Thursday, 30 January 2014

ഭൂമിയ്ക്കൊരു പുനര്‍ജന്മം..!!

ഭൂമി മരിക്കേണ്ടിയിരിക്കുന്നു, ഒരു പുനര്‍ജന്മത്തിനായി... അങ്ങനെയാണ് ഞാനിന്ന് ചിന്തിക്കുന്നത്.

വീണ്ടുമൊരു ഭൂമിയുണ്ടാകട്ടെ..!! അവിടെ ആദ്യം വൃക്ഷലതാദികളും, പിന്നെ പക്ഷിമൃഗാദികളും ഉണ്ടാകട്ടെ...

മൃഗങ്ങളില്‍ പരിണാമങ്ങളുണ്ടാകുകയാണെങ്കില്‍, മനുഷ്യനെന്ന മൃഗം ഉണ്ടാകാതിരിക്കട്ടെ... അങ്ങനെയൊരു മനുഷ്യ ജന്മമുണ്ടാകുകയാണെങ്കില്‍ ആ കുലത്തിന് ചിന്തിക്കാനുള്ള കഴിവുണ്ടാകുകയും, കാമിക്കാനുള്ള ത്വരയില്ലാതിരിക്കുകയും ചെയ്യട്ടെ... മൃഗങ്ങളുടേതുപോലെ പുതിയ പിറവികള്‍ക്ക് മാത്രമായതിനെ ഉപയോഗിക്കുകയും, വസ്ത്രങ്ങള്‍ കൊണ്ട് നഗ്നത മറയ്ക്കാതിരിക്കുകയും അതിനൊപ്പം സദാചാരം എന്താണെന്ന് അറിയാതിരിക്കുകയും ചെയ്യട്ടെ..!!

ഭൂമി മരിക്കട്ടെ, പുതിയൊരു ഭൂമി പിറക്കട്ടെ...

 feeling- നല്ല കറതീര്‍ന്ന പുച്ഛമാണ് സഖാക്കളെ, നിങ്ങളോടല്ല, ഈ വൃത്തികെട്ട ലോകത്തിനോട്...

Saturday, 11 January 2014

ഇന്ന് ചിരിദിനം !!

ഇന്ന് ലോക ചിരിദിനമാണത്രെ...!!

അതുകൊണ്ടാണോ പൊന്നേ, രാവിലേതന്നെ എന്‍റെ ഹൃദയത്തിന്‍റെ ആഴത്തിലേക്ക് മൂര്‍ച്ചയുള്ള ഒരു ചിരിയെ കുത്തിയിറക്കിയെന്നെ നീ മൃതതുല്യനാക്കിയത്?

 feeling- ചിരിയേക്കാളേറെ, ലോകം കണ്ടതില്‍വച്ചേറ്റവും മനോഹരമായ നിന്‍റെ പിണക്കത്തിനോടാണ് പെണ്ണേ എനിക്കിഷ്ടം...

Wednesday, 8 January 2014

ക്ഷമ ചോദിക്കേണ്ടിയിരിക്കുന്നു, പലതിനോടും..!!

പിന്നിട്ടവഴികളില്‍ യാത്ര ചോദിച്ചതും ക്ഷമപറഞ്ഞതുമൊക്കെ, കണ്മുന്നിലൂടെ ഓടിമറഞ്ഞുപോയ ആ മരങ്ങളോടും ചെടികളോടും പൂക്കളോടുമൊക്കെയാണ്. 

