Thursday, 17 December 2015

നിനക്കൊപ്പമില്ലാതായ മഴ

മറന്നുപോയേയ്ക്കാവുന്ന ഓര്‍മ്മകളുടെ ആവര്‍ത്തനങ്ങള്‍ മാത്രമായിരുന്നില്ല അതൊന്നും !! ഇന്നുകളിലേക്ക് ഒലിച്ചിറങ്ങുന്ന ഇന്നലെകളുടെ നനഞ്ഞ അടയാളങ്ങളാണതൊക്കെ... നിശബ്ദമായ മഞ്ഞുപെയ്ത്ത്, മഴയുടെ കടന്നുവരവ്, പുലര്‍ച്ചെ കാണുന്ന പേടിപ്പിക്കുന്നൊരു സ്വപ്നം, മഞ്ചാടിക്കിലുക്കത്തോടെ നീയോടിപ്പോയ അച്ചടക്കമില്ലാത്ത ഇടവഴി, പിന്നെയുമുണ്ട് കുറെ......

നീയില്ലാതായപ്പോള്‍ മെലിഞ്ഞുതുടങ്ങിയ പുഴ നിന്നെച്ചോദിച്ച് വീട്ടിലേക്ക് കയറിവന്നത് കഴിഞ്ഞ മഴക്കാലത്താണ്. തണുത്തുവിറങ്ങലിച്ചുപോയ എന്റെ ഉത്തരങ്ങള്‍ വെറും ഞെരക്കങ്ങള്‍ മാത്രമാണെന്ന് തോന്നി... അതിനപ്പുറം നിസ്സംഗത മാത്രമായ മുഖത്തിന് മുന്‍പിലൂടെ, നമ്മുടേതുമാത്രമായ വഴികളുടെ അടയാളപ്പെടുത്തലായി വേനല്‍വറ്റിയ പുഴയില്‍നിന്ന് നീ പെറുക്കിയെടുത്ത വെള്ളാരങ്കല്ലുകളെ തഴുകിനനച്ചുകൊണ്ട് പുഴ ഇറങ്ങിപ്പോയി.

ഇന്ന്, മഴയെ മെലിഞ്ഞുണങ്ങിയ പുഴ തന്റെ നഗ്‌നമായ മാറിലൊളിപ്പിക്കുന്നു.! മുല ചുരത്താത്ത മേഘങ്ങള്‍ പുക മാത്രമാണ്, അവ നിന്റെ മുഖം കടമെടുത്തിരിയ്ക്കുകയാണ്.

എനിക്ക് ചുറ്റിലുമുള്ള നിന്റെ പെയ്ത്ത്..!!

പകലുണക്കിയ വെയില്‍ നിന്നെക്കുറിച്ച് ഉച്ചത്തില്‍പ്പറയുന്നു, വഴിയോരത്തെ ചരല്‍ക്കല്ലുകള്‍പോലും സത്യമെന്ന് മുടന്തുന്നത് ഇന്നലെകളുടെ സ്മൃതികളിലാണ്. നീയില്ലായ്മ, ഉണങ്ങിക്കരിഞ്ഞ സത്യം ! നനച്ചു തണുപ്പിച്ച നീയോര്‍മ്മ !!

എന്നിട്ടും...

നീയെന്നെ വലിച്ചിഴക്കുകയാണ്, നീയുള്ള ഇന്നലെകളിലേക്ക്. രാത്രികള്‍ പുലരാത്ത താഴ്വാരങ്ങളില്‍ നീ പൂക്കുന്ന മരങ്ങളില്‍ കായ്ക്കാത്ത കനികള്‍ക്കായി ഭ്രാന്തമായ ആവേശത്തോടെ നടക്കുന്ന ഞാന്‍... ഭ്രാന്ത് !!

മഴ തിന്നുന്ന വെയിലുകളില്‍ നിന്റെ നിഴലുകള്‍ വിയര്‍ക്കുന്നു. നീ ഉരുകുന്ന മഞ്ഞുതുള്ളികള്‍ ഞാന്‍ വിശപ്പോടെ കുടിക്കുമ്പോള്‍ കുറച്ചകലെയായി, ചിത്രശലഭങ്ങള്‍ ഉടുത്തുകെട്ടിയ നീയെന്നെ നോക്കുന്നു, ചിതറി ഇല്ലാതാകുന്നു !!!!

No comments:

Post a Comment