Sunday, 28 December 2014

കാലിയാകുന്ന ചിന്തകള്‍

വൈകാരികത തുള്ളിയുറഞ്ഞ മദ്യവളപ്പില്‍
സ്വാര്‍ത്ഥതയുടെ പകല്‍കുനിയന്മാര്‍,
ഇറയത്തൊതുങ്ങിയ ഒറ്റവിളക്കുകള്‍
പിന്നേയും നെടുവീര്‍പ്പിടുന്ന മദ്യവിചാരങ്ങള്‍ക്കിടയില്‍
നുണകള്‍ അപഹസിക്കപ്പെടുമ്പോള്‍
വേരറ്റുവീഴുന്ന ചിന്തകള്‍ ശരികളെ തിരയുന്നു.

Saturday, 20 December 2014

ഉമ്മകളെ ഉത്തരങ്ങളാക്കുന്ന കടങ്കഥകള്‍

പരിചയക്കേടുകള്‍ ചിരിയ്ക്കുന്ന വഴികളിലൂടെ നടന്നുപോകുമ്പോള്‍, പരിചയം നടിച്ചെത്തുന്ന ചോദ്യങ്ങളൊക്കെ പരിചിതം; ഉത്തരങ്ങള്‍ നുണനാവിനെ നുണയുകയല്ലായിരുന്നെങ്കില്‍ മിണ്ടലുകള്‍ക്കിരിയ്ക്കാനുള്ള ഏതെങ്കിലും വൃദ്ധമരത്തിന്റെ മടിയിലിരുന്ന് ഒരുപാട് പറച്ചിലുകളുടെ ഇടവേളയില്‍ നീ ചോദിയ്ക്കുന്ന കടങ്കഥയ്ക്കുത്തരം കാതോരത്ത് ഒരൊറ്റ ഉമ്മയായി ഞാന്‍ തന്നേനെ..!!

Thursday, 13 November 2014

ചിലപ്പോഴെങ്കിലും സ്വപ്‌നങ്ങള്‍ വേലിചാടാറുണ്ട്, കൂടെയുള്ള ചിലരിലേയ്ക്ക്...

മരിച്ചുപോയ
എന്റെ ചില സ്വപ്‌നങ്ങള്‍
ചിലരുടെയുള്ളില്‍
ഒളിച്ചിരിയ്ക്കുന്നതുകണ്ട്
ഇപ്പോഴും വല്ലാതെ
പേടിയ്ക്കാറുണ്ട് ഞാന്‍ !!

Tuesday, 11 November 2014

കുട്ട്യേടത്തിയുടെ ആദി

തെങ്ങോലത്തലപ്പുകള്‍ക്കപ്പുറത്തുനിന്ന്, ഭഗവതിക്കണ്ടത്തിന് മുകളിലൂടെ സൂര്യന്‍ പടിഞ്ഞാറേയ്ക്ക് നടത്തം തുടങ്ങിയപ്പോഴാണ് ഞാന്‍ വീട്ടില്‍ നിന്നിറങ്ങിയത്, ഉറക്കച്ചടവുള്ള തണുത്ത വെയില്‍ വിടര്‍ന്ന് ചിരിയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നതുപോലെ... ഗായത്രീ മന്ത്രങ്ങള്‍ തണുപ്പുള്ള വെയിലിലും ഉരുകിത്തുടങ്ങിരുന്നു. തിരുമാന്ധാംകുന്നിലമ്മയ്ക്ക് മുന്‍പില്‍ പിന്നെയും പിന്നെയും തൊഴുത്, ഇനി നാളെ വരാമെന്ന് മനസ്സുകൊണ്ടുറച്ച്, പ്രാരാബ്ദങ്ങളോട് പിണങ്ങി... വരമ്പിലമര്‍ത്തിച്ചവിട്ടി, ഒട്ടും താളമില്ലാതെ നടന്നുവരുന്ന കുട്ട്യേടത്തി നീട്ടിയ ഇലക്കീറിലെ ചന്ദനത്തിന്റെ തണുപ്പിനെ നെറ്റിയിലേയ്ക്ക് പകര്‍ത്തുമ്പോള്‍, അവരുടെ ചിരിയില്‍ വാത്സല്യം നുരഞ്ഞിരുന്നു.
"വേഗം നടന്നോളൂ, വണ്ടിയ്ക്ക് നേരായീലോ... വൈക്വോ കുട്ട്യേ നീയ്..??" എനിക്കുവേണ്ടിയും ആദിയെടുക്കുന്ന അവരോട് ചിരിച്ചു.
"ശരി, പിന്നെക്കാണാട്ടോ കുട്ട്യേടത്ത്യേ"യെന്ന് തിടുക്കപ്പെട്ട്, ഞാന്‍ ചിന്തകളുടെ അരികുപറ്റി വേഗം നടന്നു. ചില സ്നേഹത്തിന്റെ മധുരങ്ങള്‍ അങ്ങനെയാണ്, മറവികളില്‍ വെറുതെ നരച്ചുപോകാന്‍ വിധിക്കപ്പെട്ടവയെന്നപോലെ... നാളെ ഓര്‍ക്കെണ്ടാത്തതെന്നപോലെ...