ഇലകളെല്ലാം തളിര്‍ത്തിട്ടും, നിറയെ പൂക്കളുണ്ടായിട്ടും കായ്ക്കാത്ത മച്ചിയായ മൂവാണ്ടന്‍മാവിനും... പഴുത്ത ചക്കകളെല്ലാം കാണിച്ചുകൊതിപ്പിച്ചെങ്കിലും, ആര്‍ക്കും വേണ്ടാതെ പഴുത്തുവീണു ചീയുമ്പോള്‍ ആ വരിക്കപ്ലാവിനും നോവ്‌ ഒരുപോലെയാണെന്ന പരാതി കേള്‍ക്കുമ്പോള്‍, ആറുവയസ്സുകാരി അമ്മുവിന്‍റെ മുടിയിഴകളിലേക്ക് നോക്കി, നോവിലും ചിരിക്കുന്ന പനനീര്‍ചെടിയെ കാണുമ്പോള്‍, വാര്യര്‍ ആയുസ്സിന്‍റെ നീളം കുറച്ചളന്നതുകൊണ്ട്, ഭഗവാനോട് പറയാനൊരു പരാതിയും മുറുകെപ്പിടിച്ച്‌ പൂക്കൂടയില്‍ നോവുന്ന ചെമ്പരത്തിപ്പൂക്കളെയും തുളസിയിലകളെയും കാണുമ്പോള്‍... ക്ഷമ പറയാതിരിക്കുന്നതെങ്ങനെയാ..??

ചില വേദനകളെല്ലാം ചിരിക്കാനുള്ളതാണല്ലേ? ചിലതിനെങ്കിലും വേദനിക്കുമ്പോള്‍ മാത്രമാണ്, നമ്മുടെ മുഖത്തേക്ക് സന്തോഷങ്ങളും ചിരിയും നടന്നുവരുന്നതെങ്കില്‍ ആ ചിരി നമുക്കെന്തിനാ..??

Sunday, 22 December 2013

അങ്ങാടിപ്പുറത്ത് !!

അങ്ങാടിപ്പുറത്ത് മഞ്ഞുവീഴുന്നുണ്ടിപ്പോഴും...

ഇന്നലെപ്പെയ്ത മഞ്ഞില്‍ തണുത്തുവിറച്ചുറങ്ങിയ അങ്ങാടിപ്പുറത്തിന് ഊതിയൂതിക്കുടിയ്ക്കാനൊരു കടുംകാപ്പി വേണന്ന് തോന്നുന്നു, ന്തായാലും നിക്ക് വേണം നല്ല ചൂടുള്ളൊരു കടുംകാപ്പി...

നല്ല തണുപ്പ്..!!

-ഫീലിംഗ്:  ഒരു നുണക്കഥയുടെ ഉത്തരമൊളിപ്പിച്ച മഞ്ഞുകട്ടയുരുകുന്നതും കാത്ത് അസ്വസ്ഥനായി...

Friday, 13 December 2013

മഴയിലലിഞ്ഞില്ലാതായിട്ടും തിരികെ കിട്ടിയത്

ഓടിനനഞ്ഞൊരു തുലാവര്‍ഷം ശകാരങ്ങള്‍ക്കിടയില്‍ തുവര്‍ത്തുകയും, കട്ടിയുള്ള പുതപ്പിനുള്ളില്‍ അമ്മയുണ്ടാക്കിത്തന്ന കടുംകാപ്പി ഊതിക്കുടിക്കുന്നതിനിടെ അമ്മയെ കൊഞ്ഞനംകുത്തുകയും ചെയ്യുന്ന ഒരേടത്തിയും അനിയനും നഷ്ടങ്ങളുടെ മച്ചിന്‍പുറത്തെന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്...

പിറന്നാളുകള്‍ക്ക് അച്ഛന്‍ പുത്തനുടുപ്പ്‌ വാങ്ങിത്തരുമ്പോള്‍, ഏടത്തി സമ്മാനമായി തന്നിരുന്ന, താനെണ്ണി തീരാത്തത്രയും മഞ്ചാടിക്കുരുക്കളോടായിരുന്നില്ലേ തനിക്ക് പ്രിയം?? അമ്മയും അച്ഛനും തരുന്ന ഒരുരുള ചോറിനൊപ്പം ഏടത്തിയുടെ കൈകളിലെ പായസംകൂട്ടിയ, മധുരമുള്ള ഒരുരുള ചോറിനോടായിരുന്നെനിക്ക് എന്നുമിഷ്ടം...

