നിരന്നുനില്‍ക്കുന്ന പൈപ്പുകള്‍ക്ക് താഴെ അവളുടെ ശബ്ദം... ഒരു നുണക്കഥയുടെ പിറകിലേക്ക് നോക്കി ആ കൊലുസ്സുകള്‍ പിന്നെയും ചിരിക്കുന്നത് പറയാതിരുന്ന ആ ഇഷ്ടത്തെ പരിഹസിച്ചാകും.
സ്റ്റാഫ് റൂമിലേക്ക് വെറുതെയൊന്ന് പാളിനോക്കി, നിശബ്ദമായ റൂമിലേക്ക് ജനാലയിലൂടെ കയറിവന്ന കാറ്റില്‍ ഇന്ത്യയുടെ ഭൂപടമൊന്നുലഞ്ഞ് ഒച്ചവച്ചു. ഓഫീസ് മുറിയുടെ പുറത്തെ ചുവരില്‍ ഓരോ വര്‍ഷവും കൂടുതല്‍ മാര്‍ക്ക് കിട്ടിയ കുട്ടികളുടെ പേരുകള്‍ നിറംമങ്ങിയിരുന്നു. (സുഫൈറാ, നിനക്കായിരുന്നു ആ വര്‍ഷം കൂടുതല്‍ മാര്‍ക്ക് കിട്ടിയത്)
ഓഫീസിലെ മൈക്കിന് മുന്‍പില്‍നിന്ന് മൂന്നാല് കുട്ടികള്‍ ചേര്‍ന്ന് 'ജനഗണമന...' ചൊല്ലുന്നു, പ്യൂണ്‍ അപ്പുട്ടിയേട്ടന്‍ നീട്ടിയൊരു ബെല്ലടിക്കുന്നു... പുസ്തകക്കെട്ടുമായി കുട്ടികള്‍ ഗേറ്റിന് പുറത്തേക്ക് വേഗത്തിലോടുന്നു, അവരോടൊപ്പം ഞാനും..!!
തീരുന്നില്ല വിശേഷങ്ങളൊന്നും, പറഞ്ഞുതീരാത്തത്രയും വിശേഷങ്ങള്‍ ഇനിയും ബാക്കിയാണ്. അതിനി എപ്പോഴെങ്കിലും പറയാം ..
-വിനീത് വിജയ്