Thursday, 2 November 2017

ചുവപ്പടയാളം


മുളചീന്തിയെടുത്തതുപോലൊരു തേങ്ങല്‍... നിശബ്ദത... പിന്നേയും മുളച്ചീന്തുകളുണ്ടായി.

ഓര്‍മ്മകള്‍ എന്നിലേക്കവളെ വലിച്ചടുപ്പിക്കുന്നതങ്ങനെയാണ്. ആകുലതകളുടേയും നഷ്ടങ്ങളുടേയും മുഖമുള്ളവള്‍. എങ്കിലും നിഗൂഢമായ ഒരുപാടൊരുപാട് ചിരിയുടെ നിഴലുകള്‍ അവളിലെവിടെയൊക്കെയോ കാണാം.

ബാല്‍ക്കണിയുടെ വരാന്തയിലേക്ക് വീണുകിടക്കുന്ന നിലാവിനെ മദ്യത്തിനൊപ്പം സമം ചേര്‍ക്കുമ്പോള്‍, മുരള്‍ച്ചയോടെ വെളിച്ചം കാണിച്ചുണര്‍ന്ന മൊബൈലിലെ അക്ഷരങ്ങളിലേക്ക് കണ്ണുകള്‍ മുടന്തി, 'ഏട്ടാ, ന്ന്വൊന്ന് വിളിക്ക്വോ?'

വെന്തുറഞ്ഞ രാത്രിയിലേക്ക് ശൈത്യമുള്ള കാറ്റ് കുന്നിറങ്ങിവരുന്നുണ്ടായിരുന്നു. അപരിചിതത്വത്തിന്റെ ആള്‍പ്പാര്‍പ്പുകള്‍ക്കിടയില്‍നിന്ന് തമിഴ് പാട്ടിന്റെ ശീലുകള്‍ കുറഞ്ഞ ഒച്ചയില്‍ കേള്‍ക്കുന്നുണ്ട്. ഗ്‌ളാസിലെ അവശേഷിക്കുന്ന ചുവപ്പുരസത്തെ ഞാന്‍ വായിലേക്ക് കമിഴ്ത്തി.

ചിന്തകളുടെ രഥം വലിച്ചുകൊണ്ടൊരു നാലാള്‍ക്കുതിര പാഞ്ഞുതുടങ്ങിയിരുന്നെപ്പോഴോ...

നോവിന്റെ മുഖമുള്ളവള്‍; തിളച്ച പകലില്‍ ചുവന്നുപോയവള്‍. തീര്‍ത്തും അപ്രസക്തമായ അവളുടെ പേര്... അതെന്തുമാകട്ടെ. ചിതറിത്തെറിച്ചുവീഴുന്ന മൗനങ്ങളുടെ രാജകുമാരിയാണ് അവളെന്ന്, ഞാനവളോടുതന്നെ ഇടയ്ക്കിടെ പറയാറുണ്ട്...

അതിശൈത്യമുള്ള കാറ്റുകള്‍ പിന്നേയും കുന്നിറങ്ങികൊണ്ടിരിക്കുമ്പോള്‍ വിരലുകള്‍ മൊബൈല്‍ ഡിസ്പ്ലേയിലൂടെ അവളിലേക്ക് വിറച്ചു...

'ന്റേട്ടാ...' ചില്ലുടഞ്ഞു വീണതുപോലെ... ചെവിയെ പൊള്ളിയ്ക്കുന്നതായിരുന്നു അവളുടെ ശബ്ദം. അവള്‍ പെയ്യുകയായിരുന്നു. മുറിഞ്ഞ ഹൃദയത്തെ വാക്കുകളിലൂടെയല്ലാതെ എന്നിലേക്ക് ടെലിപതി ചെയ്യുന്നതുപോലെ, തോരാതെ പെയ്യുകയായിരുന്നവള്‍.

അസ്വാസ്ഥ്യത്തിന്റെ കടവാവലുകള്‍ എനിക്കുള്ളില്‍ ചിറകടിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനൊച്ചയെടുത്തു; 'എടീ കഴുവേര്‍ടമോളെ, നിന്റാരു ചത്തേന്റെ പുലകുള്യടിയന്തിരത്തിലേക്കാ ഈ നെലോളിക്കല്..??'

'ഞാന്‍... ങ്... നിക്ക്...' വാക്കുകള്‍ നെഞ്ചില്‍ കുരുങ്ങിയതുപോലെ അവള്‍ വിക്കി. അതോ, കരച്ചിലിന്റെ ചീളുകളില്‍ തട്ടി ആ വാക്കുകളൊക്കെയും മുറിഞ്ഞുപോയതോ? 'ങ്ആ... പറയ്. ന്തേപ്പൊണ്ടായേ??' ലഹരിയുടെ ചുവയുള്ള എന്റെ വാക്കുകളിലെ അക്ഷരങ്ങളെ വടിവുള്ളതാക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

'...ന്നൂല്യ' കരച്ചിലടക്കാന്‍ അവള്‍ ശ്വാസമൊന്നുള്ളിലേക്കെടുത്തു. കണ്ണുകള്‍ അമര്‍ത്തിത്തുടച്ചിട്ടുണ്ടാകണം. എന്നിട്ടും പിന്നേയും ആര്‍ത്തലച്ചുപെയ്തു അവള്‍... ആ കരച്ചിലിന്റെ ആളലുകള്‍ കെടുത്തിവയ്ക്കാന്‍ എനിക്ക് കഴിയില്ലെന്ന് തോന്നിയതുകൊണ്ട് ഞാന്‍ മൊബൈല്‍ ചെവിയില്‍നിന്നെടുത്തു.

