Friday, 28 March 2014

സൈഡ് ഡിഷുകള്‍..!!

കഥ പറയുന്ന രാത്രികള്‍ പകലിനെ ഒളിക്കുന്നതൊക്കെയും സത്യങ്ങളാണ്. ഇടിച്ചുകുത്തിപ്പെയ്യുന്ന തുലാവര്‍ഷങ്ങളില്‍ നുണകള്‍ കൂണുകളാകുന്നു. സിരകളില്‍ വേവുന്ന രതിയുടെ ലഹരികള്‍ക്ക് മസാലപുരട്ടിയ സ്വാദുള്ള... എരിവുള്ള സൈഡ് ഡിഷുകള്‍..!!

തരളിതമെന്ന വികാരത്തെയുണര്‍ത്താന്‍ കഴിവുള്ള മദ്യമല്ലേ ആദ്യം സത്യം പറഞ്ഞുതുടങ്ങുന്നത്?? നീ പിന്നെയും നുണ പറയുകയാണ്‌...

മരണം ഒരത്ഭുതം

"മരിക്കുമ്പോള്‍ മരണവും ഒരു അത്ഭുതമാണത്രേ..."

ഇരുട്ട് ചോര്‍ന്നൊലിക്കുന്ന പുരയ്ക്കകത്ത്, നക്ഷത്രങ്ങള്‍ക്കൊപ്പം ആത്മാക്കള്‍ വിരുന്നിനെത്തിയ രാത്രിയില്‍, അക്ഷരങ്ങളില്‍ ശൈത്യമുറഞ്ഞുകൂടിയിട്ടും നിലാവിനോളം നേര്‍ത്ത വാക്കുകളില്‍ അവര്‍ പറഞ്ഞവസാനിപ്പിച്ചത് ആ അത്ഭുതമായിരുന്നല്ലോ !!

Friday, 14 February 2014

വിജനമായ വഴികളിലെ ഒറ്റമഴ

എങ്ങനെയാണ് നിന്നോടിഷ്ടം കാണിക്കേണ്ടത്? മറന്നുപോയോ ഞാനത്... നിന്‍റെ ചുണ്ടുകളിലേക്ക് ഒരു ചുംബനപ്പൊട്ടിനെ ഒട്ടിച്ചുതന്നാലത് പ്രണയമാക്വോ??

നമ്മുടേതുമാത്രമായൊരു പ്രണയകാലം സൃഷ്ടിക്കുകയാണ് ഞാന്‍ !! അതിലെ രണ്ടുപേര്‍ക്ക് മാത്രം നടന്നുപോകാവുന്ന, ഒരിക്കലും നടന്നുതീരാത്ത പ്രണയവഴികളിലൂടെ പരസ്പരം വിരലുകള്‍ കൊരുത്ത്, തോളുരുമ്മി നമുക്ക് നടക്കണം. സ്വപ്നപൂവുകള്‍ വിരിഞ്ഞുനില്‍ക്കുന്ന... പ്രണയവെളിച്ചം വീശിയെറിഞ്ഞ വഴികളിലൂടെ നീയും ഞാനും മാത്രം.

ആ പ്രണയവഴികളില്‍, ഇടയ്ക്കൊരു ചുംബനദൂരത്തോളം നീ പിണങ്ങണം. ലോകം കണ്ടതിലേറ്റവും മനോഹരമായ പിണക്കത്തോടെ നില്‍ക്കുന്ന നിന്നെ ചേര്‍ത്തണച്ച് എന്‍റേതുമാത്രമാക്കുമ്പോള്‍, നിന്‍റെ കണ്ണുകളിലെ സമുദ്രങ്ങളെ ഒരുമ്മ കൊണ്ട് വറ്റിയ്ക്കണമെനിക്ക്.

വക്കുടയാത്ത വാക്കുകള്‍ കൊരുത്ത മാലയണിയിച്ച് നിന്നെയെന്‍റെ നവവധുവാക്കുമ്പോള്‍, നിന്‍റെ ചിരിമുത്തുകളാല്‍ കോര്‍ത്തെടുത്ത മാലകൊണ്ടാകും നീയെന്നെ നവവരനാക്കുന്നത്, അല്ലേ..?? നമുക്കിടയില്‍ പിറന്നുവീഴുന്ന മൗനങ്ങളെ മടിയിലിരുത്തി ഓമനിക്കുകയും, മനോഹരമായ പേരുകളിടുകയും വേണം...

