Sunday, 22 December 2013

അങ്ങാടിപ്പുറത്ത് !!

അങ്ങാടിപ്പുറത്ത് മഞ്ഞുവീഴുന്നുണ്ടിപ്പോഴും...

ഇന്നലെപ്പെയ്ത മഞ്ഞില്‍ തണുത്തുവിറച്ചുറങ്ങിയ അങ്ങാടിപ്പുറത്തിന് ഊതിയൂതിക്കുടിയ്ക്കാനൊരു കടുംകാപ്പി വേണന്ന് തോന്നുന്നു, ന്തായാലും നിക്ക് വേണം നല്ല ചൂടുള്ളൊരു കടുംകാപ്പി...

നല്ല തണുപ്പ്..!!

-ഫീലിംഗ്:  ഒരു നുണക്കഥയുടെ ഉത്തരമൊളിപ്പിച്ച മഞ്ഞുകട്ടയുരുകുന്നതും കാത്ത് അസ്വസ്ഥനായി...

Friday, 13 December 2013

മഴയിലലിഞ്ഞില്ലാതായിട്ടും തിരികെ കിട്ടിയത്

ഓടിനനഞ്ഞൊരു തുലാവര്‍ഷം ശകാരങ്ങള്‍ക്കിടയില്‍ തുവര്‍ത്തുകയും, കട്ടിയുള്ള പുതപ്പിനുള്ളില്‍ അമ്മയുണ്ടാക്കിത്തന്ന കടുംകാപ്പി ഊതിക്കുടിക്കുന്നതിനിടെ അമ്മയെ കൊഞ്ഞനംകുത്തുകയും ചെയ്യുന്ന ഒരേടത്തിയും അനിയനും നഷ്ടങ്ങളുടെ മച്ചിന്‍പുറത്തെന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്...

പിറന്നാളുകള്‍ക്ക് അച്ഛന്‍ പുത്തനുടുപ്പ്‌ വാങ്ങിത്തരുമ്പോള്‍, ഏടത്തി സമ്മാനമായി തന്നിരുന്ന, താനെണ്ണി തീരാത്തത്രയും മഞ്ചാടിക്കുരുക്കളോടായിരുന്നില്ലേ തനിക്ക് പ്രിയം?? അമ്മയും അച്ഛനും തരുന്ന ഒരുരുള ചോറിനൊപ്പം ഏടത്തിയുടെ കൈകളിലെ പായസംകൂട്ടിയ, മധുരമുള്ള ഒരുരുള ചോറിനോടായിരുന്നെനിക്ക് എന്നുമിഷ്ടം...

അമ്പലത്തില്‍നിന്ന് ദീപാരാധന തൊഴുത്, ഇരുട്ടുവീണ വാര്യത്തെ ഇടവഴിയിലൂടെ മടങ്ങുമ്പോഴെന്നെ മുറുകെപ്പിടിക്കുന്ന ഏടത്തിയുടെ കൈകള്‍ക്ക് പേടിയുടെ തണുപ്പായിരുന്നെപ്പോഴും. അന്ന്... ഇടവഴിയിലൂടെ മഞ്ചാടിക്കുരുക്കളും  പെറുക്കിയോടുമ്പോള്‍, എനിക്ക് പിറകെയോടിക്കിതയ്ക്കുന്ന ഏടത്തിയെ കൊണ്ടുപോയതേത് തുലാവര്‍ഷമാണ്?? അറിയില്ലെനിക്ക്...

മഴയിലലിഞ്ഞില്ലാതായ ആ സ്നേഹത്തിന് പകരമായതൊന്നും ഇതുവരെ കിട്ടിയിട്ടില്ല !!

രണ്ടാം ക്ലാസില്‍ കൂടെയുണ്ടായിരുന്ന മനുവിന്‍റെ പുസ്തകങ്ങളൊക്കെയും നിറമുള്ള കടലാസ്സുകൊണ്ട് ഭംഗിയായി പൊതിഞ്ഞുകൊടുക്കുകയും ഭംഗിയുള്ള കൈപ്പടയില്‍ പുസ്തകങ്ങളില്‍ പേരെഴുതുകയും, ഉച്ചഭക്ഷണത്തിന്‍റെ നേരത്ത് ക്ലാസിലേക്കുവന്ന്, അവനെ കൂടെയിരുത്തി ചോറ് വാരിക്കൊടുക്കുകയും ചെയ്യുന്ന മൃദുലേച്ചിയും... അടുക്കളയിലെ പാതുകത്തിലിരുന്ന് ചമ്മന്തിപ്പൊടികൂട്ടി ദോശ കഴിക്കുന്ന ഉണ്ണിയ്ക്ക്, ചൂടോടെ ദോശചുട്ടുകൊടുക്കുന്ന ദേവ്യേച്ചിയുമൊക്കെ എനിക്കില്ലാത്ത ഭാഗ്യങ്ങളാണ്... കണ്ണുകളുടെ വശത്തേക്ക് ഓടിപ്പോകുന്ന കണ്ണീരിന്‍റെ ചൂടുള്ള ഓര്‍മ്മകളാണ്.

വക്കുപൊട്ടിയ വാക്കുകള്‍ക്കൊടുവില്‍, 'കണ്ണാ... നീയിങ്ങനെ സങ്കടപ്പെട്ട് കാണുമ്പൊ, നിയ്ക്കും സങ്കടാവ്ണുണ്ട്ട്ടോ'യെന്ന് പറഞ്ഞപ്പോള്‍... ആ തണുപ്പുള്ള കൈകളെന്നെ മുറുകെപ്പിടിച്ചപ്പോള്‍...  നഷ്ടങ്ങളുടെ ആകെത്തുക കുറയുകയായിരുന്നു. മഴ നഷ്ടപ്പെടുത്തിയതെനിക്ക് തിരികെ കിട്ടുകയായിരുന്നു.

...എന്നിട്ടും, മറവിയുടെ മാറാലയ്ക്കപ്പുറത്തെന്നെ നോക്കി ചിരിക്കുന്ന വാത്സല്യത്തിലേക്ക് നോക്കുമ്പോള്‍, കാഴ്ചയെ മറയ്ക്കുന്നൊരു കണ്ണീരെന്‍റെ മുന്‍പില്‍ വന്നുനില്‍ക്കുന്നതെന്തിനാണ്?? അറിയില്ല... ഉത്തരമില്ലാത്ത ഈ ചോദ്യത്തിനെ ഞാന്‍ മനസ്സിനകത്തേക്ക് അലയാന്‍ വിടുകയാണ്.

(സ്നേഹത്തിന്‍റെ നിറുകില്‍ ബ്ലഡ്‌ ടെസ്റ്റ്‌ നടത്തേണ്ടതില്ലെന്ന തിരിച്ചറിവോടെ, ആ വാത്സല്യാമൃതം ആവോളം നുണയുകയാണ് ഞാന്‍...)

Thursday, 12 December 2013

വേദനയുടെ തീചൂളയില്‍ നിന്നോടൊപ്പം ഞാനും കനലാകുകയാണ് !!

"കത്തിത്തീരാറായ പകലിലേക്ക് ചിറകടിച്ചുയരുന്നുണ്ടൊരു മൗനം.
പുഞ്ചിരികളുടെ പ്രണയാസ്ത്രങ്ങളെന്നിലേക്കെറിഞ്ഞവള്‍ മൗനത്തിന്‍റെ മറനീക്കിയപ്പോള്‍ പ്രണയത്തിലേക്കായിരുന്നത്... അതെ ഞാനിന്ന് പ്രണയത്തിലാണ്."


'നീ ഒരു പെണ്ണിനെ സ്നേഹിച്ചിരുന്നു, അവള്‍ നിന്നെയും...'

ചിതലുകള്‍ തിന്നുതീരാറായ പുസ്തകത്താളിലെ എന്‍റെ കയ്യക്ഷരങ്ങളെന്നെ ഓര്‍മ്മപ്പെടുത്തുകയാണോ? ഓര്‍മ്മിപ്പിക്കുന്നതെന്തിന്? മറവിയുടെ മാറാലയ്ക്കപ്പുറത്തേയ്ക്ക് ആ ഓര്‍മ്മകള്‍ നടന്നുപോയിട്ടുണ്ടോ?? ഒരിക്കലുമില്ലാ... നീയില്ലാത്ത ഒരുനിമിഷം പോലും ഞാന്‍ ജീവിച്ചിട്ടില്ല പെണ്ണേ...