Thursday, 6 November 2014

മഴ ചൊല്ലിയ കവിതയില്‍ ചിലത്

ഏതൊക്കെയോ തോന്നലുകളില്‍ ജീവിതത്തില്‍നിന്ന് ഇറങ്ങിയോടാന്‍ ശ്രമിക്കുമ്പോഴൊക്കെ പുറകോട്ട് വിളിച്ചവരെ സ്നേഹിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുകയാണ് പതിവ്. സ്നേഹത്തോട് കെറുവിച്ച് അ..ങ്ങ..നെ ഇരിക്കേണ്ടിവരുമ്പോള്‍ ഏകാന്തതയോട് പൊരുത്തപ്പെടാതെ മഴയിലേക്ക് ഇറങ്ങിയോടുന്ന വാക്കുകളോടും കേറുവിക്കേണ്ടിവരും, മഴനൂലുകള്‍ വാരിപ്പുതച്ചു കയറിവന്ന ചിന്തകള്‍ക്ക് കയറിയിരിയ്ക്കാനൊരിടം തിരയുമ്പോള്‍ ഓര്‍മ്മകളെ കുത്തിനിറച്ച മനസ്സ് കൈമലര്‍ത്തും.

ഇടിച്ചുകുത്തിപ്പെയ്യുന്ന മഴ ഒരു കവിത ഉറക്കെ ചൊല്ലുന്നുന്നത് കേള്‍ക്കാം, ഏതൊക്കെയോ കുരിശു മരണങ്ങളില്‍ വീണ്ടും വീണ്ടും മരണപ്പെട്ടവനെക്കുറിച്ച്...

കാതുകളിലേക്ക് പെയ്തുതുടങ്ങിയ ശബ്ദം മനസ്സേറ്റെടുത്തപ്പോള്‍ അസ്വസ്ഥതകളുടെ രാജ്യത്തേക്ക് പ്രയാണം ആരംഭിക്കുകയായി. നനയാന്‍ മറന്നുപോയ ഒറ്റമഴകള്‍ കണ്ണുകളിലേക്ക് നടന്നു വരികയാണ്, നന്ത്യാര്‍വട്ടം... നനഞ്ഞ തുളസിയിലകള്‍... വഴിയോരത്ത് വീണുപോയ ചിരിത്തുണ്ടിനെ വേറെയാരെങ്കിലുമെടുത്താലോയെന്ന് പേടിയ്ക്കുന്ന കണ്ണീര്‍ സമുദ്രങ്ങള്‍..!! തുലാവര്‍ഷത്തിന്റെ കുടക്കീഴിലൊളിക്കുന്ന മുഖത്ത് പറയാനിനിയുമെന്തൊക്കെയൊ കരുവാളിച്ചുകിടന്നു. മഴയുടെ സംഗീതം- നിശ്വാസം. അവളിലേക്ക് പിന്നെയും ആകാശദൂരം.

