Thursday, 17 December 2015

നീ

'ശരിയ്ക്കും ന്നെ കാണാനെന്ന്യാ ത്രേം ദൂരം വന്നേ??'

വരണ്ടുണങ്ങിയ എന്റെ ചുണ്ടുകളില്‍ പതുങ്ങിയ ഉത്തരത്തിനെ നോക്കി, നാലാമത്തെ തവണയാണിതേ ചോദ്യം അവളുടെ നെറ്റിയില്‍ ചുളിയുന്നത്. ഇടയ്ക്കിടെ ഞങ്ങളെത്തേടി വന്നിരുന്ന വെയില്‍ക്കാറ്റിന്റെ ചാലില്‍ പുണര്‍ന്നുകിടക്കുന്ന ചിന്തകളില്‍നിന്ന് മുഖം വലിച്ചെടുത്ത് ഞാനവളെ നോക്കി. വെയിലിന്റെ ഊഷ്ണമുള്ള ആ കണ്ണുകളിലെ തിരയടങ്ങിയ സമുദ്രങ്ങളില്‍ ആത്മഹത്യ ചെയ്യുന്ന എന്നേയും, ഒരു തുടം ചോദ്യങ്ങളേയും ഞാന്‍ കണ്ടു. വെയില്‍ത്തുള്ളികള്‍ പുഴവരച്ച അവളുടെ നെറ്റിയില്‍, നൂറ്റിയൊന്നുമ്മകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞില്ല. 'കാഴ്ചയില്‍ വിഷം നിറച്ചാണ് നിങ്ങള്‍ നോക്കുന്നതെ'ന്ന് അവള്‍ പറഞ്ഞാലോയെന്ന് പേടിച്ച്.

പറയാന്‍ മറന്നുപോയ ഉത്തരത്തെ തിരയുന്ന ചിന്തകള്‍ക്കിടയില്‍ ഞാന്‍ വെയിലിലുണങ്ങുന്ന മറൈന്‍െ്രെഡവിനെ നോക്കി. സൂര്യനു താഴെ മഴവില്‍പ്പാലത്തിനടുത്തായി, വെയിലിനെത്തണുപ്പിക്കുന്ന അനന്തചുംബനത്തിലേര്‍പ്പെട്ട സ്ത്രീയും പുരുഷനും. മരത്തണലുകളില്‍ പ്രണയത്തിന്റെ ഭാഷയില്‍ മാത്രം സംസാരിക്കുന്നവര്‍... വഴിവാണിഭക്കാര്‍... ജനിച്ചുപോയതിന്റെ ഒരേയൊരു ന്യായീകരണമെന്നോണം ജീവിയ്ക്കാന്‍ കൈനീട്ടുന്നവര്‍... ഘടികാരസൂചിപോലെ ആവര്‍ത്തനങ്ങള്‍.

മൗനത്തിലേയ്ക്ക് വിരമിച്ചതുപോലെ അവള്‍ നിശബ്ദയായി. മഞ്ഞുപോലെ നേര്‍ത്ത, നീല മേഘങ്ങള്‍ക്കൊണ്ട് തുന്നിയ അവളുടെ ദുപ്പട്ട അനുവാദം ചോദിയ്ക്കാതെ ഇടയ്ക്കിടെവന്ന് എന്റെ മുഖത്തെ തൊടുകയും ഏതോ അസ്വസ്ഥതയെ കാരണമാക്കി, മടിയില്‍വച്ചിരുന്ന ബാഗിന്റെ വള്ളികള്‍ അവള്‍ പിന്നേയും പിന്നേയും കൂട്ടിക്കെട്ടുകയും അഴിക്കുകയും ചെയ്തു.

'നിന്റെ ബാഗിന്റെ ഈ പ്രശ്‌നം ഇനീം തീര്‍ന്നില്ലേടീ പെണ്ണേ..??' ബാഗിന്റെ വള്ളികള്‍ ചോദ്യത്തിലേക്ക് കുടഞ്ഞ് അവളെന്നെ നോക്കി, ഒരു ഉമ്മയിലേയ്‌ക്കൊതുങ്ങുന്ന... ആര്‍ക്കും വേണ്ടാത്ത... എനിക്കേറെ വേണ്ടുന്നൊരു പിണക്കം തല്ലിത്തെറിയ്ക്കുന്ന അവളുടെ  മുഖത്തേക്ക് ഞാന്‍ കണ്ണുകളെ നട്ടുവച്ചു. അവളുടെ മേല്‍ചുണ്ടുകളുടെ വശത്തെ ആ കണ്മഷിക്കുത്തുപുള്ളിയിലാകും എന്റെ പകലിലൊക്കെയും രാത്രി ഒളിച്ചിരിക്കുന്നതെന്ന് തോന്നി. മഞ്ചാടിക്കാലത്തിന്റെ പിന്നാമ്പുറങ്ങളിലെന്നോ എന്റെ കൈയ്യില്‍നിന്ന് നുള്ളിയെടുത്തുവച്ചതാണത്. ഒരു നിമിഷം, ആ കണ്ണുകള്‍ക്കുള്ളിലെ എന്നെ ഏതോ പേരറിയാത്ത പക്ഷി കൊത്തിക്കൊണ്ടുപോകുന്നതുപോലെ സങ്കല്‍പ്പിച്ചുനോക്കി. ഹാ... എത്ര മനോഹരം.