"നിന്നോടുള്ള പ്രണയത്തിലെ, ആ വേദനകളോടാണ് എനിക്കെന്നും പ്രിയം" 

Friday, 1 November 2013

ഇന്ന്, നവംബര്‍ ഒന്ന്.....

"ഷഷ്ടിയെ നോക്ക ശരവണഭവന....." തലയിണക്കീഴില്‍ വച്ചിരുന്ന ‍മൊബൈലില്‍ നിത്യശ്രീ പാടുന്നത് കേട്ട് ഞാന്‍ ഫോണ്‍ തപ്പിയെടുത്തു.

'സര്‍വേശ്വരാ.... എട്ടരയായോ....' എട്ടുമണിക്കെഴുന്നേല്‍ക്കുന്നതിനു അലാറം വച്ചിരുന്നതാണ്. ഉറക്കത്തെ വിരട്ടിയോടിച്ച് ഞാന്‍ ബാത്റൂമിന് മുന്നിലേക്കോടി. പണ്ടാരമടങ്ങാനായിട്ട്‌ ലവനതിനകത്ത് കേറി അടയിരിക്കുവാണ്. തെണ്ടി, ഇനി അവനിറങ്ങുന്നതിന് ഒരു മണിക്കൂറെങ്കിലുമാകും.....

അവനെ അത്യാവശ്യം നല്ല രീതിയില്‍ത്തന്നെ പ്രാകിക്കൊണ്ട് തിരികെ കട്ടിലിലേക്ക് മലര്‍ന്നു. ചന്തിയില്‍ ചൂടേല്‍ക്കുന്നതുവരെ കിടന്നുറങ്ങുന്നപതിവ് ചെന്നൈയിലേക്ക് വണ്ടി കയറുമ്പോഴേ ഉപേക്ഷിച്ചതാണ്. അതിരാവിലെ എഴുന്നേല്‍ക്കുമെന്ന് തെറ്റിദ്ധരിക്കരുത്, ഞാനിപ്പോള്‍ കിടക്കുന്നത് ചന്തിയിലേക്ക് നേരിട്ട് ചൂടേല്‍ക്കുന്നിടത്തല്ല ...അതുകൊണ്ടാണ്.

'ഛെ.... ന്നാലും, ഇവരിതെന്ത് പണിയാ കാണിച്ചേ, (....മ്മടെ നിത്യശ്രീയേയ്) അല്ല ...അവരെ കുറ്റം പറഞ്ഞിട്ടും കാര്യല്യ. നാലഞ്ചുതവണ പാടിയതാ, ന്നാലും... അവര്‍ക്കൊന്നുറക്കെ പാടാരുന്നില്ലേ..??'

കട്ടിലില്‍ക്കിടന്ന മൊബൈല്‍ മുരണ്ടുണര്‍ന്ന്, ഒരു മെസ്സേജിനെ തന്നിട്ട് വീണ്ടും ഉറങ്ങാന്‍ തുടങ്ങി. പരിചയമില്ലാത്ത നമ്പറില്‍ നിന്നൊരു മെസ്സേജ്- ഹൃദയം നിറച്ചുകൊണ്ടൊരുത്തന്‍ 'കേരളപ്പിറവി ആശംസ' അറിയിച്ചിരിക്കുന്നു.

കേരളപ്പിറവി ദിനം, മലയാളികളായ എല്ലാ തരുണീമണികളും ലലനാമണികളും സെറ്റുസാരിയോ സെറ്റുമുണ്ടോ ഒക്കെ ഉടുത്ത് മുല്ലപ്പൂവും ചൂടി പോകുന്ന കണ്ണിന് കുളിര്‍മയുള്ള ആ കാഴ്ച കാണാനുള്ള ഭാഗ്യം നഷ്ടമായി. കുളിക്കാതെ ഉറക്കച്ചടവുള്ള മുഖവുമായി കാതിലൊരു ഇയര്‍ഫോണും വച്ച്, ജീന്‍സും ടോപ്പുമൊക്കെയിട്ട് പോകുന്ന തമിഴ് പെണ്‍കൊടികള്‍ തന്നെ ഇന്നും കണ്ണിന് കണിയൊരുക്കും.

കഴിഞ്ഞുപോയൊരു കേരളപ്പിറവിയുടെ അന്ന്, നാട്ടിലായിരുന്നതുകൊണ്ട് ഓഫീസിലേക്കിറങ്ങുമ്പോള്‍ ഞാനും മുണ്ടും ഷര്‍ട്ടുമാക്കി വേഷം. ക്ഷേത്രത്തില്‍ നിന്നുപോകുന്ന പെണ്ണുങ്ങളെയൊന്നിനെ പോലും ഒഴിവാക്കാതെ നോക്കി. അരികിലൂടെ കടന്നുപോയവരില്‍ ചിലരൊക്കെ നല്ലൊരു ചിരിയോ, ആ മുല്ലപ്പൂവിന്‍റെ മണമോ ഒക്കെ തരാന്‍മറന്നില്ല.

ബസ്സ്‌ സ്റ്റോപ്പിലും വെളുപ്പും കസവുമൊക്കെയണിഞ്ഞ് കേരളപ്പിറവിയില്‍ കേരളത്തനിമയോടെ നില്‍ക്കുന്ന ഒരുപാട് സ്ത്രീരത്നങ്ങളും പുരുഷകേസരികളുമുണ്ട്. എന്തൊക്കെയാണെങ്കിലും പെണ്ണിനെ കാണാനേറ്റവും ഭംഗിയുള്ളത് ഈ വേഷത്തില്‍ത്തന്നെയാണ്.

ബസ്സ്‌ വരാനിനിയും നേരം ബാക്കിയാണ്. ആ പെണ്‍സൗന്ദര്യത്തെ ആസ്വദിക്കുന്നതിനിടയിലാണ്, എനിക്കരികില്‍ സെറ്റുസാരിയും മാച്ചിംഗ് ബ്ലൗസുമൊക്കെയിട്ട് സുന്ദരികളായ രണ്ട് ചേച്ചിമാരെ ശ്രദ്ധിച്ചത്. അതിലൊരാള്‍, മുല്ലപ്പൂവൊക്കെ വച്ച് കുറച്ചുവെളുത്ത സുന്ദരി. ആ ചേച്ചി കൂട്ടുകാരിയോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരിക്കുന്നു. വെറുതെ അതെന്തെന്നറിയാന്‍ അവരുടെ സംഭാഷണത്തിനിടയില്‍ ഞാനെന്‍റെ ചെവി കൊണ്ടുവച്ചു. അതിങ്ങനെ-

"......ഇല്യടീ, രാവിലെ അടുക്കളേലെ പണികളൊക്കെ കഴിഞ്ഞ്, കുട്ട്യോളെയൊക്കെ പറഞ്ഞയച്ചിട്ട് നിയ്ക്ക് കുളിക്കാനൊന്നും നേരം കിട്ടീല്യ, അങ്ങേരുണ്ടായിട്ടെന്താ കാര്യം ഒന്ന് സഹായിക്ക്യേം കൂടില്യ" ചേച്ചിയുടെ വാക്കുകള്‍കേട്ട് അവരോടെനിക്ക് കുറച്ചു സഹതാപം തോന്നി, അവരുടെ ഭര്‍ത്താവിനെ മനസ്സുകൊണ്ട് കൂമ്പിനിട്ട് രണ്ടിടിയും കൊടുത്തു. "....ന്നിട്ടെന്നെ രാവിലെ അങ്ങേരോട് വഴക്കിടേണ്ടി വന്നു, എന്നിട്ടാ കുറച്ച് മുല്ലപ്പൂ വാങ്ങിച്ചുകൊണ്ടു തന്നെ, ....ന്നെ കണ്ടാല്‍ കുളിച്ചില്യാന്നു തോന്ന്വോടീ..? സ്പ്രയൊക്കെ അടിച്ചിട്ടുണ്ട് നല്ലോണം..." ശരിയാണ്. ചേച്ചിയെ കണ്ടാല്‍ കുളിച്ചിട്ടില്ലെന്നൊന്നും തോന്നില്ലെന്ന് എനിക്കും തോന്നി. വശത്ത് മുടിയിലൊന്നുതലോടി, മുന്താണിയെടുത്ത് താടിയിലെ വിയര്‍പ്പൊന്ന് ഒപ്പിയെടുത്തിട്ട് ചേച്ചി തുടര്‍ന്നു. "...മാര്‍ക്കറ്റിംഗിലെ ഹരി ഇന്നലെ പറഞ്ഞിരുന്നു, മോളൂ, സെറ്റുടുത്ത് മുല്ലപ്പൂ ചൂടിവരണം നാളെയെന്ന്. അവനിന്നലെ രാത്രീം കൂടെ ഓര്‍മ്മിപ്പിക്കാന്‍ മെസ്സേജും അയച്ചിരുന്നു. അതിന്നലെ അങ്ങേര് കാണാതെ മറയ്ക്കാന്‍ ഞാന്‍ പെട്ട പാട് എനിക്കേ അറിയൂ ...ന്നിട്ട് ഇന്നലെ അങ്ങേരുറങ്ങിയിട്ട് ഞാനവനെ വിളിച്ചപ്പോള്‍ പറഞ്ഞു, ഞാന്‍ മെസ്സേജ് അയക്കുമ്പോള്‍ മാത്രം നീ മെസ്സേജ് അയച്ചാല്‍ മതീന്ന്... ചെക്കന് വല്ലാത്ത കുറുമ്പാണ്, എന്തൊക്കെയാ രാത്രി പറയുന്നേന്നോ...." ചേച്ചിയിലെ നാണിക്കുട്ടി പുറത്തേക്ക് ചാടി, നാണപ്പന്‍ ചേട്ടനെ കെട്ടിപ്പിടിച്ചുചിരിച്ചു. ഞാന്‍ നമിച്ചു. ചേച്ചി പിന്നെയും തുടരുകയാണ്......