മഞ്ഞുകണങ്ങളില്‍ വിരിഞ്ഞ മഴവില്ലുകള്‍ക്കിടയിലൂടെ ഓര്‍മ്മകള്‍ ഓടിക്കിതയ്ക്കുകയാണ്. പുതപ്പുകള്‍ സംസാരിക്കുന്ന രാവിലേകള്‍... തണുപ്പിലേക്ക് മടിയോടെ നടക്കുന്ന പ്രണയത്തിന് കട്ടന്‍ചായയുടെ കടുപ്പവും മധുരവും.

മറവികള്‍ ആത്മഹത്യ ചെയ്യപ്പെടുന്നു. നെല്‍പായയിലേക്ക് ചായുന്ന വൈകുന്നേരങ്ങളില്‍ പ്രണയം പെയ്യുന്ന ഇടവഴികള്‍ ഞങ്ങള്‍ക്കിടയിലേക്ക് നീണ്ടുവരുന്നു, ചുംബനങ്ങളുരുകുന്ന വെയിലില്‍ സദാചാരം മറവികളെ തിരയുന്നു. ചുണ്ടുകള്‍ മുറിഞ്ഞ് ചോരയൊലിപ്പിക്കുന്നത് പ്രണയവേഗങ്ങളില്‍ സൗകര്യപൂര്‍വ്വം മറന്നത്, പ്രണയത്തിന്റെ ഒറ്റവരിപ്പാതയില്‍ ആഴത്തില്‍ തനിച്ചായി പോകുമെന്നറിയാതെയാണ്.

ആഴമുള്ളൊരു വിലാപത്തിലേക്കുണര്‍ന്ന പകലിലെ വെയിലിലുരുകുന്ന പ്രണയം, എല്ലാ ശൂന്യതകളും നാളെകളിലേക്ക് ഒരുമിച്ചുവന്നു നിറയുകയായിരുന്നു. അതോ വക്രിച്ച കശുമാവിന്‍ കൊമ്പില്‍ ആത്മഹത്യ ചെയ്തതോ?? ആറടി മണ്ണ് നീങ്ങി, മഴവില്ല് വിരിയിച്ച കണ്ണീര്‍ത്തുള്ളികള്‍ യാത്രാമൊഴി നല്‍കി... കണ്ണീരിന്റെ ഇടവപ്പാതിയെ ബാക്കിയാക്കി...

ഏതോ അരുളപ്പാടില്‍ മഴ തിരിഞ്ഞുനടന്നു തുടങ്ങി, ചൊല്ലിയവസാനിപ്പിച്ച കവിതയെ വഴിയിലുപേക്ഷിച്ചു. കവിതയിലെ അക്ഷരങ്ങള്‍ ചിതറി, പാദസര മണികളെപ്പോലെ കലമ്പി... അറ്റമില്ലാത്ത വേനലില്‍ തണല്‍ തിരയുമ്പോള്‍ ചിന്തകള്‍ വേരുറപ്പിക്കാതെ ചിതതേടി, മരിയ്ക്കാത്ത ഓര്‍മ്മകള്‍ ഹൃദയത്തിലെ കാരാഗ്രഹത്തിലേക്ക് ചുവടുമാറ്റം നടത്തി.

