Monday, 25 January 2016

തിരിഞ്ഞുനടത്തങ്ങളില്‍

വരണ്ടുണങ്ങിയ രാത്രിയുടെ വേനലൊച്ചകള്‍... വെന്തുണങ്ങിയ മഴപ്പൊട്ടുകളുടെ ദീനരോധനങ്ങള്‍... അതിനുമപ്പുറം അവള്‍, തിളച്ച കവിതയില്‍ ചുവന്നുപോയവള്‍ !! വേനലിന്റെ അശാന്തമൗനത്തെ മുഖത്തേക്ക് ആവാഹിച്ചവളാണ്. ചോദ്യങ്ങളും ഉത്തരങ്ങളും പിടഞ്ഞില്ലാതായ പകലില്‍, വാക്കുകള്‍ പൂക്കുന്ന കാടുകളിലേക്ക് നടന്നുകയറിയ പെണ്‍കുട്ടിയെ അനുകരിക്കാന്‍ ശ്രമിച്ച്, അവള്‍ക്കുള്ളില്‍ സ്വയം അയിത്തം കല്‍പ്പിച്ചവളാണ്.

ഇന്നലെകളെക്കുറിച്ച് പറയുന്നില്ലയാള്‍, ദിനരാത്രങ്ങള്‍ അവയുടെ ഒഴുക്കിലേക്ക് ചായ്ച്ചുകിടത്തുക മാത്രം ചെയ്തുവെന്ന് കൈമലര്‍ത്തി. അസ്തമിക്കുന്ന സൂര്യന്‍ കാവിയുടുത്ത മൗനിയായ സന്യാസിയെപോലെ വെന്തകാലുകളുറപ്പിച്ച് നടന്നുപോകുക മാത്രമാണുണ്ടായത്.

'നഗ്‌നമായപുഴയില്‍നിന്നെടുത്ത
നിലാവിനെ ഞൊറിഞ്ഞുടുത്തവള്‍
ചുണ്ടുകളില്‍ നീലിച്ച ചുംബനത്തോടെ
തെരുവിലൂടെ നടന്നുപോകുന്നു.
എന്റെ കവിതയിലെ പെണ്ണ്..!!
കണ്‍മഷിക്കുത്തുപുള്ളിയില്‍ നിന്ന്
പിന്‍കഴുത്തിലൂടെയൊലിക്കുന്ന പ്രണയത്തില്‍
പൊള്ളിവിയര്‍ത്ത പെണ്ണ് !!'

കവിതകളുടെ വേനല്‍മരത്തിന്റെ വിത്തുമായി അയാള്‍ ഓര്‍മ്മകളുടെ ചിതകളെരിയുന്നിടത്തെത്തുന്നു. മരത്തിന് പേരിടാനാകാതെ നിന്റെ പേരിനെ കടം ചോദിക്കുന്നു. വെയിലൊഴിച്ചു വളര്‍ത്തുമ്പോള്‍ നിന്നെക്കുറിച്ചൊരു കവിതയെഴുതുന്നു, കന്യകയല്ലാത്ത പെണ്ണിനെക്കുറിച്ച്. വെറിപിടിച്ചതുപോലെ അക്ഷരങ്ങള്‍ ചീന്തിയെറിയുന്നു. ചുവന്ന ദാഹം കുടിച്ചിറക്കുന്നു, പുകച്ചുരുളുകള്‍ തുപ്പുന്നു.

വാക്കുകളിറങ്ങിപ്പോയ കവിത !!

വാക്കുകളില്ലാതെ വരണ്ട ചിന്തകള്‍ അയാള്‍ക്കുചുറ്റിലും ചിതല്‍പ്പുറ്റുകളായി രൂപാന്തരപ്പെടുന്നു. ചിതലുകള്‍ അയാളെ തിന്നുന്നതിനെക്കുറിച്ച് അവളോര്‍ക്കുന്നു. അപ്പോള്‍, അനശ്വരമായ ചില അവളോര്‍മ്മകളെച്ചുമന്ന് ഒരാത്മാവ് ദീര്‍ഘദൂര യാത്രായ്ക്കിറങ്ങി. തിരിഞ്ഞുനടത്തങ്ങളെ മാത്രമോര്‍മ്മിച്ച്...

No comments:

Post a Comment