Sunday, 22 December 2013

അങ്ങാടിപ്പുറത്ത് !!

അങ്ങാടിപ്പുറത്ത് മഞ്ഞുവീഴുന്നുണ്ടിപ്പോഴും...

ഇന്നലെപ്പെയ്ത മഞ്ഞില്‍ തണുത്തുവിറച്ചുറങ്ങിയ അങ്ങാടിപ്പുറത്തിന് ഊതിയൂതിക്കുടിയ്ക്കാനൊരു കടുംകാപ്പി വേണന്ന് തോന്നുന്നു, ന്തായാലും നിക്ക് വേണം നല്ല ചൂടുള്ളൊരു കടുംകാപ്പി...

നല്ല തണുപ്പ്..!!

-ഫീലിംഗ്:  ഒരു നുണക്കഥയുടെ ഉത്തരമൊളിപ്പിച്ച മഞ്ഞുകട്ടയുരുകുന്നതും കാത്ത് അസ്വസ്ഥനായി...

Friday, 13 December 2013

മഴയിലലിഞ്ഞില്ലാതായിട്ടും തിരികെ കിട്ടിയത്

ഓടിനനഞ്ഞൊരു തുലാവര്‍ഷം ശകാരങ്ങള്‍ക്കിടയില്‍ തുവര്‍ത്തുകയും, കട്ടിയുള്ള പുതപ്പിനുള്ളില്‍ അമ്മയുണ്ടാക്കിത്തന്ന കടുംകാപ്പി ഊതിക്കുടിക്കുന്നതിനിടെ അമ്മയെ കൊഞ്ഞനംകുത്തുകയും ചെയ്യുന്ന ഒരേടത്തിയും അനിയനും നഷ്ടങ്ങളുടെ മച്ചിന്‍പുറത്തെന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്...

പിറന്നാളുകള്‍ക്ക് അച്ഛന്‍ പുത്തനുടുപ്പ്‌ വാങ്ങിത്തരുമ്പോള്‍, ഏടത്തി സമ്മാനമായി തന്നിരുന്ന, താനെണ്ണി തീരാത്തത്രയും മഞ്ചാടിക്കുരുക്കളോടായിരുന്നില്ലേ തനിക്ക് പ്രിയം?? അമ്മയും അച്ഛനും തരുന്ന ഒരുരുള ചോറിനൊപ്പം ഏടത്തിയുടെ കൈകളിലെ പായസംകൂട്ടിയ, മധുരമുള്ള ഒരുരുള ചോറിനോടായിരുന്നെനിക്ക് എന്നുമിഷ്ടം...

അമ്പലത്തില്‍നിന്ന് ദീപാരാധന തൊഴുത്, ഇരുട്ടുവീണ വാര്യത്തെ ഇടവഴിയിലൂടെ മടങ്ങുമ്പോഴെന്നെ മുറുകെപ്പിടിക്കുന്ന ഏടത്തിയുടെ കൈകള്‍ക്ക് പേടിയുടെ തണുപ്പായിരുന്നെപ്പോഴും. അന്ന്... ഇടവഴിയിലൂടെ മഞ്ചാടിക്കുരുക്കളും  പെറുക്കിയോടുമ്പോള്‍, എനിക്ക് പിറകെയോടിക്കിതയ്ക്കുന്ന ഏടത്തിയെ കൊണ്ടുപോയതേത് തുലാവര്‍ഷമാണ്?? അറിയില്ലെനിക്ക്...

മഴയിലലിഞ്ഞില്ലാതായ ആ സ്നേഹത്തിന് പകരമായതൊന്നും ഇതുവരെ കിട്ടിയിട്ടില്ല !!