മീനവെയില്‍ നനയുന്ന നിനക്കുമേല്‍ പ്രണയത്തിന്‍റെ തുലാവര്‍ഷമാകുകയും ഒരാലിംഗനം കൊണ്ടു നിന്നെ മഞ്ഞില്‍ പൊതിയുകയും വേണ്ടേ??

ഇതുവരെ നിന്നോട് പറയാതിരുന്ന മഞ്ചാടിക്കാലത്തെക്കുറിച്ച് വളരെ സംസാരിക്കും ഞാന്‍. നിന്‍റെ പിറന്നാളുകള്‍ക്ക് ഒരുപാടായിരം മഞ്ചാടിക്കുരുക്കള്‍ സമ്മാനിക്കുമ്പോള്‍, നിന്‍റെ മുടിയിഴകളിലെ ചെമ്പകപ്പൂവിന്‍റെ സുഗന്ധമുള്ള കാറ്റിനെ നീയറിയാതെ പ്രണയിക്കാന്‍ തോന്നുകയാണെനിക്ക്.

നീയറിയാതെയുമറിഞ്ഞും നിന്നെയൊരുപാട് സ്നേഹിക്കണം. നിന്‍റേതായും, നിന്നെയെന്‍റേതാക്കിയും ഒരുപാടൊരുപാട് സ്നേഹിക്കണമെനിക്ക്. പിന്‍തിരിഞ്ഞുനോക്കുമ്പോള്‍ ആ വിജനമായ വഴികളില്‍ കാലം മഴപെയ്യിക്കുന്നുണ്ടാകും, ഒരു ഒറ്റമഴ... നമ്മള്‍ നനഞ്ഞ നമ്മുടേത്‌ മാത്രമായ ഒരു പ്രണയമഴ..!!

Monday, 10 February 2014

മറവി പിറക്കുന്നതെവിടെയാ..??

മറവികളുടെ മരണദൂരത്തിനിടയിലെവിടെയോ ഓര്‍മ്മകള്‍ പിറവിയെടുക്കുമ്പോള്‍, ആ ഓര്‍മ്മകളുടെ ഭ്രൂണം വളര്‍ന്നുതുടങ്ങിയതെവിടെയാകും..? മറവിയുടെ ഗര്‍ഭപാത്രത്തിലോ, മനസിനകത്തെ ഒഴിഞ്ഞമൂലയിലോ (പെറ്റിട്ടത് ആ ഒഴിഞ്ഞമൂലയിലാണെന്നറിയാം !!)..??

-മച്ചിന്‍പുറത്തെ ഓര്‍മ്മകളെ മറവിയെന്ന പേരിള്ളൊരെലി കരണ്ടുതുടങ്ങുമ്പോള്‍, വേദനയെന്ന സത്യത്തെ വിഴുങ്ങുന്നതാരാണ്??

 feeling എന്‍റെ സ്വപ്നങ്ങളുടെ ചിറകരിഞ്ഞത് നീയാണെന്നൊരിക്കലും ഞാന്‍ പറയില്ല പെണ്ണേ...

Thursday, 30 January 2014

ഭൂമിയ്ക്കൊരു പുനര്‍ജന്മം..!!

ഭൂമി മരിക്കേണ്ടിയിരിക്കുന്നു, ഒരു പുനര്‍ജന്മത്തിനായി... അങ്ങനെയാണ് ഞാനിന്ന് ചിന്തിക്കുന്നത്.

വീണ്ടുമൊരു ഭൂമിയുണ്ടാകട്ടെ..!! അവിടെ ആദ്യം വൃക്ഷലതാദികളും, പിന്നെ പക്ഷിമൃഗാദികളും ഉണ്ടാകട്ടെ...

