Monday, 28 November 2016

Wednesday, 23 November 2016

...പിന്നീട്, അവള്‍

...പിന്നീട്, പ്രണയപ്പനിയുടെ കൊടുംവളവുകളില്‍ അവള്‍, കരിപ്പെന്‍സിലിന്റെ അരപിടിച്ച് ആലിംഗനത്തിലേര്‍പ്പെടുന്ന ഒരു സ്ത്രീയേയും പുരുഷനേയും ചുമരില്‍ വരയ്ക്കുകയും, ഞങ്ങളുടെ പേരുകളുടെ ആദ്യാക്ഷരങ്ങളെ ഒരു ഹൃദയചിഹ്നത്തില്‍ അതോടൊപ്പമെഴുതിവയ്ക്കുകയും ചെയ്തു. പ്രണയത്തിന്റെ മുള്‍പ്പടര്‍പ്പുകളിലേക്ക് അതിവേഗം വലിച്ചിഴക്കപ്പെട്ടതുപോലെയായിരുന്നു അവള്‍...

Wednesday, 16 November 2016

കാണാതിരിക്കുന്നതിലെ ഇഷ്ടങ്ങളെ...

നമ്മള്‍ കണ്ടതെവിടെവച്ചെന്നതിലെ ഔചിത്യത്തെക്കുറിച്ച് ചോദിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം, കാണാതിരുന്നിട്ടും നമ്മളിത്രയേറെയൊക്കെ അടുത്തു പോയതിനെക്കുറിച്ചാണ്...

Thursday, 10 November 2016

അവളിലേയ്ക്ക്

...അവളിലേയ്ക്കുള്ള യാത്രയാണിത്, അവള്‍ കോറിയിട്ട ഓര്‍മ്മപ്പാടുകളിലൂടെ..!!

കൊഴിഞ്ഞുണങ്ങിയ ഇന്നലെകളില്‍ ഓരോ ഇലകൊണ്ടുമെനിക്ക് മധുരം പകര്‍ന്നൊരു പെണ്‍മരം, അതായിരുന്നു അവള്‍. കടലിലേയ്ക്ക് ഒളിച്ചുപോകുന്ന... മഴയില്‍ നേര്‍ത്തില്ലാതാകുന്ന... മഞ്ഞുപാളികളികള്‍ക്കിടയില്‍ ഉറഞ്ഞുകട്ടിപിടിയ്ക്കുന്നതുപോലെയുള്ള അവളുടെ നേര്‍ത്ത വാക്കുകളിലേയ്ക്ക് ഞാന്‍ സ്വയമിറങ്ങിച്ചെല്ലുകയായിരുന്നു, വിശുദ്ധിയുടെ പ്രണയാഴങ്ങളിലേക്ക്... അവളിലേക്ക്...

തലേന്നത്തെ മഴ നനച്ച വഴികള്‍ക്ക് നീളമേറുമ്പോള്‍, ഓര്‍മ്മകള്‍ നനഞ്ഞൊട്ടിയത് നെഞ്ചിലെ വേനല്‍ച്ചുമരിലാണ്. ചിന്തകള്‍ക്കൊപ്പം ചുരം കയറുന്ന ബസ്സിന്റെ പുറകിലെ സീറ്റിലിരിയ്ക്കുമ്പോള്‍ കിതപ്പാറിയൊരു ശൈത്യം മുഖം നനച്ചു. കറുത്തു തുടങ്ങിയ ബസ്സിനകത്ത് മഞ്ഞ വെളിച്ചം ശബ്ദമില്ലാതെ, ഉറക്കച്ചടവോടെ കണ്ണുതുറക്കുകയും വശത്തെ അസ്വസ്ഥതകളുടെ ഇരുളാഴങ്ങളിലേക്ക് ഞാന്‍ കണ്ണുകളെ നട്ടുവയ്ക്കുകയും ചെയ്തു.