പക്ഷേ, ഞാന്‍ നിര്‍ത്തുകയാണ് ...ദേ ലവന്‍ ബാത്‌റൂമില്‍ നിന്നിറങ്ങി. ഇനി ഞാനങ്ങോട്ട് കേറട്ടെ...

ശ്രേഷ്ഠമലയാളത്തിന് പ്രാര്‍ത്ഥനയോടെ എന്‍റെയും കേരളപ്പിറവി ദിനാശംസകള്‍.....

Sunday, 27 October 2013

ഒരു ഫേസ്ബുക്ക്‌ പ്രൊഫൈല്‍ ആത്മഹത്യ ചെയ്യുമ്പോള്‍..!!

തറവാടിന്‍റെ സ്റ്റാറ്റസ് ഒള്ളതും കളഞ്ഞെന്ന ഖ്യാതിയും പേറിനടക്കുന്നവനാണെങ്കിലും, ഫേസ്ബുക്കിലെ എന്‍റെ സ്റ്റാറ്റസുകളെന്നും, സ്റ്റാറ്റസുള്ളത് തന്നെയായിരുന്നു. പക്ഷേ...

എന്നും ചാണകക്കുട്ടയില്‍ ലൈക്കുകളും കമന്‍റുകളും വാരിക്കൂട്ടി വീട്ടിലേക്ക് പോയിരുന്ന ഞാനിന്ന് ഫേസ്ബുക്കിലൊരു സ്റ്റാറ്റസ് ഇട്ടപ്പോള്‍, നാല് ലൈക്കുകളും കമന്‍റായി ഭാര്യയുടെ സ്മൈലിയും. 'അതിനൊരു സ്റ്റാറ്റസും ഇല്ലെടാ...' എന്ന് നെഞ്ചിലേക്ക് ആഴത്തിലൊരു മുറിവിനെ വെട്ടിക്കീറിയിട്ട് നടന്നുപോയ കൂട്ടുകാരുടെ മുന്‍പില്‍ ഞാന്‍ വെറുമൊരു ചങ്കുവായി... 

സ്റ്റാറ്റസുകളുടെ കുട്ടയില്‍, വീണ ലൈക്കുകളും കമന്‍റുകളുംകൊണ്ട് വയറുനിറയില്ലെന്ന് ബോധ്യമാക്കിത്തന്നത് പലചരക്കുകടക്കാരന്‍ ശങ്കരേട്ടനാണ്, പറ്റുപുസ്തകത്തിലെ പേജുകള്‍ തീരുകയും എന്‍റെ പോക്കറ്റില്‍നിന്നും അങ്ങേരുടെ പെട്ടിയിലേക്കുള്ള കാശിന്‍റെ ഒഴുക്ക് ആരോ ചിറകെട്ടി തടഞ്ഞതുപോലെ നില്‍ക്കുകയും ചെയ്തപ്പോള്‍ അങ്ങേരെന്നെ കാര്യമായൊന്ന് കമന്‍റിയത്, തെക്കേവീട്ടിലെ രമണ്യേടത്തിയുടെ മോള് കേട്ടതും, അവളെനിക്കൊരു പുച്ഛത്തിന്‍റെ സ്മൈലി മെസ്സേജ് ഇട്ടിട്ട് നടന്നുപോയതും എനിക്ക് വല്ലാതങ്ങ് കുറച്ചിലായി. പിന്നെ... പച്ചക്കറിക്കടയിലെ മൊയ്തീനിക്കയ്ക്ക് അരക്കിലോ സവാളയ്ക്ക്, ഞാനെണ്ണിക്കൊടുത്ത ലൈക്കുകളെ തിരികെ മുഖത്തേക്ക് വലിച്ചെറിഞ്ഞപ്പോള്‍, പെരിന്തല്‍മണ്ണയില്‍നിന്ന് ചീമുട്ടയേറ് വാങ്ങിയ സന്തോഷ്‌ പണ്ഡിറ്റിനെപോലെ ഞാനത് ചിരിച്ചുനേരിട്ടു.

പാല്‍ക്കാരി അമ്മിണിയുടെ, ഫോട്ടോ(കണ്ടാ പയ്യ് കഞ്ഞിവെള്ളം കുടിക്കത്തില്ല, അമ്മാതിരി ഫോട്ടോസ്)യ്ക്കെല്ലാം 'ആവ്സം ഡിയര്‍, ബ്യുട്ടിഫുള്‍, നൈസ്' എന്നൊക്കെ കമന്‍റുകയും അവളുടെ കൂതറ സ്റ്റാറ്റസുകള്‍ക്കൊക്കെ വാരിക്കോരി ലൈക്ക് കൊടുക്കുകയും ചെയ്യുന്നതുകൊണ്ടാണ് അവള്‍ പാലിന് കാശ് ചോദിക്കാത്തത്. പേപ്പറുകാരന്‍ ചെക്കനും അതന്നെ അവസ്ഥ... തലതെറിച്ചവന്‍, ഇന്നാള് പൊറത്തൂന്ന് കണ്ടപ്പൊ, 'ഹായ് ബ്രോ'ന്ന്. അടുത്തൂടെ പോയ ആരോ വളിവിട്ട ശബ്ദാണെന്നാ ആദ്യം കരുതിയെ... തിരിഞ്ഞുനോക്കിയപ്പോ ലവനാണ്, അവന്‍റെ പുതിയ പ്രൊഫൈല്‍ ഫോട്ടോയ്ക്കൊന്ന് ലൈക്കിയേക്കണേന്ന്. എന്തുചെയ്യാം കാശുകൊടുക്കാനുണ്ടായിപ്പോയില്ലേ ചവറിനെല്ലാം നിരത്തി ലൈക്കി.

പുതിയ അപ്ഡേറ്റുകളുണ്ടായിട്ടും, മൂലയില്‍ ഒതുങ്ങിപ്പോയ പ്രൊഫൈല്‍പോലെയായിരുന്നു വീട്ടിലെ അവസ്ഥ... കാന്‍സല്‍ ചെയ്തിട്ടും 'റിക്വസ്റ്റ്' പോയതുകൊണ്ട് സംഭവിച്ച അവളുടെ വീര്‍ത്തുവരുന്ന വയറും, ആവശ്യമില്ലാതെ ലൈക്കിയ പേജുകള്‍പോലെ വയറൊട്ടിയ കുഞ്ഞുങ്ങള്‍, വീട്ടിലെ കഷ്ടപ്പാടിനെക്കുറിച്ച് ഇടയ്ക്കിടെ ഓരോ 'പോക്ക്'കൊണ്ട് ഓര്‍മ്മിപ്പിക്കുന്ന അമ്മയും. പ്രൊഫൈല്‍ ഡീ-ആക്ടിവേറ്റ് ചെയ്ത് ദിവസങ്ങളെണ്ണുന്ന അച്ഛന്‍.