രണ്ടാം ക്ലാസില്‍ കൂടെയുണ്ടായിരുന്ന മനുവിന്‍റെ പുസ്തകങ്ങളൊക്കെയും നിറമുള്ള കടലാസ്സുകൊണ്ട് ഭംഗിയായി പൊതിഞ്ഞുകൊടുക്കുകയും ഭംഗിയുള്ള കൈപ്പടയില്‍ പുസ്തകങ്ങളില്‍ പേരെഴുതുകയും, ഉച്ചഭക്ഷണത്തിന്‍റെ നേരത്ത് ക്ലാസിലേക്കുവന്ന്, അവനെ കൂടെയിരുത്തി ചോറ് വാരിക്കൊടുക്കുകയും ചെയ്യുന്ന മൃദുലേച്ചിയും... അടുക്കളയിലെ പാതുകത്തിലിരുന്ന് ചമ്മന്തിപ്പൊടികൂട്ടി ദോശ കഴിക്കുന്ന ഉണ്ണിയ്ക്ക്, ചൂടോടെ ദോശചുട്ടുകൊടുക്കുന്ന ദേവ്യേച്ചിയുമൊക്കെ എനിക്കില്ലാത്ത ഭാഗ്യങ്ങളാണ്... കണ്ണുകളുടെ വശത്തേക്ക് ഓടിപ്പോകുന്ന കണ്ണീരിന്‍റെ ചൂടുള്ള ഓര്‍മ്മകളാണ്.

വക്കുപൊട്ടിയ വാക്കുകള്‍ക്കൊടുവില്‍, 'കണ്ണാ... നീയിങ്ങനെ സങ്കടപ്പെട്ട് കാണുമ്പൊ, നിയ്ക്കും സങ്കടാവ്ണുണ്ട്ട്ടോ'യെന്ന് പറഞ്ഞപ്പോള്‍... ആ തണുപ്പുള്ള കൈകളെന്നെ മുറുകെപ്പിടിച്ചപ്പോള്‍...  നഷ്ടങ്ങളുടെ ആകെത്തുക കുറയുകയായിരുന്നു. മഴ നഷ്ടപ്പെടുത്തിയതെനിക്ക് തിരികെ കിട്ടുകയായിരുന്നു.

...എന്നിട്ടും, മറവിയുടെ മാറാലയ്ക്കപ്പുറത്തെന്നെ നോക്കി ചിരിക്കുന്ന വാത്സല്യത്തിലേക്ക് നോക്കുമ്പോള്‍, കാഴ്ചയെ മറയ്ക്കുന്നൊരു കണ്ണീരെന്‍റെ മുന്‍പില്‍ വന്നുനില്‍ക്കുന്നതെന്തിനാണ്?? അറിയില്ല... ഉത്തരമില്ലാത്ത ഈ ചോദ്യത്തിനെ ഞാന്‍ മനസ്സിനകത്തേക്ക് അലയാന്‍ വിടുകയാണ്.

(സ്നേഹത്തിന്‍റെ നിറുകില്‍ ബ്ലഡ്‌ ടെസ്റ്റ്‌ നടത്തേണ്ടതില്ലെന്ന തിരിച്ചറിവോടെ, ആ വാത്സല്യാമൃതം ആവോളം നുണയുകയാണ് ഞാന്‍...)

Thursday, 12 December 2013

വേദനയുടെ തീചൂളയില്‍ നിന്നോടൊപ്പം ഞാനും കനലാകുകയാണ് !!

"കത്തിത്തീരാറായ പകലിലേക്ക് ചിറകടിച്ചുയരുന്നുണ്ടൊരു മൗനം.
പുഞ്ചിരികളുടെ പ്രണയാസ്ത്രങ്ങളെന്നിലേക്കെറിഞ്ഞവള്‍ മൗനത്തിന്‍റെ മറനീക്കിയപ്പോള്‍ പ്രണയത്തിലേക്കായിരുന്നത്... അതെ ഞാനിന്ന് പ്രണയത്തിലാണ്."


'നീ ഒരു പെണ്ണിനെ സ്നേഹിച്ചിരുന്നു, അവള്‍ നിന്നെയും...'