അമ്പലത്തില്‍നിന്ന് ദീപാരാധന തൊഴുത്, ഇരുട്ടുവീണ വാര്യത്തെ ഇടവഴിയിലൂടെ മടങ്ങുമ്പോഴെന്നെ മുറുകെപ്പിടിക്കുന്ന ഏടത്തിയുടെ കൈകള്‍ക്ക് പേടിയുടെ തണുപ്പായിരുന്നെപ്പോഴും. അന്ന്... ഇടവഴിയിലൂടെ മഞ്ചാടിക്കുരുക്കളും  പെറുക്കിയോടുമ്പോള്‍, എനിക്ക് പിറകെയോടിക്കിതയ്ക്കുന്ന ഏടത്തിയെ കൊണ്ടുപോയതേത് തുലാവര്‍ഷമാണ്?? അറിയില്ലെനിക്ക്...

മഴയിലലിഞ്ഞില്ലാതായ ആ സ്നേഹത്തിന് പകരമായതൊന്നും ഇതുവരെ കിട്ടിയിട്ടില്ല !!

രണ്ടാം ക്ലാസില്‍ കൂടെയുണ്ടായിരുന്ന മനുവിന്‍റെ പുസ്തകങ്ങളൊക്കെയും നിറമുള്ള കടലാസ്സുകൊണ്ട് ഭംഗിയായി പൊതിഞ്ഞുകൊടുക്കുകയും ഭംഗിയുള്ള കൈപ്പടയില്‍ പുസ്തകങ്ങളില്‍ പേരെഴുതുകയും, ഉച്ചഭക്ഷണത്തിന്‍റെ നേരത്ത് ക്ലാസിലേക്കുവന്ന്, അവനെ കൂടെയിരുത്തി ചോറ് വാരിക്കൊടുക്കുകയും ചെയ്യുന്ന മൃദുലേച്ചിയും... അടുക്കളയിലെ പാതുകത്തിലിരുന്ന് ചമ്മന്തിപ്പൊടികൂട്ടി ദോശ കഴിക്കുന്ന ഉണ്ണിയ്ക്ക്, ചൂടോടെ ദോശചുട്ടുകൊടുക്കുന്ന ദേവ്യേച്ചിയുമൊക്കെ എനിക്കില്ലാത്ത ഭാഗ്യങ്ങളാണ്... കണ്ണുകളുടെ വശത്തേക്ക് ഓടിപ്പോകുന്ന കണ്ണീരിന്‍റെ ചൂടുള്ള ഓര്‍മ്മകളാണ്.

വക്കുപൊട്ടിയ വാക്കുകള്‍ക്കൊടുവില്‍, 'കണ്ണാ... നീയിങ്ങനെ സങ്കടപ്പെട്ട് കാണുമ്പൊ, നിയ്ക്കും സങ്കടാവ്ണുണ്ട്ട്ടോ'യെന്ന് പറഞ്ഞപ്പോള്‍... ആ തണുപ്പുള്ള കൈകളെന്നെ മുറുകെപ്പിടിച്ചപ്പോള്‍...  നഷ്ടങ്ങളുടെ ആകെത്തുക കുറയുകയായിരുന്നു. മഴ നഷ്ടപ്പെടുത്തിയതെനിക്ക് തിരികെ കിട്ടുകയായിരുന്നു.

...എന്നിട്ടും, മറവിയുടെ മാറാലയ്ക്കപ്പുറത്തെന്നെ നോക്കി ചിരിക്കുന്ന വാത്സല്യത്തിലേക്ക് നോക്കുമ്പോള്‍, കാഴ്ചയെ മറയ്ക്കുന്നൊരു കണ്ണീരെന്‍റെ മുന്‍പില്‍ വന്നുനില്‍ക്കുന്നതെന്തിനാണ്?? അറിയില്ല... ഉത്തരമില്ലാത്ത ഈ ചോദ്യത്തിനെ ഞാന്‍ മനസ്സിനകത്തേക്ക് അലയാന്‍ വിടുകയാണ്.

(സ്നേഹത്തിന്‍റെ നിറുകില്‍ ബ്ലഡ്‌ ടെസ്റ്റ്‌ നടത്തേണ്ടതില്ലെന്ന തിരിച്ചറിവോടെ, ആ വാത്സല്യാമൃതം ആവോളം നുണയുകയാണ് ഞാന്‍...)