-വിനീത് വിജയ്‌

Wednesday, 6 August 2014

അച്ഛന്‍റെ ചായക്കൂട്ടുകളില്‍ തിരുമാന്ധാംകുന്നിലമ്മ

നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛൻ ഓയില്‍ പെയിന്‍റില്‍ വരച്ച ഈ ചിത്രം, പലരും ഇഷ്ടപ്പെട്ട് ചോദിച്ചിട്ടും അവർക്കാർക്കും കൊടുക്കാൻ അമ്മ സമ്മതിക്കാത്തതുകൊണ്ട് ഇന്നും ഞങ്ങളുടെ സ്വീകരണമുറിയിലെ ചുവരില്‍ നിറമൊട്ടും മങ്ങാതെയുണ്ട്. ഫൈന്‍ ആര്‍ട്സ് പഠിക്കണമെന്ന് ആഗ്രഹിച്ചതല്ലാതെ, ആ കോളേജിന് മുന്‍പില്‍പോലും പോയിനിന്നിട്ടുണ്ടാകില്ല അച്ഛന്‍. എന്നിട്ടും അച്ഛൻ ചായക്കൂട്ടുകളെ അങ്ങാടിപ്പുറത്തുകാര്‍ക്ക് അച്ഛന്‍ ആര്‍ട്ടിസ്റ്റ് വിജ്യേട്ടനാണ്.

പാലാഴിയില്‍ വീട്ടിലൂടെ നടക്കാനിറങ്ങിയ വൈകുന്നേരക്കാറ്റിന് എപ്പോഴും ചായക്കൂട്ടുകളുടെ മണമായിരുന്നു. വെളുത്ത വെയിലിനും കറുത്ത രാത്രിയ്ക്കും പാലാഴിയിലെ മുറ്റത്തുകൂടെ നടന്നുപോകുമ്പോള്‍ നിറം മാറുമോയെന്ന് പേടി തട്ടിയിട്ടുണ്ടാകണം.

നേരം പുലര്‍ന്നാല്‍ ബോര്‍ഡുകളുടേയും ബാനറുകളുടേയും ഇടയില്‍, നിറമുള്ള അക്ഷരങ്ങളുടെയും ചായക്കൂട്ടുകളുടേയും ലോകത്തായിരുന്നു അച്ഛന്‍. ഞങ്ങളോടുള്ളതിനേക്കാൾ സ്നേഹം അച്ഛന് ചായകൂട്ടുകളോടാണോയെന്ന് തോന്നാറുണ്ടായിരുന്നെനിക്ക്. പല നിറത്തിലുള്ള ബോര്‍ഡുകളെ തട്ടിത്തടഞ്ഞ് നടന്നിരുന്ന വീട്ടിലിപ്പോള്‍ ഇതൊന്നുമില്ലാതായിട്ട് രണ്ടുവര്‍ഷം. ഫ്ലക്സ് ബോര്‍ഡുകള്‍ നാടിനെ കീഴടക്കിയപ്പോള്‍ അച്ഛനും ചായക്കൂട്ടുകളെ ഉപേക്ഷിച്ചുതുടങ്ങി...

ഇന്ന് അച്ഛന്‍ വരയ്ക്കാറില്ല, നിറക്കൂട്ടുകളെ മറന്നുതുടങ്ങിയിട്ടുണ്ടാകാം ചിലപ്പോള്‍...
feeling- വിജ്യേട്ടാ... ഇങ്ങളെന്‍റെ അച്ചനായതല്ലേ, എനിക്ക് കിട്ട്യേ ഏറ്റോം വല്യേ ഭാഗ്യം??

Thursday, 1 May 2014

ഇനിയും കിലുങ്ങിച്ചിരിക്കാത്ത പാദസരങ്ങള്‍

ഓര്‍മ്മകളെ വീണ്ടും വരയ്ക്കുമ്പോള്‍, കുട്ടിത്തത്തിന്‍റെ അച്ചടക്കമില്ലാത്ത നാട്ടുവഴികളിലൂടെ മഞ്ചാടിക്കുരുക്കള്‍ പെറുക്കിയോടുന്ന അവളുടെ പാദസരങ്ങളുടെ നനവില്‍ തട്ടിയാകണം ഉറക്കമുണര്‍ന്നത്. വെയില്‍ കത്തിത്തീര്‍ന്ന പകലില്‍ രാത്രി വളര്‍ന്നുതുടങ്ങിയിരുന്നു. ബസ്സിലെ തിരക്ക് കുറഞ്ഞിരിക്കുന്നു. മിക്കവരും ഉറക്കത്തിലേക്ക് വഴുതിയപ്പോള്‍, ചിലര്‍ തങ്ങളുടേതായ അസ്വസ്ഥതകളുടെ കൈ താടിക്ക് കുത്തി പുറത്തെ ഇരുട്ടിലേക്ക് മിഴിച്ചു. മറ്റുചിലര്‍ മൊബൈലിലെന്തൊക്കെയോ തിരഞ്ഞു.