ചിതലുകള്‍ തിന്നുതീരാറായ പുസ്തകത്താളിലെ എന്‍റെ കയ്യക്ഷരങ്ങളെന്നെ ഓര്‍മ്മപ്പെടുത്തുകയാണോ? ഓര്‍മ്മിപ്പിക്കുന്നതെന്തിന്? മറവിയുടെ മാറാലയ്ക്കപ്പുറത്തേയ്ക്ക് ആ ഓര്‍മ്മകള്‍ നടന്നുപോയിട്ടുണ്ടോ?? ഒരിക്കലുമില്ലാ... നീയില്ലാത്ത ഒരുനിമിഷം പോലും ഞാന്‍ ജീവിച്ചിട്ടില്ല പെണ്ണേ...

"നിന്നോടുള്ള പ്രണയത്തിലെ, ആ വേദനകളോടാണ് എനിക്കെന്നും പ്രിയം" 

Friday, 1 November 2013

ഇന്ന്, നവംബര്‍ ഒന്ന്.....

"ഷഷ്ടിയെ നോക്ക ശരവണഭവന....." തലയിണക്കീഴില്‍ വച്ചിരുന്ന ‍മൊബൈലില്‍ നിത്യശ്രീ പാടുന്നത് കേട്ട് ഞാന്‍ ഫോണ്‍ തപ്പിയെടുത്തു.

'സര്‍വേശ്വരാ.... എട്ടരയായോ....' എട്ടുമണിക്കെഴുന്നേല്‍ക്കുന്നതിനു അലാറം വച്ചിരുന്നതാണ്. ഉറക്കത്തെ വിരട്ടിയോടിച്ച് ഞാന്‍ ബാത്റൂമിന് മുന്നിലേക്കോടി. പണ്ടാരമടങ്ങാനായിട്ട്‌ ലവനതിനകത്ത് കേറി അടയിരിക്കുവാണ്. തെണ്ടി, ഇനി അവനിറങ്ങുന്നതിന് ഒരു മണിക്കൂറെങ്കിലുമാകും.....

അവനെ അത്യാവശ്യം നല്ല രീതിയില്‍ത്തന്നെ പ്രാകിക്കൊണ്ട് തിരികെ കട്ടിലിലേക്ക് മലര്‍ന്നു. ചന്തിയില്‍ ചൂടേല്‍ക്കുന്നതുവരെ കിടന്നുറങ്ങുന്നപതിവ് ചെന്നൈയിലേക്ക് വണ്ടി കയറുമ്പോഴേ ഉപേക്ഷിച്ചതാണ്. അതിരാവിലെ എഴുന്നേല്‍ക്കുമെന്ന് തെറ്റിദ്ധരിക്കരുത്, ഞാനിപ്പോള്‍ കിടക്കുന്നത് ചന്തിയിലേക്ക് നേരിട്ട് ചൂടേല്‍ക്കുന്നിടത്തല്ല ...അതുകൊണ്ടാണ്.

'ഛെ.... ന്നാലും, ഇവരിതെന്ത് പണിയാ കാണിച്ചേ, (....മ്മടെ നിത്യശ്രീയേയ്) അല്ല ...അവരെ കുറ്റം പറഞ്ഞിട്ടും കാര്യല്യ. നാലഞ്ചുതവണ പാടിയതാ, ന്നാലും... അവര്‍ക്കൊന്നുറക്കെ പാടാരുന്നില്ലേ..??'

കട്ടിലില്‍ക്കിടന്ന മൊബൈല്‍ മുരണ്ടുണര്‍ന്ന്, ഒരു മെസ്സേജിനെ തന്നിട്ട് വീണ്ടും ഉറങ്ങാന്‍ തുടങ്ങി. പരിചയമില്ലാത്ത നമ്പറില്‍ നിന്നൊരു മെസ്സേജ്- ഹൃദയം നിറച്ചുകൊണ്ടൊരുത്തന്‍ 'കേരളപ്പിറവി ആശംസ' അറിയിച്ചിരിക്കുന്നു.