Thursday, 12 December 2013

വേദനയുടെ തീചൂളയില്‍ നിന്നോടൊപ്പം ഞാനും കനലാകുകയാണ് !!

"കത്തിത്തീരാറായ പകലിലേക്ക് ചിറകടിച്ചുയരുന്നുണ്ടൊരു മൗനം.
പുഞ്ചിരികളുടെ പ്രണയാസ്ത്രങ്ങളെന്നിലേക്കെറിഞ്ഞവള്‍ മൗനത്തിന്‍റെ മറനീക്കിയപ്പോള്‍ പ്രണയത്തിലേക്കായിരുന്നത്... അതെ ഞാനിന്ന് പ്രണയത്തിലാണ്."


'നീ ഒരു പെണ്ണിനെ സ്നേഹിച്ചിരുന്നു, അവള്‍ നിന്നെയും...'

ചിതലുകള്‍ തിന്നുതീരാറായ പുസ്തകത്താളിലെ എന്‍റെ കയ്യക്ഷരങ്ങളെന്നെ ഓര്‍മ്മപ്പെടുത്തുകയാണോ? ഓര്‍മ്മിപ്പിക്കുന്നതെന്തിന്? മറവിയുടെ മാറാലയ്ക്കപ്പുറത്തേയ്ക്ക് ആ ഓര്‍മ്മകള്‍ നടന്നുപോയിട്ടുണ്ടോ?? ഒരിക്കലുമില്ലാ... നീയില്ലാത്ത ഒരുനിമിഷം പോലും ഞാന്‍ ജീവിച്ചിട്ടില്ല പെണ്ണേ...

"നിന്നോടുള്ള പ്രണയത്തിലെ, ആ വേദനകളോടാണ് എനിക്കെന്നും പ്രിയം" 

Friday, 1 November 2013

ഇന്ന്, നവംബര്‍ ഒന്ന്.....

"ഷഷ്ടിയെ നോക്ക ശരവണഭവന....." തലയിണക്കീഴില്‍ വച്ചിരുന്ന ‍മൊബൈലില്‍ നിത്യശ്രീ പാടുന്നത് കേട്ട് ഞാന്‍ ഫോണ്‍ തപ്പിയെടുത്തു.

'സര്‍വേശ്വരാ.... എട്ടരയായോ....' എട്ടുമണിക്കെഴുന്നേല്‍ക്കുന്നതിനു അലാറം വച്ചിരുന്നതാണ്. ഉറക്കത്തെ വിരട്ടിയോടിച്ച് ഞാന്‍ ബാത്റൂമിന് മുന്നിലേക്കോടി. പണ്ടാരമടങ്ങാനായിട്ട്‌ ലവനതിനകത്ത് കേറി അടയിരിക്കുവാണ്. തെണ്ടി, ഇനി അവനിറങ്ങുന്നതിന് ഒരു മണിക്കൂറെങ്കിലുമാകും.....

അവനെ അത്യാവശ്യം നല്ല രീതിയില്‍ത്തന്നെ പ്രാകിക്കൊണ്ട് തിരികെ കട്ടിലിലേക്ക് മലര്‍ന്നു. ചന്തിയില്‍ ചൂടേല്‍ക്കുന്നതുവരെ കിടന്നുറങ്ങുന്നപതിവ് ചെന്നൈയിലേക്ക് വണ്ടി കയറുമ്പോഴേ ഉപേക്ഷിച്ചതാണ്. അതിരാവിലെ എഴുന്നേല്‍ക്കുമെന്ന് തെറ്റിദ്ധരിക്കരുത്, ഞാനിപ്പോള്‍ കിടക്കുന്നത് ചന്തിയിലേക്ക് നേരിട്ട് ചൂടേല്‍ക്കുന്നിടത്തല്ല ...അതുകൊണ്ടാണ്.