ഞാന്‍ ബസ്സിന് പുറത്തേക്ക് കണ്ണുവച്ചു. മരങ്ങള്‍, വാഹനങ്ങള്‍, കെട്ടിടങ്ങള്‍, പരസ്യ ബോര്‍ഡുകള്‍ എന്നിവ കാഴ്ചയിലേക്ക് ക്രമംതെറ്റിക്കയറിയപ്പോള്‍ പുറത്തെ ഇരുട്ട് ചിലപ്പോഴൊക്കെ വെളിച്ചം കണ്ട് ഞെട്ടിയുണര്‍ന്നു. നിരത്തിലെ ഫ്ലൂറസെന്‍റ് ബോര്‍ഡുകള്‍ വഴിപറയാനും സ്ഥലപ്പേരു പറയാനുംഉണര്‍ന്നിരിക്കുന്നുണ്ടായിരുന്നു. പെട്രോമാക്സിന്‍റെ വെളിച്ചത്തില്‍, നിരത്തുവക്കിലെ തട്ടുകടയിലെദോശയൊന്ന് മറിഞ്ഞുകിടന്ന് വേവാന്‍ തുടങ്ങി. ചൂട് കുറഞ്ഞ ഇഡ്ഡലി ദോശയെ നോക്കികെറുവിക്കുന്നുണ്ടോ? രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്നു പറഞ്ഞ വായ കട്ടന്‍ ചായയുടെ ചൂടില്‍ പൊള്ളി... പരസ്യ ബോര്‍ഡില്‍ ശോഭന പറയാനാകാത്തയേതോ ഭാവത്തില്‍ വഴിയാത്രക്കാരെ നോക്കിയപ്പോള്‍, കല്യാണ്‍ സാരീസിന്‍റെ പച്ച സാരിയുടുത്ത ശ്രേയ വശ്യമായി ചിരിച്ചു.

ബസ് ഇരമ്പിക്കയറുന്ന ശബ്ദം കേട്ട്, ഉറങ്ങുകയായിരുന്ന ബസ് സ്റ്റാന്‍റ് ഞെട്ടിപ്പിടഞ്ഞുണര്‍ന്നു. മുഖത്തെ, ഉറക്കംതുടച്ചുകളഞ്ഞുകൊണ്ട് ചിലര്‍ ബസില്‍ നിന്നിറങ്ങി വേഗത്തില്‍ നടന്നു. വീണ്ടും ബസ് നിരങ്ങി നീങ്ങിത്തുടങ്ങുമ്പോള്‍ ചിലരെല്ലാം ചന്തിയുരച്ച് ഇരിപ്പൊന്നുകൂടെ ഉറപ്പിച്ചു... ഞാനും...

അങ്ങാടിപ്പുറത്ത്, അടഞ്ഞുകിടക്കുന്ന കടയുടെ മുന്‍പില്‍ ബസ് നില്‍ക്കുമ്പോള്‍ രാത്രിക്ക് പ്രായമേറെയായതുപോലെ. ഉണ്ണ്യേട്ടന്‍റെ കടയില്‍നിന്ന് പകല്‍വെയിലില്‍ വിളറിയ വെറ്റിലയുടെ ഞെട്ടികളഞ്ഞ് നൂറ് തേക്കുമ്പോള്‍ അയാള്‍ പറഞ്ഞു, ''നിങ്ങടെ ആ ഭാഗത്തൊരു മരണണ്ടല്ലോ...''