ഫേസ്ബുക്കിലേക്ക് ഇനിയില്ലെന്ന തീരുമാനത്തോടെ, അവസാനത്തെ സ്റ്റാറ്റസ് എഴുതുമ്പോള്‍ നെഞ്ചുവല്ലാതെ വേദനിച്ചു, അതിന്ന് ഗണേശന്‍റെ കല്യാണത്തിന് കഴിച്ച ചിക്കന്‍ കറിയിലെ എരിവിന്‍റേതാണെന്ന് സമാധാനിച്ചു. കണ്ണുകള്‍ ചൂടുള്ള കണ്ണീരിനെ തുറന്നുവിട്ടതുകൊണ്ടാകും കീബോര്‍ഡിലെ അക്ഷരങ്ങള്‍ ചുടുവെള്ളത്തില്‍ കുളിച്ചു, അത് അപ്പുറത്ത് അവളരിയുന്ന സവാള കാരണമായിരിക്കാമെന്ന് സമാധാനിച്ച് ഞാനക്ഷരങ്ങളെ സ്റ്റാറ്റസ് ബോക്സിലേക്ക് വാരിയെറിഞ്ഞു...

എഴുതിത്തീര്‍ത്തുകഴിഞ്ഞ് ഒരു ശീര്‍ഷകവും കൊടുത്തു, 'എന്‍റെ പ്രൊഫൈല്‍ ആത്മഹത്യ ചെയ്യുകയാണ്...' കണ്ണുകളെ അമര്‍ത്തിത്തുടച്ചു, വാളിലെ അക്ഷരങ്ങളെ നോക്കി കണ്ണടച്ചു, ഒരുമിനുട്ട്...

'മുപ്പത് ലൈക്കുകള്‍... പതിനെട്ട് കമന്‍റുകള്‍....' ഇതാണ് സ്റ്റാറ്റസ് ഉള്ള സ്റ്റാറ്റസ്... അവസാനത്തെ സ്റ്റാറ്റസ്, ഇനി പോകാം

Thursday, 24 October 2013

'മഞ്ചാടി'യെന്ന പ്രിയവാക്ക്...

ഇന്നത്തെ മലയാള മനോരമയില്‍ തങ്ങളുടെ പ്രിയപ്പെട്ട വാക്കുകളുമായി യുവ എഴുത്തുകാര്‍... ലാല്വേട്ടന്‍റെ പോസ്റ്റ്‌ കണ്ടപ്പോഴാണ് ഞാനും എന്‍റെ പ്രിയവാക്കിന് പുറകെ പോയത്...

ഏകാന്തതയുടെ മുനമ്പിലേക്ക് മനസ്സൊന്ന് പാലായനം ചെയ്യുമ്പോള്‍... അല്ലെങ്കില്‍ ഇരുട്ടില്‍, നിദ്രയ്ക്ക് മുമ്പുള്ള നിശബ്ദതയുടെ ഇടയില്‍, മഴയുടെ ചിലമ്പല്‍പോലെ... ജനലഴികളിലൂടെ വരുന്ന ശീതമുള്ള കാറ്റുപോലെ... കാതിലാരോ മന്ത്രിക്കുന്ന ഒരു വാക്ക്...  എന്‍റെ പ്രിയവാക്ക്, 'മഞ്ചാടി'യെന്ന മൂന്നക്ഷരവാക്ക്...

എന്തുകൊണ്ടാണെനിക്ക്‌ ആ വാക്കിനോട് പ്രിയമേറിയത്? ഒരു കര്‍ക്കിടക മഴയില്‍, ഞാനെന്നോട്‌ തന്നെ ചോദിച്ച ചോദ്യം... മഴയിലേക്കിറങ്ങിപ്പോയി, എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ് വെറും കയ്യോടെ കയറിവന്നൊരു ചോദ്യത്തിനെ അടുത്തുപിടിച്ചിരുത്തി, പറഞ്ഞുകൊടുത്തൊരു ഉത്തരമുണ്ട്...

ആദ്യമായ് ഒരിഷ്ടം തോന്നിയ പെണ്‍കുട്ടിക്ക് സമ്മാനമായി കൊടുക്കുന്നതിന്, ഇഷ്ടം ഊതിനിറച്ച് പെറുക്കിയെടുത്തത് പടിഞ്ഞാറേത്തൊടിയ്ക്കരികിലെ ഇടവഴിയില്‍ ചിതറിക്കിടക്കുന്ന മഞ്ചാടിക്കുരുക്കള്‍ ആണ്. പ്രണയം, അതിന്‍റെ സമസ്തഭാവങ്ങളും ഉള്‍ക്കൊണ്ടനിമിഷത്തില്‍ പ്രണയാര്‍ദ്രമായി അവളെ ആദ്യം വിളിച്ചതും 'മഞ്ചാടിപ്പെണ്ണേ..' എന്നായിരുന്നു. പിന്നെയൊരിക്കല്‍, നഷ്ടപ്പെട്ട പ്രണയത്തെയോര്‍ത്ത് ആരും കാണാതെ കണ്ണീര്‍ പൊഴിക്കുമ്പോള്‍ കാഴ്ചക്കാരായി ഇടവഴിയിലുണ്ടായിരുന്നതും അതേ മഞ്ചാടിക്കുരുക്കളായിരുന്നു.

പഴയതെല്ലാം കൂട്ടിവച്ച്... ഓര്‍മ്മയിലെന്നെന്നേയ്ക്കുമായി ഒരു മഞ്ചാടിക്കാലത്തെ അവശേഷിപ്പിച്ച് പോയതും ആ മഞ്ചാടിക്കുരുക്കള്‍ തന്നെയല്ലേ? അതുകൊണ്ടൊക്കെയായിരിക്കാം, 'മഞ്ചാടി'യെന്ന വാക്കിനോട് എനിക്കിത്രയ്ക്കിഷ്ടം.

അല്ല... ശരിക്കും ഇവരിതെന്തോന്നാ ഈ സംസാരിക്കുന്നെ..??

ഈ നട്ടപ്പാതിര്യായിട്ടും ഇവനെന്തുവാടാ ഇത്രേം കെടന്ന് സംസാരിക്കുന്നെ..??

അതറിഞ്ഞൂടെ..??

ആദ്യമൊരു ആയിരത്ത്യഞ്ഞൂറ് 'പറ...'
പറ വച്ചുകഴിഞ്ഞാല്‍പ്പിന്നെ ഒരായിരം 'എന്നിട്ട്...'
എന്നിട്ട് പിന്നൊരു രണ്ടായിരം 'പിന്നെ...'

പിന്നെ..?

പിന്നെ നിന്‍റെ മറ്റേ.... ഇനി നിനക്കറിയണമെങ്കില്‍ നീ പോയി പ്രേമിക്കടാ...

Monday, 14 October 2013

വിദ്യാരംഭം

ഇന്ന്‌ വിദ്യാരംഭം... അന്ന്, ഇതുപോലൊരു വിജയദശമി ദിനത്തില്‍...

മഴയുടെ വരവറിയിക്കാനെന്നതുപോലെ ആകാശത്ത് ഇടിഞ്ഞുതൂങ്ങിനില്‍ക്കുന്ന കാര്‍മേഘങ്ങള്‍. തലേന്നത്തെ മഴയില്‍കുതിര്‍ന്ന മണ്ണിലൂടെ കുഞ്ഞുകാലുകള്‍ പിച്ചവയ്ക്കുന്നു. ഭക്തിസാന്ദ്രമായ ക്ഷേത്രമുറ്റത്ത് അമ്മയുടെയോ അച്ഛന്‍റെയോ ഒക്കത്തിരിക്കുന്ന കുരുന്നുകള്‍, ആദ്യാക്ഷരത്തിന്‍റെ തിരുമധുരം നുകരാനെത്തിയവര്‍. അവരുടെ കൂട്ടത്തില്‍ ഞാനും..!!

അമ്മയുടെയും കൂടെയുള്ള മറ്റുബന്ധുക്കളുടെയും നടുവില്‍, നിലവിളക്കിന് പിറകില്‍ എന്നെ അച്ഛന്‍റെ മടിയിലിരുത്തി, നാവില്‍ സരസ്വതിമന്ത്രം പൊന്നുകൊണ്ടെഴുതി, പിന്നെ ....അരിയില്‍ 'ഓം ഹരിശ്രീ ഗണപതായെ നമ:' അച്ഛന്‍ കൈ പിടിച്ചെഴുതിച്ചതുമെല്ലാം ഓര്‍മ്മയിലില്ലെങ്കിലും പറഞ്ഞുകേട്ടൊരറിവുണ്ട്.