'ഛെ.... ന്നാലും, ഇവരിതെന്ത് പണിയാ കാണിച്ചേ, (....മ്മടെ നിത്യശ്രീയേയ്) അല്ല ...അവരെ കുറ്റം പറഞ്ഞിട്ടും കാര്യല്യ. നാലഞ്ചുതവണ പാടിയതാ, ന്നാലും... അവര്‍ക്കൊന്നുറക്കെ പാടാരുന്നില്ലേ..??'

കട്ടിലില്‍ക്കിടന്ന മൊബൈല്‍ മുരണ്ടുണര്‍ന്ന്, ഒരു മെസ്സേജിനെ തന്നിട്ട് വീണ്ടും ഉറങ്ങാന്‍ തുടങ്ങി. പരിചയമില്ലാത്ത നമ്പറില്‍ നിന്നൊരു മെസ്സേജ്- ഹൃദയം നിറച്ചുകൊണ്ടൊരുത്തന്‍ 'കേരളപ്പിറവി ആശംസ' അറിയിച്ചിരിക്കുന്നു.

കേരളപ്പിറവി ദിനം, മലയാളികളായ എല്ലാ തരുണീമണികളും ലലനാമണികളും സെറ്റുസാരിയോ സെറ്റുമുണ്ടോ ഒക്കെ ഉടുത്ത് മുല്ലപ്പൂവും ചൂടി പോകുന്ന കണ്ണിന് കുളിര്‍മയുള്ള ആ കാഴ്ച കാണാനുള്ള ഭാഗ്യം നഷ്ടമായി. കുളിക്കാതെ ഉറക്കച്ചടവുള്ള മുഖവുമായി കാതിലൊരു ഇയര്‍ഫോണും വച്ച്, ജീന്‍സും ടോപ്പുമൊക്കെയിട്ട് പോകുന്ന തമിഴ് പെണ്‍കൊടികള്‍ തന്നെ ഇന്നും കണ്ണിന് കണിയൊരുക്കും.

കഴിഞ്ഞുപോയൊരു കേരളപ്പിറവിയുടെ അന്ന്, നാട്ടിലായിരുന്നതുകൊണ്ട് ഓഫീസിലേക്കിറങ്ങുമ്പോള്‍ ഞാനും മുണ്ടും ഷര്‍ട്ടുമാക്കി വേഷം. ക്ഷേത്രത്തില്‍ നിന്നുപോകുന്ന പെണ്ണുങ്ങളെയൊന്നിനെ പോലും ഒഴിവാക്കാതെ നോക്കി. അരികിലൂടെ കടന്നുപോയവരില്‍ ചിലരൊക്കെ നല്ലൊരു ചിരിയോ, ആ മുല്ലപ്പൂവിന്‍റെ മണമോ ഒക്കെ തരാന്‍മറന്നില്ല.

ബസ്സ്‌ സ്റ്റോപ്പിലും വെളുപ്പും കസവുമൊക്കെയണിഞ്ഞ് കേരളപ്പിറവിയില്‍ കേരളത്തനിമയോടെ നില്‍ക്കുന്ന ഒരുപാട് സ്ത്രീരത്നങ്ങളും പുരുഷകേസരികളുമുണ്ട്. എന്തൊക്കെയാണെങ്കിലും പെണ്ണിനെ കാണാനേറ്റവും ഭംഗിയുള്ളത് ഈ വേഷത്തില്‍ത്തന്നെയാണ്.

ബസ്സ്‌ വരാനിനിയും നേരം ബാക്കിയാണ്. ആ പെണ്‍സൗന്ദര്യത്തെ ആസ്വദിക്കുന്നതിനിടയിലാണ്, എനിക്കരികില്‍ സെറ്റുസാരിയും മാച്ചിംഗ് ബ്ലൗസുമൊക്കെയിട്ട് സുന്ദരികളായ രണ്ട് ചേച്ചിമാരെ ശ്രദ്ധിച്ചത്. അതിലൊരാള്‍, മുല്ലപ്പൂവൊക്കെ വച്ച് കുറച്ചുവെളുത്ത സുന്ദരി. ആ ചേച്ചി കൂട്ടുകാരിയോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരിക്കുന്നു. വെറുതെ അതെന്തെന്നറിയാന്‍ അവരുടെ സംഭാഷണത്തിനിടയില്‍ ഞാനെന്‍റെ ചെവി കൊണ്ടുവച്ചു. അതിങ്ങനെ-