"ആരാത്??" അടയ്ക്ക പല്ലുകള്‍ക്കിടയില്‍ പിടഞ്ഞതുകൊണ്ടോ, നെഞ്ചില്‍ ശൈത്യം ഉറഞ്ഞുകൂടിയതു കൊണ്ടോ ചോദ്യം വല്ലാതെ വിറച്ചതുപോലെ തോന്നി. അറിയില്ലെന്ന മറുപടിയെ ഉണ്ണ്യേട്ടന്‍ സര്‍ബത്ത് ഗ്ലാസ് കഴുകി നീട്ടിയൊഴിച്ചവെള്ളത്തിനൊപ്പം റോഡിലേക്കൊഴിച്ചപ്പോള്‍ പിന്നെയൊന്നും മിണ്ടാനില്ലാതെ ഞാന്‍ വീട്ടിലേക്ക് നടന്നു. ഉറക്കംതൂങ്ങി കത്തുന്ന ബള്‍ബുകള്‍ താഴെയിട്ട മഞ്ഞവെളിച്ചത്തെ ചവിട്ടി നടക്കുമ്പോള്‍, വഴിയരികിലെയേതോ വീട്ടിലെ ടീവിയില്‍നിന്ന്, കുളിസോപ്പിന്‍റെ പരസ്യ വാചകങ്ങള്‍ പുറത്തേക്കിറങ്ങി വരുന്നുണ്ടായിരുന്നു.

ചിന്തകളിലെ ഇടവഴിയിലെവിടെയോ ആ പാദസരങ്ങള്‍ പിന്നെയും കിലുങ്ങി ചിരിക്കുകയും മഞ്ചാടിക്കുരുക്കള്‍ നെഞ്ചിനകത്ത് പെയ്യുകയും ചെയ്തു. ഓര്‍മ്മകളിലെന്തൊക്കെയൊ തിരയുന്ന ചിന്തകളെ മനസ്സിനകത്തേക്ക് അലയാന്‍വിട്ടു.

ഇരുട്ടിലേക്ക് നോക്കിനില്‍ക്കുന്ന കല്ലുപാലം ഒരു പ്രഹേളികയെപോലെ... താഴെ വെള്ളത്തില്‍ ട്യൂബ് ലൈറ്റുകളുടെ പ്രതിബിംബങ്ങള്‍വീണ്, പായല്‍പിടിച്ച് പച്ചനിറമായ വെള്ളം വെളുത്തുകണ്ടു. രാത്രിയുറങ്ങുന്ന വയലിന് ചീവീടുകളുടെ ഒച്ച താളമിട്ടപ്പോള്‍, പാടവരമ്പിനരികില്‍ ഒരു തവള ഇടവപ്പാതിക്കായിക്കരഞ്ഞു. കൊയ്ത്തും മെതിയും കഴിഞ്ഞ്, നിലം പകല്‍ വിണ്ടുകീറിത്തുടങ്ങിയ വയലിന് നടുവിലൂടെ നടക്കുമ്പോള്‍ ദൂരെയെവിടെയോ ഒരു നായ ഓരിയിടുകയും സാവിത്രി ടീച്ചറുടെ വീട്ടില്‍നിന്ന് ഇറങ്ങിവരുന്ന വെളിച്ചത്തെ വല്യവരമ്പിനെ തൊടീക്കാതെ മതിലരികിലെ നേന്ത്രവാഴക്കൈ തടഞ്ഞു നിര്‍ത്തുകയും ചെയ്തു.

ഇരുട്ടിന്‍റെ കരിമ്പടം പുതച്ചുറങ്ങുന് വീടുകളുടെ ഇടയിലൂടെ നടന്നു. രാത്രികള്‍ നുണ പറഞ്ഞുതുടങ്ങിയിരിക്കാം അപ്പോള്‍... അപ്പുണ്ണി പണിക്കരുടെ വീടിന് മുന്‍പില്‍, ഇരുട്ടുനനഞ്ഞ പാടത്ത് അച്ഛന്‍റെ കൈയ്യിലെ ചങ്ങലയില്‍, പരിചയമില്ലാത്ത ഏതോ ശബ്ദത്തിനോട് ആദിയൊന്ന് കുരച്ചത് കേട്ടാണ് അങ്ങോട്ട്‌ നോക്കിയത്.