ഞങ്ങള്‍ വീട്ടില്‍ തിരികെയെത്തുമ്പോള്‍ മേഘങ്ങള്‍ മഴയായി പൊഴിഞ്ഞുതുടങ്ങിയിരുന്നു.

അച്ഛന്‍ കൈ പിടിച്ചെഴുതിച്ച ആ ആദ്യാക്ഷരങ്ങള്‍ ഇന്ന് രാവിലെ മനസ്സുകൊണ്ടെഴുതുമ്പോള്‍, അന്നത്തേതുപോലെ പെയ്യാന്‍ വിതുമ്പുന്ന കാര്‍മേഘങ്ങള്‍... ഇന്നലെത്തെ മഴയില്‍ നനഞ്ഞ മണ്ണിന്, പുതിയഗന്ധം...

അക്ഷരമധുരം നാവില്‍ നുകരുക... അഞ്ജത മാറ്റി അറിവുകള്‍ തേടുക... നിനക്കായ് കാത്തിരിക്കുന്നു നാളേകളില്‍, അച്ഛനും അമ്മയും വഴികാട്ടികള്‍ മാത്രം. അക്ഷരവെളിച്ചത്തില്‍ ജീവിതം തേടുമ്പോള്‍ വിദ്യയാം സരസ്വതി കൂട്ടിനുണ്ടാവും...

എന്‍റേയും വിജയദശമി ആശംസകള്‍...!!

Thursday, 10 October 2013

എന്‍റെ പ്രണയത്തിലേക്ക് വന്ന വോഡഫോണ്‍ ബില്‍ !!

മനസ്സിലൊരു പ്രണയം മൊട്ടിട്ട സമയം... അത് വിരിയുന്നതിനും കായ്ക്കുന്നതിനും അവളുമായി നിത്യവും ഒരുപാടുനേരം സംസാരിക്കുന്നത് പതിവായിരുന്നു.

കോഴ്സ് പൂര്‍ത്തിയാക്കി, തിരക്കേടില്ലാത്തൊരു ജോലിക്കും കയറി. മൊബൈലിലൂടെയുള്ള ഞങ്ങളുടെ സംസാരത്തിന്‍റെ നീളവും കൂടി. ഇടതടവില്ലാതെയുള്ള ഞങ്ങളുടെ സംസാരത്തിന് മൊബൈല്‍ കണക്ഷന്‍ പോസ്റ്റ്‌പെയ്ഡ് ആക്കി.

മനോഹരമായതും പ്രണയസുരഭിലമായതുമായ ദിനങ്ങള്‍..!!

ഞങ്ങളുടെ സംസാരത്തിന് നീളം പിന്നെയുമൊരുപാട് കൂടി, ഭൂമിക്ക് കീഴിലേതും മേലെയുള്ളതുമായതെല്ലാം ഞങ്ങള്‍ പറഞ്ഞു. ചന്ദ്രേട്ടന്‍റച്ഛന്‍ ഗോവിന്ദന്‍മാമയ്ക്ക് ഭ്രാന്തായതും, രാധാമണ്യേടത്തിയുടെ നന്ദിനി പശു പ്രസവിച്ചതും, സുശീലേടത്തീടെ മോള് ഇരട്ടപ്രസവിച്ചതും... അങ്ങനെയങ്ങനെയങ്ങനെ....

കൂടാതെ... പ്രണയിക്കുന്ന എല്ലാവരെയുംപോലെ ഞങ്ങളും എല്ലാദിവസവും ആയിരത്തഞ്ഞൂറു 'പറ'യും, പറ വച്ചുകഴിഞ്ഞ് ഒരായിരം 'എന്നിട്ടും', എന്നിട്ട് പിന്നൊരു രണ്ടായിരം 'പിന്നെ'യുമൊക്കെ ശീലമാക്കി. ഇടമുറിയാത്ത സംസാരത്തിലൂടെ, സ്വപ്നകൊട്ടാരങ്ങള്‍ പണിതുയര്‍ത്തുന്നതിനിടയ്ക്ക് വോഡഫോണ്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനുള്ള നന്ദി ഞങ്ങളിരുവരും പങ്കിട്ടുനല്‍കാന്‍ മറന്നില്ല.

അങ്ങനെയുള്ളൊരു ദിവസം...

അവളോട്‌ കൃഷ്ണേട്ടന്‍റെ മോള് ഒളിച്ചോടിപ്പോയ കാര്യവും പറഞ്ഞ്, പടിഞ്ഞാറേക്ക് പോകുന്ന വെയിലിനെ നോക്കി പാടവരമ്പിലൂടെ പതിയെ നടന്നുവരുന്നതിനിടയ്ക്ക്, വീട്ടിലേക്കുള്ള വരമ്പ് തിരിയുന്നിടത്തുനിന്നേ കണ്ടു, ഉമ്മറകോലായില്‍ നില്‍ക്കുന്ന അച്ഛനെ... സംസാരം അവസാനിപ്പിച്ച് മൊബൈല്‍ പോക്കറ്റിലേക്കിട്ട് വേഗം നടന്നു.

പടിക്കല്‍നിന്നുതന്നെ കണ്ടു അച്ഛന്‍റെ കയ്യിലെ ചുവന്ന കവര്‍ !! വോഡഫോണിന്‍റെ ഡീറ്റൈല്‍ഡ് ബില്ലാണതെന്ന് അച്ഛന്‍റെ മുഖഭാവത്തിലൂടെ തിരിച്ചറിഞ്ഞു. ഞാന്‍ നിശബ്ദനായി അകത്തേക്ക് കയറി. വിസ്താരം ഉറപ്പ്..!!

നിശബ്ദമായ നിമിഷങ്ങളെ ഞാന്‍ വെറുതെ എണ്ണാന്‍ ശ്രമിച്ചു.

"വിന്വോ..." പുറകെ വന്ന അച്ഛന്‍റെ വിളിയോടെ ആ നിശബ്ദത പുറത്തെ വെയിലിലേക്ക് ഇറങ്ങിപ്പോയി.

"ഇതെന്താടാ..? ആരുടെയാണ് ഈ നമ്പര്‍..?? നീയിങ്ങനെ ഒരുമണിക്കൂറൊക്കെ സംസാരിക്കുന്നതാരോടാ...??" അച്ഛന്‍ ദേഷ്യം കയ്ച്ചുതുപ്പി. ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍ എന്നെ വലയം ചെയ്ത് പതുക്കെ നിലത്തുവീണു പിടഞ്ഞു.

"എനിക്കൊന്ന് അറിയണല്ലോ, ത്രയ്ക്ക് നേരം ന്‍റെ കുട്ടി വര്‍ത്താനം പറയണത് ആരോടാന്ന്..." അച്ഛന്‍റെ കയ്യിലെ മൊബൈല്‍ വെളിച്ചം കാണിച്ച് ഉണര്‍ന്നപ്പോള്‍ ഞാന്‍ പതിയെ പറഞ്ഞു, "വേണ്ടാ..." അച്ഛന്‍റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍, അച്ഛന്‍റെ മുന്നിലേക്ക് ഞാന്‍ കുടഞ്ഞിട്ടു.

തുടര്‍ന്നുള്ള എന്‍റെ പ്രതീക്ഷകളെയെല്ലാം തകിടംമറിച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞതിങ്ങനെ, "അച്ഛന്‍റെ കുട്ടിയ്ക്കതിനുള്ള സമയൊന്നും ആയിട്ടില്ലിപ്പോ... അതിനാകുമ്പൊ അച്ഛനറിയും..."

മേശയില്‍, പഞ്ചസാരത്തരിയെടുത്ത് പോകുന്ന രണ്ടുറുമ്പുകളെ നോക്കി തലയും താഴ്ത്തിനിന്നിരുന്ന എന്നോട്, അച്ഛന്‍റെ അടുത്ത ഉത്തരവ്, "മേലില്‍ ആ പെണ്ണിനെ നീയ് വിളിച്ചൂന്ന് ഞാനറിയരുത്. പിന്നെ... ഈ പോസ്റ്റ്‌ പെയ്ഡ് കണക്ഷന്‍ കട്ട് ചെയ്തേക്ക്, ആരെയെങ്കിലും വിളിക്കണെങ്കില് നീ റീചാര്‍ജ് ചെയ്ത് വിളിച്ചാ മതി."