"......ഇല്യടീ, രാവിലെ അടുക്കളേലെ പണികളൊക്കെ കഴിഞ്ഞ്, കുട്ട്യോളെയൊക്കെ പറഞ്ഞയച്ചിട്ട് നിയ്ക്ക് കുളിക്കാനൊന്നും നേരം കിട്ടീല്യ, അങ്ങേരുണ്ടായിട്ടെന്താ കാര്യം ഒന്ന് സഹായിക്ക്യേം കൂടില്യ" ചേച്ചിയുടെ വാക്കുകള്‍കേട്ട് അവരോടെനിക്ക് കുറച്ചു സഹതാപം തോന്നി, അവരുടെ ഭര്‍ത്താവിനെ മനസ്സുകൊണ്ട് കൂമ്പിനിട്ട് രണ്ടിടിയും കൊടുത്തു. "....ന്നിട്ടെന്നെ രാവിലെ അങ്ങേരോട് വഴക്കിടേണ്ടി വന്നു, എന്നിട്ടാ കുറച്ച് മുല്ലപ്പൂ വാങ്ങിച്ചുകൊണ്ടു തന്നെ, ....ന്നെ കണ്ടാല്‍ കുളിച്ചില്യാന്നു തോന്ന്വോടീ..? സ്പ്രയൊക്കെ അടിച്ചിട്ടുണ്ട് നല്ലോണം..." ശരിയാണ്. ചേച്ചിയെ കണ്ടാല്‍ കുളിച്ചിട്ടില്ലെന്നൊന്നും തോന്നില്ലെന്ന് എനിക്കും തോന്നി. വശത്ത് മുടിയിലൊന്നുതലോടി, മുന്താണിയെടുത്ത് താടിയിലെ വിയര്‍പ്പൊന്ന് ഒപ്പിയെടുത്തിട്ട് ചേച്ചി തുടര്‍ന്നു. "...മാര്‍ക്കറ്റിംഗിലെ ഹരി ഇന്നലെ പറഞ്ഞിരുന്നു, മോളൂ, സെറ്റുടുത്ത് മുല്ലപ്പൂ ചൂടിവരണം നാളെയെന്ന്. അവനിന്നലെ രാത്രീം കൂടെ ഓര്‍മ്മിപ്പിക്കാന്‍ മെസ്സേജും അയച്ചിരുന്നു. അതിന്നലെ അങ്ങേര് കാണാതെ മറയ്ക്കാന്‍ ഞാന്‍ പെട്ട പാട് എനിക്കേ അറിയൂ ...ന്നിട്ട് ഇന്നലെ അങ്ങേരുറങ്ങിയിട്ട് ഞാനവനെ വിളിച്ചപ്പോള്‍ പറഞ്ഞു, ഞാന്‍ മെസ്സേജ് അയക്കുമ്പോള്‍ മാത്രം നീ മെസ്സേജ് അയച്ചാല്‍ മതീന്ന്... ചെക്കന് വല്ലാത്ത കുറുമ്പാണ്, എന്തൊക്കെയാ രാത്രി പറയുന്നേന്നോ...." ചേച്ചിയിലെ നാണിക്കുട്ടി പുറത്തേക്ക് ചാടി, നാണപ്പന്‍ ചേട്ടനെ കെട്ടിപ്പിടിച്ചുചിരിച്ചു. ഞാന്‍ നമിച്ചു. ചേച്ചി പിന്നെയും തുടരുകയാണ്......

പക്ഷേ, ഞാന്‍ നിര്‍ത്തുകയാണ് ...ദേ ലവന്‍ ബാത്‌റൂമില്‍ നിന്നിറങ്ങി. ഇനി ഞാനങ്ങോട്ട് കേറട്ടെ...

ശ്രേഷ്ഠമലയാളത്തിന് പ്രാര്‍ത്ഥനയോടെ എന്‍റെയും കേരളപ്പിറവി ദിനാശംസകള്‍.....