Tuesday, 21 June 2016

പെയ്തുതോര്‍ന്ന മഴയുടെ പിറുപിറുക്കലുകള്‍

പ്രണയത്തിന്റെ കാട്ടുവഴികളില്‍ മൗനം ആത്മഹത്യ ചെയ്യപ്പെടരുതെന്നൊരു താക്കീത്..!! നിഷേധമൗനത്തിന്റെ ഉപ്പുമരങ്ങളാകും ചിലപ്പോഴെങ്കിലും വാക്കുകളെ കടംതരികയെന്ന ഓര്‍മ്മപ്പെടുത്തലും..!! എന്തിന്??

മൗനം അതെപ്പോഴും എന്നോടുകൂടെയുണ്ട്..

Wednesday, 30 March 2016

എനിക്കറിയാത്ത നീ !!

ഞാന്‍ മരിച്ചുവെന്നൊരു ഫേസ്ബുക്ക് പോസ്റ്റ...

നീയതിനെ നിര്‍വികാരമായി നോക്കിയിരിക്കുകയും നിറഞ്ഞ കണ്ണുകളോടെ, വിതുമ്പുന്ന ചുണ്ടുകളോടെയത് ലൈക് ചെയ്യുകയും ചിതറിയുലഞ്ഞ മനസ്സോടെ നീയെന്നെ അണ്‍ഫ്രണ്ട് ചെയ്യുകയു
മുണ്ടായി, അതുകണ്ട സ്വപ്നത്തില്‍നിന്നിറങ്ങിവന്ന് ഞാന്‍ ഫ്രണ്ട് ലിസ്റ്റില്‍ നിന്നെ തിരയുകയുകയാണ്‌.

മുഖമോ, പേരോ അറിയാതെ ഞാന്‍ പതറിത്തിരഞ്ഞത് വിതുമ്പുന്ന ചുണ്ടുകളെ... കലങ്ങിക്കരഞ്ഞ കണ്ണുകളെ... ചിതറിയുലഞ്ഞ മനസ്സോടെയെന്നെ അണ്‍ഫ്രണ്ട് ചെയ്ത വിരലുകളെ... നിന്നെ... ഇല്ല, എനിക്കെവിടേയും കണ്ടെത്താനാവാതെ ഞാന്‍ തോല്‍ക്കുന്നു,നിന്നെത്തിരഞ്ഞുകൊണ്ട് ഞാനലയാന്‍ തുടങ്ങുന്ന പകലില്‍ ഞാനൊരു ആത്മഹത്യാക്കുറിപ്പ് പോസ്റ്റ ചെയ്യുന്നു...

#പുഴ നിറച്ചുപെയ്ത മഴയതിരില്‍ നിന്നെ മറന്ന ഞാന്‍ പകലുണക്കത്തിലില്ലാതാകുന്നു.

Sunday, 28 February 2016

ലാല്വേട്ടന്റെ ഓര്‍മ്മകളുടെ സംരക്ഷണ ലായനികള്‍

അര്‍ത്ഥമില്ലാത്ത വാക്കുകളും വരകളുംകൊണ്ട് സാഹിത്യത്തെ വ്യഭിചരിക്കുന്ന, ആനുകാലികങ്ങളില്‍ പൊട്ടും പൊടിയും എഴുതുന്ന ഒരു എഴുത്തുകാരനോടുള്ള ആദരവായിരുന്നില്ല അയാളോട്... ജീവിതത്തിന്റെ അടരുകളടുക്കിവയ്ക്കുമ്പോള്‍ മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക് പരകായപ്രവേശം നടത്തുന്ന അയാളുടെ, ഓര്‍മ്മകളുടെ സംരക്ഷണ ലായനികളില്‍ നിറച്ചുവച്ച വരികളില്‍നിന്ന് നനഞ്ഞ മുഖത്തെ കണ്ണീരിന്റെ ഉപ്പുതരികളെ നുള്ളിയെടുക്കാം, സന്തോഷത്തിന്റെ മധുരമുള്ള ചിരികളെ കടം ചോദിക്കാം, വാത്സല്യത്തിന്റെ വയമ്പ് ഇറ്റിച്ചുതന്നേക്കാം... മുത്തശ്ശിക്കഥകളിലേതുപോലെ ഉത്തരങ്ങളെ തിരഞ്ഞുപോകുന്നതിനൊരു കടങ്കഥ ബാക്കിയാക്കി നടന്നുപോകുന്നയാള്‍...