അച്ഛനോട് മറുത്തൊന്നും പറയാതെ മുറിയിലെ ഇരുട്ടിലേക്ക് ഞാനെന്നെ പിടിച്ചിരുത്തുമ്പോള്‍, മനസ്സ് വോഡഫോണ്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനുള്ള മരണപത്രം തയ്യാറാക്കുന്ന തിരക്കിലായിരുന്നു.

പ്രണയത്തിന് വിരാമമായില്ല, വോഡഫോണ്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷന്‍ ഒഴിവാക്കുന്നതിനുള്ളതെല്ലാം ചെയ്തെങ്കിലും വേറൊരു പ്രശ്നം പുറകെ വരുന്നുണ്ടായിരുന്നു, ഇരുപത് ദിവസത്തെ ഫോണ്‍ ബില്‍... (അന്വഷണത്തില്‍ വോഡഫോണില്‍ നിന്ന് പറഞ്ഞു, ഇനി ബില്‍ വരില്ലെന്ന്)

ഇനി വന്നാല്‍...

അതെന്ന് വരുമെന്നറിയില്ല, ഏകദേശം ദിവസമടുത്ത് തുടങ്ങിയപ്പോള്‍ ഒരാശയം തോന്നി, പോസ്റ്റുമാനെ ചെന്നുകണ്ട് കാര്യം പറയാം... ഫോണ്‍ ബില്‍ വീട്ടില്‍ കൊടുക്കരുതെന്നും...

പിറ്റേന്ന്...

രാവിലെ നേരത്തെയെഴുന്നേറ്റ് നടക്കാന്‍ പോകുന്നൊരു പതിവുണ്ട് അച്ഛന്. ചന്തിയില്‍ വെയിലിന്‍റെ ചൂട് തട്ടുന്നതുവരെ കിടക്കവിട്ടെഴുന്നേല്‍ക്കാന്‍ മടിക്കുന്ന ഞാന്‍, അന്ന് അച്ഛനൊപ്പം ആറുമണിക്കെഴുന്നേറ്റു. അമ്മയില്‍നിന്നൊരു കട്ടന്‍കാപ്പിയും വാങ്ങിക്കുടിച്ച്, അച്ഛനിറങ്ങിയതിന് പുറകെ അച്ഛന്‍ കാണാതെ, അമ്മയുടെ ചെവിയിലേക്കൊരു നുണയും തള്ളി ഞാന്‍ ഇറങ്ങി.

മുന്‍പെങ്ങോ പോയൊരു പരിചയത്തില്‍ പോസ്റ്റ്‌മാന്‍റെ വീട്ടിലേക്ക് ഞാന്‍ നടന്നു, മഞ്ഞുവീണുകിടക്കുന്ന ചെമ്മണ്‍പാതയിലൂടെ... നാട്ടുവഴിയിലൂടെ... വയലിലൂടെ... തലേന്ന് വല്യമ്മായിയോട് ചോദിച്ചുമനസ്സിലാക്കിയ വഴിയിലൂടെ വേഗത്തില്‍...

മഞ്ഞുപൊതിഞ്ഞുകിടക്കുന്ന പച്ചനെല്‍ച്ചെടികളെ പുതച്ചുകിടക്കുന്ന വയല്‍വരമ്പിലൂടെ നടക്കുമ്പോള്‍ നനഞ്ഞ പുല്‍നാമ്പുകളെന്‍റെ കാലിനെ നക്കി. ഉള്ളിലെ സംഘര്‍ഷത്തില്‍ ഉടലെടുത്ത പേടിയുള്ള ചൂടിനെ തണുപ്പിക്കാനെന്നപോലെ.

കിഴക്ക്, വയലിലേക്ക് മുഖമായി പടിപ്പുരയുള്ള ഒരു വീട്. ഇത് തന്നെയാണ്...

തറവാടും അച്ഛനെയുമൊക്കെ നന്നായറിയുന്ന അദ്ദേഹത്തോട് ഞാന്‍ കാര്യം പറഞ്ഞു, പോസ്റ്റ്‌ പെയ്ഡ് കണക്ഷനെടുത്തത് അച്ഛന് ഇഷ്ടമായില്ലെന്നും, ഒഴിവാക്കണമെന്ന് പറഞ്ഞതും, ഒഴിവാക്കിയതും. ഇനി ബില്‍ വീട്ടില്‍വന്ന് കണ്ടാല്‍ ദേഷ്യമാകും... അതുകൊണ്ട് എന്‍റെ പേരിലൊരു ബില്‍ വന്നിട്ടുണ്ടെങ്കില്‍ ഇവിടെ വച്ചാല്‍മതി... ഞാന്‍ വന്നുവാങ്ങിച്ചോളാമെന്നും...'

അദ്ദേഹവും ഭാര്യയും മക്കളും നന്നായൊന്ന് ചിരിച്ചു. കളിയാക്കിയുള്ള ആ ചിരിയില്‍, ഉടുത്ത മുണ്ടില്‍മുള്ളിയവന്‍റേതുപോലുള്ള അവസ്ഥയായിരുന്നു എന്‍റേത്.

"ഞാനൊന്ന് നോക്കട്ടെ ചെലപ്പൊ വന്നിട്ടുണ്ടാകും..." പോസ്റ്റുമാന്‍ അകത്തേക്ക് കയറി പോയി.

"...ന്നാലും അച്ഛനെത്ര പേട്യോ?" അദ്ദേഹത്തിന്‍റെ ഭാര്യ ചായ നീട്ടി, ചായയ്ക്ക് കടിയായി ഇങ്ങനെയൊരു ചോദ്യം തരുമ്പോള്‍ മടിക്കാതെ വാങ്ങേണ്ടിവന്നു. തിരികെ കൊടുക്കാനുള്ള ഉത്തരത്തിനായി ചിരിയ്ക്കാന്‍ ശ്രമിച്ച് മുറ്റത്തുവീണുകിടന്നിരുന്ന പവിഴമല്ലിപ്പൂക്കളിലേക്ക് നോക്കി...

ബില്‍ വന്നിട്ടുണ്ടായിരുന്നു (ഇനി ബില്‍ വരില്ലെന്ന് പറഞ്ഞ, വോഡഫോണ്‍ എക്സിക്യുട്ടീവിനെ നാല് നല്ല തെറി പറയാനും ചവിട്ടിക്കൊല്ലാനും തോന്നി). അദ്ദേഹത്തിന്‍റെ കയ്യില്‍നിന്ന് ബില്‍വാങ്ങി തിരികെ വീട്ടിലേക്ക് ഓടുമ്പോള്‍, വൃശ്ചികത്തണുപ്പിലേക്ക് വെയില്‍ വന്നുതുടങ്ങിയിരുന്നു.

നടത്തം കഴിഞ്ഞ് അച്ഛനെത്തിയിരുന്നില്ല...!!

വിയര്‍പ്പിലും ഉഷ്ണത്തിലും നനഞ്ഞ് വീടിന്‍റെ ഉമ്മറത്തേക്ക് കയറുമ്പോള്‍ കണ്ടു, വയല്‍വരമ്പിലൂടെ പതിയെ നടന്നുവരുന്ന അച്ഛനെ... മനസ്സിനുള്ളിലേക്ക് ഒരു തണുപ്പും ഒരു കളവും ചേക്കേറുകയായിരുന്നപ്പോള്‍...

Wednesday, 31 July 2013

വെറുതെ ഞാനൊരു പ്രണയലേഖനം എഴുതിനോക്കിയതാ...

അമ്മൂ.........

നീയെത്ര മാറിയിന്ന്, നിന്നിലെ ആ പഴയ അമ്മുവിനെ തിരയുകയാണ് ഞാനിപ്പോള്‍. വാചാലമായിരുന്ന നിന്‍റെ വാക്കുകള്‍ ഇന്ന് നിശബ്ദമായിരിയ്ക്കുന്നു.

നിനക്ക് ഞാനിന്ന് അന്യനായി, കൂട്ടിമുട്ടിയാല്‍ ഒന്നോ രണ്ടോ വാക്കുകള്‍... യാത്ര പറയാതെ നീ തിരിഞ്ഞു നടക്കുമ്പോള്‍, എനിക്കുള്ളില്‍ ശേഷിക്കുന്നത് ആട്ടം കഴിഞ്ഞ അരങ്ങുപോലെ നിശബ്ദമായ മനസ്സിന്‍റെ തുടികൊട്ടല്‍ മാത്രം.....