അവളുടെ ചുണ്ടുകളുടെ കടുത്ത ചുവപ്പായിരുന്നു ഞങ്ങളുടെ പ്രണയത്തിന്. അസ്തമയച്ചുവപ്പില്‍ ദൈര്‍ഘ്യമേറിയ മൗനത്തിന്റെ ഇടനാഴികളിലാണ് ഞങ്ങള്‍ പ്രണയത്തെ മുട്ടിയുരുമ്മിയത്. സമുദ്രങ്ങളുറങ്ങുന്ന അവളുടെ കണ്ണുകളില്‍ ഞാനെത്രെയോ തവണ മുങ്ങി മരിച്ചിട്ടുണ്ട്...

...അവളിലേയ്ക്കുള്ള യാത്രയാണിത് !!

മഞ്ഞുറഞ്ഞതുപോലുള്ള തണുപ്പായിരുന്നെന്നും അവളുടെ കൈകള്‍ക്ക്, ഭൂതകാലക്കുളിരില്‍ നിലാവിന്റെ മുഖമായിരുന്നോ അവള്‍ക്ക്..?? മഴയുടേയും മഞ്ഞിന്റേയും നിറമുള്ളവള്‍...

നിറങ്ങള്‍ വാരിച്ചുറ്റിയ വാക്കുകളെക്കാളേറെ നുകര്‍ന്നത്, നിറമൗനങ്ങളായിരുന്നു. ഭാഷയുടെ അതിരുകളില്‍ ചുംബനപ്പൂക്കള്‍ നട്ടുപിടിപ്പിച്ചിരുന്നു ഞങ്ങള്‍. ജീവിതത്തിന്റെ അടരുകളടുക്കി വയ്ക്കുമ്പോള്‍ സ്വപ്നത്തിന്റെ ഒറ്റമരച്ചില്ലകളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചവള്‍ !!

...അവളിലേയ്ക്കുള്ള യാത്രയാണിത് !!

നിരത്തുവക്കിലെ ആ ഒറ്റമരച്ചുവട്ടില്‍, അവിടെ വച്ചാണൊടുവില്‍ കണ്ടത്. അന്ന് സാരിത്തുമ്പില്‍ കടിച്ചമര്‍ത്തിയ വേദനയില്‍, കത്തിയുണങ്ങുന്ന വെയിലിനെപ്പോലും നനയ്ക്കുന്നൊരു മഴപ്പെയ്ത്തുണ്ടായിരുന്നു അവളുടെ മുഖത്ത്..!! അവളുടെ വാക്കുകളൊക്കെയും തേങ്ങലിലേക്ക് ഉള്‍വലിയുമ്പോള്‍ നിറഞ്ഞ കണ്ണുകളാണ് യാത്രാമൊഴി ചൊല്ലിയത്.

കാലമാം മഹാവ്യക്ഷത്തില്‍ പിന്നേയുമെത്രയോ ഋതുക്കള്‍ കൊഴിഞ്ഞു പോയി. എന്നിട്ടും... അവളില്ലാതായ ഭൂമിയില്‍ അവളെത്തിരഞ്ഞുതിരഞ്ഞുതിരഞ്ഞ്...

...അവളിലേയ്ക്കുള്ള യാത്രയാണിത് !!

Wednesday, 2 November 2016

നിന്നിലേക്ക്


നൂറ്റിയൊന്നുമ്മകളെ മൂക്കുത്തിയിലൊളിപ്പിച്ച പെണ്‍കുട്ടി..!! അവളെ അങ്ങനെ പരിചയപ്പെടുത്താണെനിക്കിഷ്ടം. ദീപാരാധന കഴിഞ്ഞ്, വെള്ളിക്കൊലുസിന്റെ കിലുക്കത്തോടെ പത്തുനടയിറങ്ങിവരുന്ന അവളുടെ കണ്ണുകളിലെ കരിമഷിപരന്നാണത്രേ പടിഞ്ഞാറ് രാത്രി പരക്കാറ്. അവളുടെ മൂക്കുത്തിയില്‍നിന്നാണ് നിലാവ് പെയ്തുതുടങ്ങുന്നതെന്ന നുണയെ ഞാനവളോട് പലവുരി പറഞ്ഞപ്പോഴൊക്കെയും നുണക്കുഴികളെക്കാണിച്ച് ചിരിയ്ക്കുകയാണവളുടെ പതിവ്...!!