Saturday, 3 August 2019

നീയെന്ന പകലസ്തമിക്കുന്ന രാത്രി !!

പ്രണയോത്സവങ്ങളില്‍ വെന്തുരുകിയൊരു വേനല്‍ത്തെരുവാണ് ഞാന്‍ !!

അതിന്റെ അതാര്യമായ വേദനകള്‍ അലറിപ്പെയ്യുന്ന മഴപോലെയാണ്. തീക്കാടുകളെപ്പോലും ഈറനുടുപ്പിക്കുന്നത്. കണ്ണുകള്‍ അമര്‍ത്തിയടയ്ക്കുമ്പോള്‍ ഓര്‍മ്മകളിലെവിടേയും തൊട്ടുപൊള്ളാവുന്നത്. നാലുചുവരുകള്‍ക്കുള്ളില്‍നിന്നും നനഞ്ഞുനീറിയ ചിന്തകളേയുംകൊണ്ട് വലിഞ്ഞുകേറി ചെല്ലാവുന്നത് ആത്മഹത്യയെന്ന ഒറ്റവാക്കിന്റെ ആഴപ്പരപ്പിലേക്കുമാത്രമാണ്.
നീയെന്ന പകലസ്തമിക്കുന്ന രാത്രിയാവുകയെന്ന സ്വപ്‌നം; ഭ്രാന്ത്...

ചുവടുറപ്പിക്കാത്ത ഭ്രാന്തുകളുടെ തെരുവുകളില്‍ വൃദ്ധ സന്യാസി ഞെരമ്പുകളില്‍ തീയാവുകയും, രാത്രിയാകാത്ത പകലുകളില്‍ നീയെന്ന ഒറ്റത്തുരുത്തിലേക്ക് സ്വയം തള്ളിയെറിയുകയും ഉയിരിനെ കയററ്റത്തില്‍ കുരുക്കിവേദനിയ്ക്കുകയും ചെയ്തിരുന്നത് ഓർമ്മകളാണ്.

ഉറക്കം വഴുതിയ രാത്രികള്‍... മദ്യത്തിന്റെ അരുചിയിലേക്ക് തള്ളിയെറിയപ്പെടുന്ന ഉറക്കങ്ങള്‍...

വേദനകളുടെ വേരുകളില്‍പൂത്ത, ഭ്രാന്തുകളുടുത്തുകെട്ടിയ ജീവിതത്തിലേക്ക്, നീ നുണയറ്റങ്ങള്‍ കൂട്ടിക്കെട്ടിവന്നതിന്റെ ന്യായങ്ങളെത്തിരഞ്ഞ് പോകാതിരുന്നതിലെ ആത്മരതിയെന്തെന്ന് ഞാന്‍ എന്നോടുപോലും ചോദിച്ചില്ലെന്നത് സത്യമാണ്. എന്തുകൊണ്ടെന്ന് ചോദിച്ചാല്‍... തീര്‍ത്തും അപ്രസക്തമായ ചോദ്യമാണത്.

ചോദ്യപ്പെടുന്ന വാക്കുകൾ ഇറങ്ങിപ്പോയ ഹൃദയത്തിൽ ഇന്നും ആർത്തുപെയ്യുന്നൊരു മഴയാണ്, എന്നെയാകെ നനയ്ക്കുന്നൊരു കറുത്ത തുലാവർഷപ്പെയ്ത്ത്..!!

1 comment:

  1. കൊള്ളാം.നല്ല ഗാംഭീര്യമൊക്കെയുണ്ട്‌.

    ReplyDelete