ചിരിയ്ക്കുന്ന മൊട്ടത്തലയന്‍റെ മുഖത്തോടെ എന്‍റെ മുഖപുസ്തകത്തിലെ സല്ലാപ ജാലകം തുറന്നു കഴിഞ്ഞാല്‍ മണിക്കൂറുകളോളം, കുറുമ്പുകള്‍... നൊമ്പരങ്ങള്‍... സ്വപ്‌നങ്ങള്‍... പറയാനേറെയൊന്നും ഇല്ലായിരുന്നെങ്കിലും നമ്മുടെ നിത്യവുമുള്ള ആ കാഴ്ചകള്‍ എന്‍റെ ജീവിതത്തിലെ നല്ല നിമിഷങ്ങളില്‍ ഇടം തേടുകയായിരുന്നു ...നിന്‍റെ ആ വാചാലതയില്‍ ഉള്ളിലെ നീറുന്ന നോവുകളെ ഞാന്‍ മറക്കുകയായിരുന്നു.

ചിലപ്പോഴെല്ലാം എനിക്ക് മുന്‍പിലെ സല്ലാപ ജാലകത്തില്‍ ചിരിക്കുന്ന മൊട്ടത്തലയന്‍റെ മുഖത്തോടെ നീ വരുന്നതിനായി കാത്തിരിയ്ക്കും. നിന്‍റെ അക്ഷരക്കൂട്ടുകളെ മനസ്സിലിട്ടു താലോലിക്കും... വെറുതെ, ചിന്തകള്‍ ഓര്‍മ്മകളിലേയ്ക്ക് ഓടിയടുക്കുമ്പോള്‍ ആ ഓര്‍മ്മകളെയെല്ലാം കൂട്ടിക്കെട്ടി സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരങ്ങള്‍ പണിയും.....

മുന്‍പ് കുറുമ്പോടെ നീ പറയുമായിരുന്നില്ലേ, നിനക്ക് വെക്കേഷന്‍ തുടങ്ങിയാല്‍, പിന്നെ വര്‍ക്ക്‌ ചെയ്യാനൊന്നും നീ സമ്മതിക്കില്യാ... ശല്യം ചെയ്യാന്‍ എപ്പഴും നീയുണ്ടാകുമെന്ന്...!! എന്നിട്ടെവിടെ നീ ശല്യം ചെയ്യാന്‍..??

ഇനിയെങ്കിലും നിന്നോട് പറയണമത്, മുഖപുസ്തകത്തിലെ വെറുമൊരു കൂട്ടുകാരിയെന്നതിലപ്പുറം പ്രിയപ്പെട്ട ആരോ ആയിരുന്നെനിക്ക് നീ... ആര് എന്ന് നീ തിരിച്ചുചോദിച്ചാല്‍ അതിനുത്തരം ഒന്നേയുള്ളൂ. എടീ പുല്ലേ, നിന്നെയെനിക്ക് ഒരുപാടിഷ്ടാണെന്ന്.. കെട്ടിക്കോട്ടേന്ന്...

നിന്‍റെ സ്വന്തം.....

Wednesday, 26 June 2013

ഒരു സ്റ്റാറ്റസും ആനയും പിന്നെ കവിതയും...

മുഖപുസ്തകത്തിലെ കൂട്ടുകാരുടെ സ്റ്റാറ്റസുകളും ചിത്രങ്ങളും, ലൈക്കുകയും ഷെയറുകയും കമന്‍റുകയുമായി നേരംകൊല്ലുന്നതിനിടെ... അതിന് കിട്ടിയ ലൈക്കുകളും കമന്‍റുകളും കണ്ട അസൂയയില്‍ നിന്നാണ് എനിക്കൊരു വെളിപാടുണ്ടായത്, എനിക്കും സ്റ്റാറ്റസുകള്‍ എഴുതണം...

പക്ഷേ, വെറുമൊരു സ്റ്റാറ്റസ് പോരാ... കുറെ ലൈക്കുകളും കമന്‍റ്സുമൊക്കെ കിട്ടുന്ന സ്റ്റാറ്റസുള്ള സ്റ്റാറ്റസുകള്‍... പക്ഷേ, എങ്ങനെ, എന്ത് എഴുതും??

അങ്ങനെ മുഖപുസ്തകത്തില്‍ ഒരു സ്റ്റാറ്റസ് ഇടണമെന്ന ആഗ്രഹം കലശലായപ്പോഴാണ് ഞാനൊരു ആനയെ വാങ്ങാമെന്ന് കരുതിയത്‌...

കാര്യം മനസ്സിലായില്ലല്ലേ..??

ഒരു ആനയെ വാങ്ങിക്കഴിഞ്ഞാല്‍ അതിനെ മേയാന്‍ കൊണ്ടുപോയതും എഴുന്നള്ളിപ്പിന് കൊണ്ടുപോയതുമെല്ലാം എനിക്ക് സ്റ്റാറ്റസ് ആയി ഇടാമല്ലോ..?? അത്യാവശ്യം തോന്നുമ്പോള്‍ ആന പിണ്ടമിട്ടതും പിണ്ടമുണ്ടതും കുളിപ്പിച്ചതുമൊക്കെ ആകാലോ... ന്തേ..?? പിന്നെ, ഇടയ്ക്ക് ആനയുടെ കൂടെനിന്നും ആനപ്പുറത്തുകയറിയും കൊമ്പില്‍തൂങ്ങിയും വിവിധ പോസുകളില്‍ ഫോട്ടോയെടുത്ത് പോസ്റ്റാം... ഹാ... ചിന്തകളങ്ങനെ കാട് കയറി, ഇടയ്ക്ക് തൊടിയിലേക്കും തൊടിയുടെ അപ്പുറത്തുള്ള കുന്നിലേക്കും ചിന്തകള്‍ കയറിപ്പോകാന്‍ തുടങ്ങിയപ്പോഴാണ് മൊബൈല്‍ റിംഗ് ചെയ്തത്...

അങ്ങേതലയ്ക്കല്‍ പ്രിയകൂട്ടുകാരന്‍... (അവന്‍ ചിലപ്പോള്‍ ഈ സ്റ്റാറ്റസ് വായിക്കും, അതുകൊണ്ടാണ് കഴുവേറീടെ പേരിന് മുമ്പ് 'പ്രിയ'യെ കൂട്ടിയത്)

"ടാ... ഞാനൊരു സ്റ്റാറ്റസ് ഇട്ടിട്ടുണ്ട് എഫ്ബിയില്‍... ഒരു കവിതയെഴുതിയതാ... നീ നോക്കി ഒന്ന് ലൈക്കിയേക്കണേയ്..." ദൈവമേ... കവിതയോ..?? അതും ഈ കഴുവേറിയോ...?? ഒരുനിമിഷം... ചെവിയില്‍നിന്നാണെന്ന് തോന്നുന്നു, ഒരു കിളിയങ്ങ് പറന്നുപോയി...

വേഗം അവന്‍റെ സ്റ്റാറ്റസ് നോക്കി, പറ്റുപുസ്തകത്തില്‍ അമ്മ എഴുതുന്നപോലെ, അരി, പഞ്ചസാര, കടുക്, ലക്സ്, കോള്‍ഗേറ്റ് എന്നൊക്കെ കാണാനുണ്ട്... അതിന് പത്തിരുന്നൂറ് ലൈക്കുകള്‍... പത്തമ്പത് കമന്‍റുകള്‍... പത്തിരുപത് ഷെയറുകളും...

ദൈവമേ, ഇതാണോ കവിത?? അപ്പൊ, ഏത് അലവലാതിക്കും കവിതയെഴുതാമോ?? ഈ ചോദ്യങ്ങളൊക്കെ എന്‍റെ മനസ്സിലൊരു ലഡ്ഡു പൊട്ടിച്ചു. അവന് കവിതയെഴുതാമെങ്കില്‍ എനിക്കും എഴുതിക്കൂടെ..?? എഴുതാം.... ഞാനും എഴുതും കവിത... അങ്ങനെയെങ്കില്‍ ആനയെ വാങ്ങുകയും വേണ്ടാ...

ഞാനും സ്റ്റാറ്റസ് ബോക്സില്‍ എഴുതിത്തുടങ്ങി, ഒരു കവിത...

അച്ചാര്‍, പപ്പടം, പുളിയിഞ്ചി, കായ വറുത്തത്..........................................

വാല്: ആനയെ വാങ്ങിയില്ലല്ലോ? അതുകൊണ്ട് വാലില്ല

Saturday, 22 June 2013

ഓരോ ലൈക്ക് വരുന്ന വഴിയേ...