'വാ ... വല്ലതും കഴിക്കാം, കാലത്ത് നീയൊന്നും കഴിച്ചില്ലെന്നല്ലേ പറഞ്ഞത്?' ഞാന്‍ എഴുന്നേറ്റു. കാലുകളെ സാവധാനത്തിലാക്കി റെസ്‌റ്റോറന്റിലേക്ക് നടക്കുമ്പോള്‍   ക്രമപ്പെടുത്താത്ത കാഴ്ചകളുടെ ചോദ്യചിഹ്നത്തിലൂടെ സ്വപ്നദേശത്തിലെത്തിപ്പെട്ട മനസ്സായിരുന്നെനിക്കപ്പോള്‍. പകലിന്റെ പുറംകാഴ്ചകളിലേക്ക് അന്ധമായ നോട്ടങ്ങളെ വാരിയെറിഞ്ഞ് പരസ്പരം അന്യരാകുന്നവര്‍, വിയര്‍ത്തുനാറുന്ന നഗരത്തിന്റെ ആര്‍ത്തിയോട്ടങ്ങള്‍ക്കിടയില്‍, ആവിയായി ഉയരുന്ന ചിന്തകളില്‍ തങ്ങളുടേതായ ലോകത്തുമാത്രമാണ്.

ശീതീകരിച്ച മുറിയിലെ നാരങ്ങാവെളിച്ചത്തില്‍ മുഖാമുഖമിരുന്നു. മുഹമ്മദ് റാഫിയുടെ ഗസല്‍ ചിലപ്പോഴെങ്കിലും മുറിഞ്ഞുകൊണ്ട് പതിഞ്ഞ ശബ്ദത്തില്‍ കേള്‍ക്കുന്നതിലേയ്ക്ക് കണ്ണുകളടച്ച് ഭക്ഷണത്തിന് കാത്തിരിപ്പ് തുടങ്ങിയപ്പോള്‍ അഞ്ചാമത്തെ തവണയും ആശ്ചര്യത്തിന്റെ അകവളവുകളുള്ള വാക്കുകളെ പരത്തിവച്ച് അതേ ചോദ്യം അവളുടെ നെറ്റിയില്‍ ചുളിഞ്ഞു. ക്ഷമയുടെ അതിര്‍വരമ്പ് പൊട്ടിത്തെഴുത്ത അവളുടെ മുഖത്ത് സങ്കടത്തിന്റേയും പിണക്കത്തിന്റേയും ചുവപ്പ് പടര്‍ന്നുതുടങ്ങിയിരുന്നു.

'അല്ല... വേറൊരാവശ്യത്തിന്...' വാക്കുകള്‍ ത്വണ്ടയിലിഴഞ്ഞു. അവള്‍ ഓരോ തവണ ചോദ്യമാവര്‍ത്തിക്കുമ്പോഴും ഉത്തരത്തിനായി കൂട്ടിവച്ച വാക്കുകള്‍ ത്വണ്ടയില്‍ക്കിടന്ന് ശ്വാസംമുട്ടിയെന്നോണം ഞാന്‍ വലിയതായി ചുമച്ചു, കിതച്ചു. വികാരങ്ങളുടെ വേലിയേറ്റത്തിനും ചോദ്യങ്ങള്‍ക്കുമപ്പുറം അവളുടെ മുഖത്തെ ഭാവങ്ങളെ തിരിച്ചറിയാനാവാതെ ഞാന്‍ കണ്ണുകള്‍ താഴ്ത്തിയപ്പോള്‍ അവള്‍ നിശബ്ദതയുടെ പടവുകള്‍ കയറിത്തുടങ്ങിയിരുന്നത് ഞാനറിഞ്ഞു.

അവള്‍ ചോദിക്കാതിരുന്ന ചോദ്യങ്ങള്‍... ഞാന്‍ പറയാതിരുന്ന ഉത്തരങ്ങള്‍... ഞാന്‍ ഇന്നലെകളെ തിരുത്തിത്തുടങ്ങി, നീ പാദസരങ്ങളുടെ കിലുക്കങ്ങളില്‍ ഇന്നലെയെ ഓര്‍മ്മപ്പെടുത്തി. നീ തന്നതും തരാത്തതുമായ ഉമ്മകള്‍ എന്നേയും നിന്നേയും തിരയുമ്പോള്‍ നമ്മള്‍ ഇന്നിലേക്കും ഇന്നലെകളിലേക്കും ഓടിക്കിതച്ചു. ഞാന്‍ ഇന്നലെകളെ മഴയില്‍ അലിയിച്ചു കളയാനും വെയിലില്‍ ഉരുക്കി കളയാനും മത്സരിച്ചു. അപ്പോഴൊക്കെയും നീ എനിക്കുള്ളില്‍ വളരുകയായിരുന്നു... 
ചുരം കയറുന്ന ബസ്സുകളില്‍ നിന്നെത്തിരയുന്ന കണ്ണുകള്‍ ഇറുക്കിയടക്കുന്നു, നീ അറിയാതെ... ഞാന്‍ അറിയാതെ... നമ്മുടെ വിരലുകള്‍ അപ്പോഴും കുറച്ചു ടിഷ്യു പേപ്പറുകളുടെ അകലം പാലിച്ചു. എന്തിനെന്നറിയാതെ..!!

No comments:

Post a Comment