കേരളപ്പിറവി ദിനം, മലയാളികളായ എല്ലാ തരുണീമണികളും ലലനാമണികളും സെറ്റുസാരിയോ സെറ്റുമുണ്ടോ ഒക്കെ ഉടുത്ത് മുല്ലപ്പൂവും ചൂടി പോകുന്ന കണ്ണിന് കുളിര്‍മയുള്ള ആ കാഴ്ച കാണാനുള്ള ഭാഗ്യം നഷ്ടമായി. കുളിക്കാതെ ഉറക്കച്ചടവുള്ള മുഖവുമായി കാതിലൊരു ഇയര്‍ഫോണും വച്ച്, ജീന്‍സും ടോപ്പുമൊക്കെയിട്ട് പോകുന്ന തമിഴ് പെണ്‍കൊടികള്‍ തന്നെ ഇന്നും കണ്ണിന് കണിയൊരുക്കും.

കഴിഞ്ഞുപോയൊരു കേരളപ്പിറവിയുടെ അന്ന്, നാട്ടിലായിരുന്നതുകൊണ്ട് ഓഫീസിലേക്കിറങ്ങുമ്പോള്‍ ഞാനും മുണ്ടും ഷര്‍ട്ടുമാക്കി വേഷം. ക്ഷേത്രത്തില്‍ നിന്നുപോകുന്ന പെണ്ണുങ്ങളെയൊന്നിനെ പോലും ഒഴിവാക്കാതെ നോക്കി. അരികിലൂടെ കടന്നുപോയവരില്‍ ചിലരൊക്കെ നല്ലൊരു ചിരിയോ, ആ മുല്ലപ്പൂവിന്‍റെ മണമോ ഒക്കെ തരാന്‍മറന്നില്ല.

ബസ്സ്‌ സ്റ്റോപ്പിലും വെളുപ്പും കസവുമൊക്കെയണിഞ്ഞ് കേരളപ്പിറവിയില്‍ കേരളത്തനിമയോടെ നില്‍ക്കുന്ന ഒരുപാട് സ്ത്രീരത്നങ്ങളും പുരുഷകേസരികളുമുണ്ട്. എന്തൊക്കെയാണെങ്കിലും പെണ്ണിനെ കാണാനേറ്റവും ഭംഗിയുള്ളത് ഈ വേഷത്തില്‍ത്തന്നെയാണ്.

ബസ്സ്‌ വരാനിനിയും നേരം ബാക്കിയാണ്. ആ പെണ്‍സൗന്ദര്യത്തെ ആസ്വദിക്കുന്നതിനിടയിലാണ്, എനിക്കരികില്‍ സെറ്റുസാരിയും മാച്ചിംഗ് ബ്ലൗസുമൊക്കെയിട്ട് സുന്ദരികളായ രണ്ട് ചേച്ചിമാരെ ശ്രദ്ധിച്ചത്. അതിലൊരാള്‍, മുല്ലപ്പൂവൊക്കെ വച്ച് കുറച്ചുവെളുത്ത സുന്ദരി. ആ ചേച്ചി കൂട്ടുകാരിയോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരിക്കുന്നു. വെറുതെ അതെന്തെന്നറിയാന്‍ അവരുടെ സംഭാഷണത്തിനിടയില്‍ ഞാനെന്‍റെ ചെവി കൊണ്ടുവച്ചു. അതിങ്ങനെ-