മൃഗങ്ങളില്‍ പരിണാമങ്ങളുണ്ടാകുകയാണെങ്കില്‍, മനുഷ്യനെന്ന മൃഗം ഉണ്ടാകാതിരിക്കട്ടെ... അങ്ങനെയൊരു മനുഷ്യ ജന്മമുണ്ടാകുകയാണെങ്കില്‍ ആ കുലത്തിന് ചിന്തിക്കാനുള്ള കഴിവുണ്ടാകുകയും, കാമിക്കാനുള്ള ത്വരയില്ലാതിരിക്കുകയും ചെയ്യട്ടെ... മൃഗങ്ങളുടേതുപോലെ പുതിയ പിറവികള്‍ക്ക് മാത്രമായതിനെ ഉപയോഗിക്കുകയും, വസ്ത്രങ്ങള്‍ കൊണ്ട് നഗ്നത മറയ്ക്കാതിരിക്കുകയും അതിനൊപ്പം സദാചാരം എന്താണെന്ന് അറിയാതിരിക്കുകയും ചെയ്യട്ടെ..!!

ഭൂമി മരിക്കട്ടെ, പുതിയൊരു ഭൂമി പിറക്കട്ടെ...

 feeling- നല്ല കറതീര്‍ന്ന പുച്ഛമാണ് സഖാക്കളെ, നിങ്ങളോടല്ല, ഈ വൃത്തികെട്ട ലോകത്തിനോട്...

Saturday, 11 January 2014

ഇന്ന് ചിരിദിനം !!

ഇന്ന് ലോക ചിരിദിനമാണത്രെ...!!

അതുകൊണ്ടാണോ പൊന്നേ, രാവിലേതന്നെ എന്‍റെ ഹൃദയത്തിന്‍റെ ആഴത്തിലേക്ക് മൂര്‍ച്ചയുള്ള ഒരു ചിരിയെ കുത്തിയിറക്കിയെന്നെ നീ മൃതതുല്യനാക്കിയത്?

 feeling- ചിരിയേക്കാളേറെ, ലോകം കണ്ടതില്‍വച്ചേറ്റവും മനോഹരമായ നിന്‍റെ പിണക്കത്തിനോടാണ് പെണ്ണേ എനിക്കിഷ്ടം...

Wednesday, 8 January 2014

ക്ഷമ ചോദിക്കേണ്ടിയിരിക്കുന്നു, പലതിനോടും..!!

പിന്നിട്ടവഴികളില്‍ യാത്ര ചോദിച്ചതും ക്ഷമപറഞ്ഞതുമൊക്കെ, കണ്മുന്നിലൂടെ ഓടിമറഞ്ഞുപോയ ആ മരങ്ങളോടും ചെടികളോടും പൂക്കളോടുമൊക്കെയാണ്. 

ഇലകളെല്ലാം തളിര്‍ത്തിട്ടും, നിറയെ പൂക്കളുണ്ടായിട്ടും കായ്ക്കാത്ത മച്ചിയായ മൂവാണ്ടന്‍മാവിനും... പഴുത്ത ചക്കകളെല്ലാം കാണിച്ചുകൊതിപ്പിച്ചെങ്കിലും, ആര്‍ക്കും വേണ്ടാതെ പഴുത്തുവീണു ചീയുമ്പോള്‍ ആ വരിക്കപ്ലാവിനും നോവ്‌ ഒരുപോലെയാണെന്ന പരാതി കേള്‍ക്കുമ്പോള്‍, ആറുവയസ്സുകാരി അമ്മുവിന്‍റെ മുടിയിഴകളിലേക്ക് നോക്കി, നോവിലും ചിരിക്കുന്ന പനനീര്‍ചെടിയെ കാണുമ്പോള്‍, വാര്യര്‍ ആയുസ്സിന്‍റെ നീളം കുറച്ചളന്നതുകൊണ്ട്, ഭഗവാനോട് പറയാനൊരു പരാതിയും മുറുകെപ്പിടിച്ച്‌ പൂക്കൂടയില്‍ നോവുന്ന ചെമ്പരത്തിപ്പൂക്കളെയും തുളസിയിലകളെയും കാണുമ്പോള്‍... ക്ഷമ പറയാതിരിക്കുന്നതെങ്ങനെയാ..??

ചില വേദനകളെല്ലാം ചിരിക്കാനുള്ളതാണല്ലേ? ചിലതിനെങ്കിലും വേദനിക്കുമ്പോള്‍ മാത്രമാണ്, നമ്മുടെ മുഖത്തേക്ക് സന്തോഷങ്ങളും ചിരിയും നടന്നുവരുന്നതെങ്കില്‍ ആ ചിരി നമുക്കെന്തിനാ..??