Wednesday, 6 August 2014

അച്ഛന്‍റെ ചായക്കൂട്ടുകളില്‍ തിരുമാന്ധാംകുന്നിലമ്മ

നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛൻ ഓയില്‍ പെയിന്‍റില്‍ വരച്ച ഈ ചിത്രം, പലരും ഇഷ്ടപ്പെട്ട് ചോദിച്ചിട്ടും അവർക്കാർക്കും കൊടുക്കാൻ അമ്മ സമ്മതിക്കാത്തതുകൊണ്ട് ഇന്നും ഞങ്ങളുടെ സ്വീകരണമുറിയിലെ ചുവരില്‍ നിറമൊട്ടും മങ്ങാതെയുണ്ട്. ഫൈന്‍ ആര്‍ട്സ് പഠിക്കണമെന്ന് ആഗ്രഹിച്ചതല്ലാതെ, ആ കോളേജിന് മുന്‍പില്‍പോലും പോയിനിന്നിട്ടുണ്ടാകില്ല അച്ഛന്‍. എന്നിട്ടും അച്ഛൻ ചായക്കൂട്ടുകളെ അങ്ങാടിപ്പുറത്തുകാര്‍ക്ക് അച്ഛന്‍ ആര്‍ട്ടിസ്റ്റ് വിജ്യേട്ടനാണ്.

പാലാഴിയില്‍ വീട്ടിലൂടെ നടക്കാനിറങ്ങിയ വൈകുന്നേരക്കാറ്റിന് എപ്പോഴും ചായക്കൂട്ടുകളുടെ മണമായിരുന്നു. വെളുത്ത വെയിലിനും കറുത്ത രാത്രിയ്ക്കും പാലാഴിയിലെ മുറ്റത്തുകൂടെ നടന്നുപോകുമ്പോള്‍ നിറം മാറുമോയെന്ന് പേടി തട്ടിയിട്ടുണ്ടാകണം.

നേരം പുലര്‍ന്നാല്‍ ബോര്‍ഡുകളുടേയും ബാനറുകളുടേയും ഇടയില്‍, നിറമുള്ള അക്ഷരങ്ങളുടെയും ചായക്കൂട്ടുകളുടേയും ലോകത്തായിരുന്നു അച്ഛന്‍. ഞങ്ങളോടുള്ളതിനേക്കാൾ സ്നേഹം അച്ഛന് ചായകൂട്ടുകളോടാണോയെന്ന് തോന്നാറുണ്ടായിരുന്നെനിക്ക്. പല നിറത്തിലുള്ള ബോര്‍ഡുകളെ തട്ടിത്തടഞ്ഞ് നടന്നിരുന്ന വീട്ടിലിപ്പോള്‍ ഇതൊന്നുമില്ലാതായിട്ട് രണ്ടുവര്‍ഷം. ഫ്ലക്സ് ബോര്‍ഡുകള്‍ നാടിനെ കീഴടക്കിയപ്പോള്‍ അച്ഛനും ചായക്കൂട്ടുകളെ ഉപേക്ഷിച്ചുതുടങ്ങി...

ഇന്ന് അച്ഛന്‍ വരയ്ക്കാറില്ല, നിറക്കൂട്ടുകളെ മറന്നുതുടങ്ങിയിട്ടുണ്ടാകാം ചിലപ്പോള്‍...
feeling- വിജ്യേട്ടാ... ഇങ്ങളെന്‍റെ അച്ചനായതല്ലേ, എനിക്ക് കിട്ട്യേ ഏറ്റോം വല്യേ ഭാഗ്യം??

No comments:

Post a Comment