"......ഇല്യടീ, രാവിലെ അടുക്കളേലെ പണികളൊക്കെ കഴിഞ്ഞ്, കുട്ട്യോളെയൊക്കെ പറഞ്ഞയച്ചിട്ട് നിയ്ക്ക് കുളിക്കാനൊന്നും നേരം കിട്ടീല്യ, അങ്ങേരുണ്ടായിട്ടെന്താ കാര്യം ഒന്ന് സഹായിക്ക്യേം കൂടില്യ" ചേച്ചിയുടെ വാക്കുകള്‍കേട്ട് അവരോടെനിക്ക് കുറച്ചു സഹതാപം തോന്നി, അവരുടെ ഭര്‍ത്താവിനെ മനസ്സുകൊണ്ട് കൂമ്പിനിട്ട് രണ്ടിടിയും കൊടുത്തു. "....ന്നിട്ടെന്നെ രാവിലെ അങ്ങേരോട് വഴക്കിടേണ്ടി വന്നു, എന്നിട്ടാ കുറച്ച് മുല്ലപ്പൂ വാങ്ങിച്ചുകൊണ്ടു തന്നെ, ....ന്നെ കണ്ടാല്‍ കുളിച്ചില്യാന്നു തോന്ന്വോടീ..? സ്പ്രയൊക്കെ അടിച്ചിട്ടുണ്ട് നല്ലോണം..." ശരിയാണ്. ചേച്ചിയെ കണ്ടാല്‍ കുളിച്ചിട്ടില്ലെന്നൊന്നും തോന്നില്ലെന്ന് എനിക്കും തോന്നി. വശത്ത് മുടിയിലൊന്നുതലോടി, മുന്താണിയെടുത്ത് താടിയിലെ വിയര്‍പ്പൊന്ന് ഒപ്പിയെടുത്തിട്ട് ചേച്ചി തുടര്‍ന്നു. "...മാര്‍ക്കറ്റിംഗിലെ ഹരി ഇന്നലെ പറഞ്ഞിരുന്നു, മോളൂ, സെറ്റുടുത്ത് മുല്ലപ്പൂ ചൂടിവരണം നാളെയെന്ന്. അവനിന്നലെ രാത്രീം കൂടെ ഓര്‍മ്മിപ്പിക്കാന്‍ മെസ്സേജും അയച്ചിരുന്നു. അതിന്നലെ അങ്ങേര് കാണാതെ മറയ്ക്കാന്‍ ഞാന്‍ പെട്ട പാട് എനിക്കേ അറിയൂ ...ന്നിട്ട് ഇന്നലെ അങ്ങേരുറങ്ങിയിട്ട് ഞാനവനെ വിളിച്ചപ്പോള്‍ പറഞ്ഞു, ഞാന്‍ മെസ്സേജ് അയക്കുമ്പോള്‍ മാത്രം നീ മെസ്സേജ് അയച്ചാല്‍ മതീന്ന്... ചെക്കന് വല്ലാത്ത കുറുമ്പാണ്, എന്തൊക്കെയാ രാത്രി പറയുന്നേന്നോ...." ചേച്ചിയിലെ നാണിക്കുട്ടി പുറത്തേക്ക് ചാടി, നാണപ്പന്‍ ചേട്ടനെ കെട്ടിപ്പിടിച്ചുചിരിച്ചു. ഞാന്‍ നമിച്ചു. ചേച്ചി പിന്നെയും തുടരുകയാണ്......

പക്ഷേ, ഞാന്‍ നിര്‍ത്തുകയാണ് ...ദേ ലവന്‍ ബാത്‌റൂമില്‍ നിന്നിറങ്ങി. ഇനി ഞാനങ്ങോട്ട് കേറട്ടെ...

ശ്രേഷ്ഠമലയാളത്തിന് പ്രാര്‍ത്ഥനയോടെ എന്‍റെയും കേരളപ്പിറവി ദിനാശംസകള്‍.....

Sunday, 27 October 2013

ഒരു ഫേസ്ബുക്ക്‌ പ്രൊഫൈല്‍ ആത്മഹത്യ ചെയ്യുമ്പോള്‍..!!

തറവാടിന്‍റെ സ്റ്റാറ്റസ് ഒള്ളതും കളഞ്ഞെന്ന ഖ്യാതിയും പേറിനടക്കുന്നവനാണെങ്കിലും, ഫേസ്ബുക്കിലെ എന്‍റെ സ്റ്റാറ്റസുകളെന്നും, സ്റ്റാറ്റസുള്ളത് തന്നെയായിരുന്നു. പക്ഷേ...

എന്നും ചാണകക്കുട്ടയില്‍ ലൈക്കുകളും കമന്‍റുകളും വാരിക്കൂട്ടി വീട്ടിലേക്ക് പോയിരുന്ന ഞാനിന്ന് ഫേസ്ബുക്കിലൊരു സ്റ്റാറ്റസ് ഇട്ടപ്പോള്‍, നാല് ലൈക്കുകളും കമന്‍റായി ഭാര്യയുടെ സ്മൈലിയും. 'അതിനൊരു സ്റ്റാറ്റസും ഇല്ലെടാ...' എന്ന് നെഞ്ചിലേക്ക് ആഴത്തിലൊരു മുറിവിനെ വെട്ടിക്കീറിയിട്ട് നടന്നുപോയ കൂട്ടുകാരുടെ മുന്‍പില്‍ ഞാന്‍ വെറുമൊരു ചങ്കുവായി... 