'ഞാന്‍ ഒരാളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍... അയാള്‍ക്ക് ഏതെങ്കിലും രീതിയില്‍, എന്തെങ്കിലും ചെയ്തു കൊടുക്കുന്നുണ്ടെങ്കില്‍ പോലും അതിലൊരു സ്വാര്‍ത്ഥമായ താത്പര്യമുണ്ട്' എന്ന് ഇടയ്ക്കിടെ പറയാറുള്ളതുകൊണ്ടാകാം എനിക്ക് മുമ്പിലേക്ക് നടന്നുവന്ന അയാളുടെ മുഖത്തെ മനോഹരമായ ചിരിയ്ക്കുപോലും ഒരു സ്വാര്‍ത്ഥമായ സ്‌നേഹത്തിന്റെ പിന്തുണയുണ്ടെന്ന് തോന്നിയിരുന്നെനിക്ക്. കണ്ണുകളില്‍ കുസൃതിയുടെ തുള്ളികളെ ഞാന്‍ കാണാതെയെപ്പോഴോ ഇറ്റിച്ചു വച്ചിട്ടാണോയെന്നറിയില്ല, ചിരിയ്ക്കുമ്പോള്‍ അതൊളിച്ചുവച്ചിരുന്നില്ല അയാള്‍. കണ്ണടയുടെ ചില്ല് ഗ്ലാസ്സിനപ്പുറത്ത് മങ്ങിയൊതുങ്ങുന്നതായിരുന്നില്ല ആ കുസൃതി.

കൈകളില്‍ മുറുകെപ്പിടിച്ച്, ആ ഹൃദയത്തിലേക്ക് വിളിക്കുന്നതുപോലെ... 'എന്തൊക്കെയുണ്ടെടാ?' ചിരിയ്ക്കാന്‍ ശ്രമിച്ചതേയുള്ളൂ, കൃത്യമായൊരുത്തരമില്ലാതെ...

വാക്കുകളുടെ അകലങ്ങളില്ലാതെ, ഒരു അനിയനായി ചെന്നുകയറിയതാണ് ഞാന്‍... നിഷേധിച്ചില്ലെന്നത് വലിയ സന്തോഷമാണിന്നും.

തണുത്ത ജ്യുസിനു ഇരുവശത്തുമിരിയ്ക്കുമ്പോള്‍ കടമെടുത്തതോ, വഴിയില്‍നിന്ന് വീണുകിട്ടിയതോ അല്ലാത്ത വാക്കുകളെ ഓര്‍മ്മകളില്‍ സംരക്ഷിച്ചുപോരുന്നുണ്ട് അയാളെന്ന് തോന്നി.

ഓട്ടോയില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ 'കണ്ണന്‍മോനെ, രണ്ടീസണ്ടാകും ല്ലേ?' മല്ലുമുണ്ട് പുതച്ച മുത്തശ്ശിയോട് മറുപടിയോ, മറുചോദ്യമോ ഇല്ലാതെ ചിരിച്ചു. ലുങ്കി മടക്കിക്കുത്തി, തലയില്‍ക്കെട്ടുമായി നടന്നുവരുന്നയാളോടും ഹൃദ്യമായി ചിരിച്ചു. ചുണ്ണാമ്പ് ചോദിയ്ക്കുന്ന യക്ഷിയുടെ കഥ പറഞ്ഞുതന്ന മുത്തശ്ശിയാണോ അത്? ഞാന്‍ വായിച്ചുപോയ ഏതോ കഥയില്‍ വന്ന രാമേട്ടനോ, കേശ്വേട്ടനോ ആണോ മറ്റേയാള്‍? ആയിരിക്കാം...