അസ്വസ്ഥതയുടെ കയത്തിലേക്ക് വലിച്ചെറിയപ്പെട്ട ഞാന്‍ മദ്യകുപ്പിയെടുത്ത് ഗ്ലാസ്സിലേക്ക് കുറച്ചൊഴിച്ചു; ഒരു സിഗരറ്റടുത്ത് തീപടര്‍ത്തി, ആഞ്ഞൊരു പുകയെടുത്ത് തെരുവിലേക്ക് നോക്കി. വിളക്കുകാലിന് ചുവട്ടിലായി ചുരുണ്ടുകിടക്കുന്ന ഭിക്ഷകോലങ്ങള്‍, കൂടെയൊരു പട്ടിയും. തികച്ചും ക്ലീഷേയായ കാഴ്ച.
മദ്യത്തിന്റെ ചുവടുറപ്പിച്ചുനടന്ന എന്റെ ചിന്തകള്‍ അവളുടേതായി. പോയകാലത്തിന്റെ ഓര്‍മ്മകളിലെവിടെയാണ് അവള്‍ ആദ്യം വന്നുപോയത്? അറിയില്ല. കാലങ്ങള്‍ക്കിപ്പുറം ജീവിതത്തിന്റെ അടിയൊഴുക്കില്‍ തുടരെത്തുടരെ ആഴത്തില്‍ മുറിപ്പെട്ടവളായാണ് പിന്നീട് എനിക്ക് മുന്‍പിലെത്തിയത്.

നിഴലുകളുടെ വെയിലുണക്കങ്ങളിലെപ്പോഴോക്കെയോ ചിതറിവീണ വാക്കുകളെ ഞാന്‍ ഒരുമിച്ചു ചേര്‍ത്തപ്പോഴാണറിഞ്ഞത് വേദനയുടെ വീടുതന്നെയാണ് അവളെന്ന്.

വാക്കുകളുടെ പകുതിയോളം നിശബ്ദതയ്ക്കപ്പുറം ഒരിക്കള്‍ അവള്‍ പറയുകയുണ്ടായി;

അയാളെ അവള്‍ പ്രണയിച്ചതിനെക്കുറിച്ച്... ആ തണലിലേക്ക് ജീവിതത്തിനെയൊതുക്കിപ്പിടിച്ചപ്പോള്‍ അച്ഛനുമമ്മയുമടക്കം പലരേയും നഷ്ടപ്പെട്ടതിനെക്കുറിച്ച്... മകനുണ്ടായപ്പോള്‍പ്പോലും അവരൊന്നും തിരിച്ചുവരാതിരുന്നതിനെക്കുറിച്ച്... പിന്നീട് അയാള്‍ ഒരു പെണ്‍കുട്ടിയേയും കൂട്ടി അവിടേയ്ക്ക് വരുമ്പോള്‍ ഉള്ളുപിളര്‍ന്ന് വിറങ്ങലിച്ചുനിന്നതിനെക്കുറിച്ച്... ഒരു ഒപ്പില്‍ത്തുടങ്ങിയ സ്വപ്‌നം അതുപോലൊരു ഒപ്പില്‍ അവസാനിച്ചതിനെക്കുറിച്ച്... ആരും തുണയില്ലാതിരുന്ന രാത്രികളില്‍ വാടക വീടിന്റെ തുരുമ്പെടുത്ത ജനവാതിലുകളുടെയപ്പുറത്തെ പുരുഷനിശ്വാസങ്ങളെ ഭയന്ന് മകനേയും കെട്ടിപ്പിടിച്ച് കരഞ്ഞതിനെക്കുറിച്ച്...

സ്വന്തം കാലില്‍നിന്നുതുടങ്ങിയപ്പോള്‍ വേദനയുടെ തുരുത്തുകളില്‍ മൗനത്തിലേക്ക് ഇറങ്ങിപ്പോകുമെങ്കിലും അവള്‍ക്ക് ജീവിതത്തോട് അത്രമേല്‍ വാശിയുള്ളതുപോലെ, ഇവന്‍ മാത്രം മതിയെനിക്കെന്ന് ജീവിതം മുന്നോട്ട് തുഴഞ്ഞവള്‍...

എന്നിട്ടും...

ദൈവത്തിന്റെ കണ്ണില്‍ കരട് വീണ നിമിഷത്തിലാകണം, അവളുടെ കാലുകള്‍ കൂടി അവള്‍ക്കില്ലാതായത്. കൈത്താങ്ങായി മറ്റാരില്ലെങ്കിലും... ചക്രകസേരയിലായിട്ടും അവള്‍ ജീവിതം മുന്നോട്ട് ഉരുട്ടുന്നുണ്ട്; ഒരു പകുതികൊണ്ട് അയാള്‍ക്കുവേണ്ടി കരഞ്ഞുകൊണ്ടും മറുപകുതി കൊണ്ട് മകനുവേണ്ടി നെഞ്ചില്‍ തീ പടര്‍ത്തിയും.

എങ്കിലും...

കാത്തിരിപ്പിന്റെ നിറുകയില്‍ ഒരു ചുവപ്പടയാളം സൂക്ഷിക്കുന്നുണ്ടവള്‍; തിളച്ച പകലില്‍ ചുവന്നുപോയതിന്റെ... നോവിന്റെ, പ്രണയത്തിന്റെ, ഒക്കെയായി.

No comments:

Post a Comment