സ്റ്റാറ്റസുകളുടെ കുട്ടയില്‍, വീണ ലൈക്കുകളും കമന്‍റുകളുംകൊണ്ട് വയറുനിറയില്ലെന്ന് ബോധ്യമാക്കിത്തന്നത് പലചരക്കുകടക്കാരന്‍ ശങ്കരേട്ടനാണ്, പറ്റുപുസ്തകത്തിലെ പേജുകള്‍ തീരുകയും എന്‍റെ പോക്കറ്റില്‍നിന്നും അങ്ങേരുടെ പെട്ടിയിലേക്കുള്ള കാശിന്‍റെ ഒഴുക്ക് ആരോ ചിറകെട്ടി തടഞ്ഞതുപോലെ നില്‍ക്കുകയും ചെയ്തപ്പോള്‍ അങ്ങേരെന്നെ കാര്യമായൊന്ന് കമന്‍റിയത്, തെക്കേവീട്ടിലെ രമണ്യേടത്തിയുടെ മോള് കേട്ടതും, അവളെനിക്കൊരു പുച്ഛത്തിന്‍റെ സ്മൈലി മെസ്സേജ് ഇട്ടിട്ട് നടന്നുപോയതും എനിക്ക് വല്ലാതങ്ങ് കുറച്ചിലായി. പിന്നെ... പച്ചക്കറിക്കടയിലെ മൊയ്തീനിക്കയ്ക്ക് അരക്കിലോ സവാളയ്ക്ക്, ഞാനെണ്ണിക്കൊടുത്ത ലൈക്കുകളെ തിരികെ മുഖത്തേക്ക് വലിച്ചെറിഞ്ഞപ്പോള്‍, പെരിന്തല്‍മണ്ണയില്‍നിന്ന് ചീമുട്ടയേറ് വാങ്ങിയ സന്തോഷ്‌ പണ്ഡിറ്റിനെപോലെ ഞാനത് ചിരിച്ചുനേരിട്ടു.

പാല്‍ക്കാരി അമ്മിണിയുടെ, ഫോട്ടോ(കണ്ടാ പയ്യ് കഞ്ഞിവെള്ളം കുടിക്കത്തില്ല, അമ്മാതിരി ഫോട്ടോസ്)യ്ക്കെല്ലാം 'ആവ്സം ഡിയര്‍, ബ്യുട്ടിഫുള്‍, നൈസ്' എന്നൊക്കെ കമന്‍റുകയും അവളുടെ കൂതറ സ്റ്റാറ്റസുകള്‍ക്കൊക്കെ വാരിക്കോരി ലൈക്ക് കൊടുക്കുകയും ചെയ്യുന്നതുകൊണ്ടാണ് അവള്‍ പാലിന് കാശ് ചോദിക്കാത്തത്. പേപ്പറുകാരന്‍ ചെക്കനും അതന്നെ അവസ്ഥ... തലതെറിച്ചവന്‍, ഇന്നാള് പൊറത്തൂന്ന് കണ്ടപ്പൊ, 'ഹായ് ബ്രോ'ന്ന്. അടുത്തൂടെ പോയ ആരോ വളിവിട്ട ശബ്ദാണെന്നാ ആദ്യം കരുതിയെ... തിരിഞ്ഞുനോക്കിയപ്പോ ലവനാണ്, അവന്‍റെ പുതിയ പ്രൊഫൈല്‍ ഫോട്ടോയ്ക്കൊന്ന് ലൈക്കിയേക്കണേന്ന്. എന്തുചെയ്യാം കാശുകൊടുക്കാനുണ്ടായിപ്പോയില്ലേ ചവറിനെല്ലാം നിരത്തി ലൈക്കി.