അയാള്‍ക്കൊപ്പമായിരുന്നപ്പോഴൊക്കെയും, എന്നേയും അയാളുടെ ഓര്‍മ്മകളുടെ സംരക്ഷണ ലായനിയിലേയ്ക്ക് തള്ളിയിട്ടുകൊണ്ടിരുന്നെന്ന് തോന്നി, പിന്നെയും...

ഇന്ന്, 'ഓര്‍മ്മകളുടെ സംരക്ഷണ ലായനികള്‍' പ്രകാശനം ചെയ്യപ്പെടുമ്പോള്‍ അയാള്‍ നന്മയുടെ മുഖത്തോടെ, പിന്നേയും സ്‌നേഹമുള്ളമുള്ളവനാകുന്നു, സ്വാര്‍ത്ഥനായിത്തന്നെ.... അവിടെയെത്താന്‍ കഴിഞ്ഞില്ലെങ്കിലും സ്‌നേഹത്തോടെ എല്ലാ ആശംസകളും...

Thursday, 11 February 2016

പറയുവാന്‍ സൂക്ഷിച്ചുവച്ച ചിലതുകള്‍

പ്രണയം കുടിച്ചുവറ്റിച്ച പകലിനിപ്പുറം, മഴയുടെ അകത്തളങ്ങളില്‍ നീയോര്‍മ്മകള്‍ തീക്കനലുകളില്‍ പൊള്ളിക്കുന്ന രാത്രിയില്‍ ഞാനോര്‍മ്മപ്പെടുത്തുന്നത്...

'നിന്റെ ഹൃദയത്തിന് എന്റെ ചുണ്ടുകളെ കാണിച്ചുകൊടുക്കുക, ദീര്‍ഘദൂരം
യാത്ര ചെയ്യേണ്ടുന്നൊരു പകലില്‍ ഞാനൊരു ചുംബനംകൊണ്ട് പറയുവാന്‍ സൂക്ഷിച്ചുവച്ച ചിലതുകളുണ്ട്...'

Monday, 25 January 2016

തിരിഞ്ഞുനടത്തങ്ങളില്‍

വരണ്ടുണങ്ങിയ രാത്രിയുടെ വേനലൊച്ചകള്‍... വെന്തുണങ്ങിയ മഴപ്പൊട്ടുകളുടെ ദീനരോധനങ്ങള്‍... അതിനുമപ്പുറം അവള്‍, തിളച്ച കവിതയില്‍ ചുവന്നുപോയവള്‍ !! വേനലിന്റെ അശാന്തമൗനത്തെ മുഖത്തേക്ക് ആവാഹിച്ചവളാണ്. ചോദ്യങ്ങളും ഉത്തരങ്ങളും പിടഞ്ഞില്ലാതായ പകലില്‍, വാക്കുകള്‍ പൂക്കുന്ന കാടുകളിലേക്ക് നടന്നുകയറിയ പെണ്‍കുട്ടിയെ അനുകരിക്കാന്‍ ശ്രമിച്ച്, അവള്‍ക്കുള്ളില്‍ സ്വയം അയിത്തം കല്‍പ്പിച്ചവളാണ്.

ഇന്നലെകളെക്കുറിച്ച് പറയുന്നില്ലയാള്‍, ദിനരാത്രങ്ങള്‍ അവയുടെ ഒഴുക്കിലേക്ക് ചായ്ച്ചുകിടത്തുക മാത്രം ചെയ്തുവെന്ന് കൈമലര്‍ത്തി. അസ്തമിക്കുന്ന സൂര്യന്‍ കാവിയുടുത്ത മൗനിയായ സന്യാസിയെപോലെ വെന്തകാലുകളുറപ്പിച്ച് നടന്നുപോകുക മാത്രമാണുണ്ടായത്.