"അച്ഛാ..." വരവറിയിക്കാനെന്നോണം വെറുതെ വിളിച്ചു. അച്ഛന്‍ അമര്‍ത്തിയൊന്നു മൂളി. തോടിന് കുറുകെയുള്ള പാലത്തിലേക്ക് പതുക്കെ കയറുമ്പോഴേ കണ്ടു ഉമ്മറത്ത് അമ്മമ്മയുടേയും അമ്മയുടേയുംനിഴലനക്കങ്ങള്‍. ഗേറ്റിന്‍റെ ശബ്ദം കേട്ട് പറഞ്ഞുപകുതിയായ പരദൂഷണത്തെ വഴിയിലിറക്കിവിട്ട് അമ്മ പറഞ്ഞു, "ങ്ആ, വിന്വെത്തി..."

ഉറങ്ങാന്‍ വൈകിയതിന്‍റെ ക്ഷീണത്തെ മുഖത്തുനിന്ന് തുടച്ചുകളഞ്ഞിട്ട് അമ്മമ്മ ചോദിച്ചു, "ന്തേന്നമ്മടെ കുട്ടിക്ക് വൈക്യേ?" മനസിനകത്ത് ഒതുക്കിവച്ചിരുന്ന ഏതോ സങ്കടത്തിനെ കാരണമാക്കി അമ്മമ്മ കണ്ണുനിറച്ചു

"ന്തേ, അമ്മാ..??" അമ്മമ്മയെ ചേര്‍ത്തുപിടിക്കുമ്പോള്‍ ആ ശരീരം വല്ലാതെ തണുത്തിരുന്നു. രാത്രിയുടെ നിഴലുകള്‍ മരണം വിളിച്ചറിയിച്ചുകൊണ്ട് കയറിവരുന്നപോലെ തണുത്തകാറ്റ് വീശി, മുഖം നനഞ്ഞു. തുലാവര്‍ഷം ബാക്കിയാക്കിയ ഒരു മഴ ആകാശത്ത് മേഘങ്ങള്‍ നിരത്തുന്നുണ്ടോ..??

"വാര്യെത്തെ ആ പെണ്ണ്... വണ്ടിക്ക് ചാടീന്ന്..." തിണ്ണയില്‍വച്ച ബാഗെടുക്കുമ്പോള്‍ അമ്മയുടെ ചിലമ്പിച്ച ശബ്ദം ഇരുട്ടിലേക്കെന്നപോലെ ഇറങ്ങിപ്പോകുകയും തുലാവര്‍ഷം നെഞ്ചിനകത്ത് വലിയൊരു ശബ്ദത്തോടെ ഇടിമുഴക്കുകയും ചെയ്തു.

വാര്യത്തെ ഉണ്ണിമായ !! നെഞ്ചിനകത്ത് പാദസരങ്ങളുടെ മുത്തുകള്‍ അടര്‍ന്നുവീണു. മഞ്ചാടിക്കുരുക്കള്‍ ചിതറിത്തെറിച്ച ഇടവഴികളില്‍ രക്തം കട്ടപിടിച്ചതുപോലെ... വേട്ട മൃഗത്തിന്‍റെ വന്യതയോടെ രാത്രിയുടെ തണുപ്പ് എന്നിലേക്ക് നഖങ്ങളാഴ്ത്തി. നിറയുന്ന കണ്ണുകളിലേക്ക് ഇരുട്ട് കയറിവന്ന് എനിക്ക് അന്ധനെന്ന് പേരിട്ടുതന്നു. റെയില്‍വേ ട്രാക്കില്‍ പേരിടാത്തൊരു പ്രണയം ചോരയില്‍ തെറിക്കുന്നു, കൂടെ പാദസരത്തിന്‍റെ മണികളും.

ഈ ലക്കം ഗുല്‍മോഹര്‍ ഓണ്‍ലൈന്‍ മാഗസിനില്‍ വന്നത്
http://www.gulmoharmagazine.com/gulmoharonline/kadhakal/iniyum-kilungi