പുതിയ അപ്ഡേറ്റുകളുണ്ടായിട്ടും, മൂലയില്‍ ഒതുങ്ങിപ്പോയ പ്രൊഫൈല്‍പോലെയായിരുന്നു വീട്ടിലെ അവസ്ഥ... കാന്‍സല്‍ ചെയ്തിട്ടും 'റിക്വസ്റ്റ്' പോയതുകൊണ്ട് സംഭവിച്ച അവളുടെ വീര്‍ത്തുവരുന്ന വയറും, ആവശ്യമില്ലാതെ ലൈക്കിയ പേജുകള്‍പോലെ വയറൊട്ടിയ കുഞ്ഞുങ്ങള്‍, വീട്ടിലെ കഷ്ടപ്പാടിനെക്കുറിച്ച് ഇടയ്ക്കിടെ ഓരോ 'പോക്ക്'കൊണ്ട് ഓര്‍മ്മിപ്പിക്കുന്ന അമ്മയും. പ്രൊഫൈല്‍ ഡീ-ആക്ടിവേറ്റ് ചെയ്ത് ദിവസങ്ങളെണ്ണുന്ന അച്ഛന്‍.

ഫേസ്ബുക്കിലേക്ക് ഇനിയില്ലെന്ന തീരുമാനത്തോടെ, അവസാനത്തെ സ്റ്റാറ്റസ് എഴുതുമ്പോള്‍ നെഞ്ചുവല്ലാതെ വേദനിച്ചു, അതിന്ന് ഗണേശന്‍റെ കല്യാണത്തിന് കഴിച്ച ചിക്കന്‍ കറിയിലെ എരിവിന്‍റേതാണെന്ന് സമാധാനിച്ചു. കണ്ണുകള്‍ ചൂടുള്ള കണ്ണീരിനെ തുറന്നുവിട്ടതുകൊണ്ടാകും കീബോര്‍ഡിലെ അക്ഷരങ്ങള്‍ ചുടുവെള്ളത്തില്‍ കുളിച്ചു, അത് അപ്പുറത്ത് അവളരിയുന്ന സവാള കാരണമായിരിക്കാമെന്ന് സമാധാനിച്ച് ഞാനക്ഷരങ്ങളെ സ്റ്റാറ്റസ് ബോക്സിലേക്ക് വാരിയെറിഞ്ഞു...

എഴുതിത്തീര്‍ത്തുകഴിഞ്ഞ് ഒരു ശീര്‍ഷകവും കൊടുത്തു, 'എന്‍റെ പ്രൊഫൈല്‍ ആത്മഹത്യ ചെയ്യുകയാണ്...' കണ്ണുകളെ അമര്‍ത്തിത്തുടച്ചു, വാളിലെ അക്ഷരങ്ങളെ നോക്കി കണ്ണടച്ചു, ഒരുമിനുട്ട്...

'മുപ്പത് ലൈക്കുകള്‍... പതിനെട്ട് കമന്‍റുകള്‍....' ഇതാണ് സ്റ്റാറ്റസ് ഉള്ള സ്റ്റാറ്റസ്... അവസാനത്തെ സ്റ്റാറ്റസ്, ഇനി പോകാം

Thursday, 24 October 2013

'മഞ്ചാടി'യെന്ന പ്രിയവാക്ക്...

ഇന്നത്തെ മലയാള മനോരമയില്‍ തങ്ങളുടെ പ്രിയപ്പെട്ട വാക്കുകളുമായി യുവ എഴുത്തുകാര്‍... ലാല്വേട്ടന്‍റെ പോസ്റ്റ്‌ കണ്ടപ്പോഴാണ് ഞാനും എന്‍റെ പ്രിയവാക്കിന് പുറകെ പോയത്...