'നഗ്‌നമായപുഴയില്‍നിന്നെടുത്ത
നിലാവിനെ ഞൊറിഞ്ഞുടുത്തവള്‍
ചുണ്ടുകളില്‍ നീലിച്ച ചുംബനത്തോടെ
തെരുവിലൂടെ നടന്നുപോകുന്നു.
എന്റെ കവിതയിലെ പെണ്ണ്..!!
കണ്‍മഷിക്കുത്തുപുള്ളിയില്‍ നിന്ന്
പിന്‍കഴുത്തിലൂടെയൊലിക്കുന്ന പ്രണയത്തില്‍
പൊള്ളിവിയര്‍ത്ത പെണ്ണ് !!'

കവിതകളുടെ വേനല്‍മരത്തിന്റെ വിത്തുമായി അയാള്‍ ഓര്‍മ്മകളുടെ ചിതകളെരിയുന്നിടത്തെത്തുന്നു. മരത്തിന് പേരിടാനാകാതെ നിന്റെ പേരിനെ കടം ചോദിക്കുന്നു. വെയിലൊഴിച്ചു വളര്‍ത്തുമ്പോള്‍ നിന്നെക്കുറിച്ചൊരു കവിതയെഴുതുന്നു, കന്യകയല്ലാത്ത പെണ്ണിനെക്കുറിച്ച്. വെറിപിടിച്ചതുപോലെ അക്ഷരങ്ങള്‍ ചീന്തിയെറിയുന്നു. ചുവന്ന ദാഹം കുടിച്ചിറക്കുന്നു, പുകച്ചുരുളുകള്‍ തുപ്പുന്നു.

വാക്കുകളിറങ്ങിപ്പോയ കവിത !!

വാക്കുകളില്ലാതെ വരണ്ട ചിന്തകള്‍ അയാള്‍ക്കുചുറ്റിലും ചിതല്‍പ്പുറ്റുകളായി രൂപാന്തരപ്പെടുന്നു. ചിതലുകള്‍ അയാളെ തിന്നുന്നതിനെക്കുറിച്ച് അവളോര്‍ക്കുന്നു. അപ്പോള്‍, അനശ്വരമായ ചില അവളോര്‍മ്മകളെച്ചുമന്ന് ഒരാത്മാവ് ദീര്‍ഘദൂര യാത്രായ്ക്കിറങ്ങി. തിരിഞ്ഞുനടത്തങ്ങളെ മാത്രമോര്‍മ്മിച്ച്...

Thursday, 31 December 2015

നീയെന്ന മറുപാതിയിന്നുയിരിലേയ്ക്ക്‌‬

ഇരുട്ടിലെ തണുത്തുറഞ്ഞ ഏകാന്തതയിലേക്ക് ജനാലകള്‍ തുറക്കുന്ന ശബ്ദം... വേനല്‍ പിറുപിറുക്കുന്നു, ഇന്നലെകളെക്കുറിച്ച്... ഇന്നടയുന്നത്, നാളെ ഇന്നലെയാകുന്നൊരു ചിപ്പിയിലേയ്ക്ക് !! ഓര്‍മ്മകള്‍ കൊരുത്ത ചിന്തകള്‍ മണല്‍ത്തരികളില്‍, ഗൂഢലിപികളില്‍ ഒരു കവിതയെക്കോറിയിടുന്നുണ്ട്, വളരെ കയ്യടക്കത്തോടെ നീയില്ലാത്ത എന്റെ പകലുകളെ... ഇരവുകളെ... അകവേവുകളില്‍ മരിച്ച നിന്നെ... എന്നെ...

അസ്തമായമാണ്... ചുവക്കുന്ന പകലില്‍ അകമേ കൊഴുത്തുറഞ്ഞ ഏതോ നിര്‍വികാരതയോടെ നില്‍ക്കുന്ന എനിക്കുള്ളിലേക്ക് മഴക്കാടുകള്‍ക്കൊപ്പം നീ വന്നുനിറയുന്നതുപോലെ...

Friday, 18 December 2015

നീ മാത്രം

മൗനത്തിന്റെ ഇടങ്ങേറില്‍
പൊടുണ്ണിപ്പശകൊണ്ട്
ഒട്ടിച്ചടച്ചുവച്ച ഓര്‍മ്മകളിലൊക്കെയും
നീ മാത്രമാണ് !!