ഏകാന്തതയുടെ മുനമ്പിലേക്ക് മനസ്സൊന്ന് പാലായനം ചെയ്യുമ്പോള്‍... അല്ലെങ്കില്‍ ഇരുട്ടില്‍, നിദ്രയ്ക്ക് മുമ്പുള്ള നിശബ്ദതയുടെ ഇടയില്‍, മഴയുടെ ചിലമ്പല്‍പോലെ... ജനലഴികളിലൂടെ വരുന്ന ശീതമുള്ള കാറ്റുപോലെ... കാതിലാരോ മന്ത്രിക്കുന്ന ഒരു വാക്ക്...  എന്‍റെ പ്രിയവാക്ക്, 'മഞ്ചാടി'യെന്ന മൂന്നക്ഷരവാക്ക്...

എന്തുകൊണ്ടാണെനിക്ക്‌ ആ വാക്കിനോട് പ്രിയമേറിയത്? ഒരു കര്‍ക്കിടക മഴയില്‍, ഞാനെന്നോട്‌ തന്നെ ചോദിച്ച ചോദ്യം... മഴയിലേക്കിറങ്ങിപ്പോയി, എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ് വെറും കയ്യോടെ കയറിവന്നൊരു ചോദ്യത്തിനെ അടുത്തുപിടിച്ചിരുത്തി, പറഞ്ഞുകൊടുത്തൊരു ഉത്തരമുണ്ട്...

ആദ്യമായ് ഒരിഷ്ടം തോന്നിയ പെണ്‍കുട്ടിക്ക് സമ്മാനമായി കൊടുക്കുന്നതിന്, ഇഷ്ടം ഊതിനിറച്ച് പെറുക്കിയെടുത്തത് പടിഞ്ഞാറേത്തൊടിയ്ക്കരികിലെ ഇടവഴിയില്‍ ചിതറിക്കിടക്കുന്ന മഞ്ചാടിക്കുരുക്കള്‍ ആണ്. പ്രണയം, അതിന്‍റെ സമസ്തഭാവങ്ങളും ഉള്‍ക്കൊണ്ടനിമിഷത്തില്‍ പ്രണയാര്‍ദ്രമായി അവളെ ആദ്യം വിളിച്ചതും 'മഞ്ചാടിപ്പെണ്ണേ..' എന്നായിരുന്നു. പിന്നെയൊരിക്കല്‍, നഷ്ടപ്പെട്ട പ്രണയത്തെയോര്‍ത്ത് ആരും കാണാതെ കണ്ണീര്‍ പൊഴിക്കുമ്പോള്‍ കാഴ്ചക്കാരായി ഇടവഴിയിലുണ്ടായിരുന്നതും അതേ മഞ്ചാടിക്കുരുക്കളായിരുന്നു.

പഴയതെല്ലാം കൂട്ടിവച്ച്... ഓര്‍മ്മയിലെന്നെന്നേയ്ക്കുമായി ഒരു മഞ്ചാടിക്കാലത്തെ അവശേഷിപ്പിച്ച് പോയതും ആ മഞ്ചാടിക്കുരുക്കള്‍ തന്നെയല്ലേ? അതുകൊണ്ടൊക്കെയായിരിക്കാം, 'മഞ്ചാടി'യെന്ന വാക്കിനോട് എനിക്കിത്രയ്ക്കിഷ്ടം.

അല്ല... ശരിക്കും ഇവരിതെന്തോന്നാ ഈ സംസാരിക്കുന്നെ..??

ഈ നട്ടപ്പാതിര്യായിട്ടും ഇവനെന്തുവാടാ ഇത്രേം കെടന്ന് സംസാരിക്കുന്നെ..??

അതറിഞ്ഞൂടെ..??

ആദ്യമൊരു ആയിരത്ത്യഞ്ഞൂറ് 'പറ...'
പറ വച്ചുകഴിഞ്ഞാല്‍പ്പിന്നെ ഒരായിരം 'എന്നിട്ട്...'
എന്നിട്ട് പിന്നൊരു രണ്ടായിരം 'പിന്നെ...'

പിന്നെ..?

പിന്നെ നിന്‍റെ മറ്റേ.... ഇനി നിനക്കറിയണമെങ്കില്‍ നീ പോയി പ്രേമിക്കടാ...