മുഖപുസ്തകത്തില്‍, പെണ്ണ് ചാണകകൊട്ടയില്‍ ചുമന്ന് കൊണ്ടുപോകുന്ന ലൈക്കുകള്‍...

അതവര്‍ക്ക് കിട്ടുന്നത്... ഇരുപത്തിനാല് മണിക്കൂറില്‍ ഇരുപത് മണിക്കൂറും മുഖപുസ്തകത്തില്‍ പ്രണയം മുളപ്പിക്കുകയും പെണ്ണുങ്ങളോട് മാത്രം ചാറ്റിങ്ങുമൊക്കെയായി നടക്കുന്ന ഒരുവന്‍റെ വാക്കുകളിലൂടെയും ഭാവങ്ങളിലൂടെയും...

"ദേ, മീനു പുത്യേ പ്രൊഫൈല്‍ പിക്ചറിട്ടല്ലോ... പണ്ടാരടങ്ങാനായിട്ട്, ഇവളെയാ ഇത്രേം നാള് സ്വീറ്റീന്ന് വിളിച്ചേ?? പയ്യ് കാടിവെള്ളം കുടിക്കത്തില്ലല്ലോ ഈ മോന്ത കണ്ടാല്... അമ്മാതിരി മോന്തയാ, വെറുതെയല്ല കഴുവേര്‍ടെ മോള് അനുഷ്കേടേം കാജലിന്‍റേം ഫോട്ടോ വച്ചിരുന്നെ... ന്തായാലും ലൈക്കിയേക്കാം..." ഫോട്ടോ കണ്ടപ്പോഴേ അവന്‍ ലൈക്‌ ബട്ടണ്‍ തിരയാന്‍ തുടങ്ങീട്ടുണ്ടാകും. പിന്നെ കമന്‍റ് ബോക്സില്‍ 'ബ്യൂട്ടിഫുള്‍' കൂടെ....

"ഡാ...." അടുത്തിരിക്കുന്നവരെ തോണ്ടിയിട്ട്, "ഹിമയുടെ സ്റ്റാറ്റസ് കണ്ടോ? അവള് ഒബ്രോണ്‍ മാളില്‍ പോകുവാണെന്ന്... ജെട്ടിവാങ്ങാനായിരിക്കും, അല്ലാണ്ടെന്ത് അവള്‍ക്കവിടെ..??" എന്തായാലും ലൈക്കി അവനത്, പിന്നെയൊരു കമന്‍റ് "വോവ്... ഹാപ്പി ഷോപിംഗ് ഡിയര്‍..."

"ടാ.... ഇത് കണ്ടോടാ, ദേവുവിന്‍റെ പോസ്റ്റ്‌... ഏതാണ്ടൊക്കെ മലയാളത്തിലെഴുതീട്ടുണ്ട്... കവിതയാണെന്നാ തോന്നുന്നേ... വായിക്കാനെന്‍റെ പട്ടിവരും, ലൈക്കാന്‍ ഞാന്‍ വരും..." എന്ന് പറഞ്ഞ് അവനതും ലൈക്കും... വായിച്ചില്ലെങ്കിലും അടിയിലൊരു കമന്‍റിന് ഇവിടെയും സ്കോപ് ഉണ്ട്. "ആവ്സം ഡിയര്‍..."

വാല്: എല്ലാ പെണ്ണെഴുത്തിനും അവളുടെ ചിത്രങ്ങള്‍ക്കും കിട്ടുന്ന ലൈക്കുകള്‍ ഇങ്ങനെയാണെന്ന് ഞാന്‍ പറയുന്നില്ല... ചിലതെങ്കിലും അങ്ങനെയല്ലാത്തതുണ്ട്...

(എനിക്ക് ലൈക്ക് കിട്ടാത്തതിന്‍റെ ചൊറിച്ചിലാണെന്ന് നിങ്ങള്‍ക്ക് തോന്നിയെങ്കില്‍, എനിക്ക് പുല്ലാണത്...)

feeling- ഒരു ലോഡ് പുച്ഛം ഇവന്‍മാരുടെ മോന്തയിലേക്ക്

Saturday, 15 June 2013

ഒരു നാള്‍ ഉണ്ണിയേശുവായി...

എന്നെ പൊതിയുന്ന ആ തണുത്ത പെണ്‍കരങ്ങള്‍, സൂര്യതാപത്തേക്കാള്‍ തീക്ഷ്ണമായ എന്‍റെ ശരീരതാപത്തെ ശീതീകരിക്കുകയാണ്... കണ്ണുകളില്‍ ഈറനായ അധരങ്ങളുടെ മൃദുസ്പര്‍ശം... ചെവിയില്‍ മൃദുവായി കടിക്കുന്നതിനിടെ ചന്ദനത്തെന്നല്‍ പോലെ കാതിനരികില്‍ അവളുടെ ശീല്‍ക്കാരം... എനിക്ക് ചുറ്റും ചന്ദനഗന്ധം പരക്കുന്നു...

പക്ഷേ, ചന്ദനത്തെന്നലിന്‍റെ സുഗന്ധത്തിന് എന്തോ വ്യത്യാസമുള്ളതുപോലെ......

ഒരു നിമിഷം... ഇടമുറിഞ്ഞ സുഖത്തില്‍ ബോധമനസ്സുണര്‍ന്നു. സ്വപ്നത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക്, ചന്ദനത്തെന്നലിനിപ്പോള്‍ ചാണകത്തിന്‍റെ മണം...

ങേ... ചാണകത്തിന്‍റെ മണം...!!

വലിച്ചുതുറന്ന കണ്ണുകള്‍ക്ക് മുന്നില്‍ അമ്മയുടെ നന്ദിനിപ്പശുവിന്‍റെ വലിയ കണ്ണുകളും മുഖവും...!! ഞെട്ടലില്‍ എഴുന്നേല്‍ക്കുന്നതിനൊരു ശ്രമം നടത്തി, ശരീരമാകെ നുറുങ്ങുന്ന വേദന...

ഈശ്വരാ..!! ന്നാലും ഈ പശുവെന്തിന് എന്‍റെ കിടപ്പുമുറിയില്‍ വന്നു? അമ്മ ഇവളെയും ഈ മുറിയില്‍ അക്കോമാഡേറ്റ് ചെയ്തോ?? (അമ്മയുടെ കാര്യാണേയ്... തീരുമാനമൊക്കെ പെട്ടന്നാ...)

കര്‍ത്താവേ.... ഇവളുടേതായിരുന്നോ ഇന്നലെയെന്നെപ്പൊതിഞ്ഞ തണുത്ത കരങ്ങള്‍? അങ്ങനെയെങ്കില്‍ ഇവളിന്നലെ എന്‍റെ ചാരിത്ര്യം............

ചിന്തകളെ കാടുകയറാന്‍ അനുവദിക്കാതെ കനച്ച തല പതുക്കെയൊന്ന് ഉയര്‍ത്തി നോക്കി. ഒരുനിമിഷംകൊണ്ട് പരിസരം തിരിച്ചറിഞ്ഞു, തെക്കേപ്പുറത്തെ തൊഴുത്തിലെ പുല്ലൂട്ടിയില്‍... ഇന്നലെ അടിച്ച കൂതറ റമ്മിന്‍റെ എഫെക്റ്റ്..!!

ഭാഗ്യം..!! പാന്‍റും ഷര്‍ട്ടുമൊക്കെ ദേഹത്ത് അങ്ങനെ തന്നെയുണ്ട്, വെറുതെ നന്ദിനിപശുവിനെ തെറ്റിദ്ധരിച്ചു...

ഒരു മിനുട്ട്, ഞാനെന്നെ ഒന്ന് റിവൈന്‍ഡ് ചെയ്തു...
കൂട്ടുകാരന്‍റെ പ്രണയനൈരാശ്യത്തിന്‍റെ പേരിലുള്ള അനുശോചന സമ്മേളനവും പാര്‍ട്ടിയും കഴിഞ്ഞപ്പോള്‍ ഇന്നലെ ഒരുപാട് വൈകിയിരുന്നു. വീട്ടുകാരെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാകണം ഇവിടെ കിടന്നത്... (എനിക്കല്ലെങ്കിലും കുടിച്ചു ഫിറ്റായാലും ഭയങ്കരസ്നേഹാ...)

എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ തൊടിയില്‍നിന്ന് പൈപ്പ് തുറന്നിട്ടപോലൊരു ശബ്ദം. ഞാന്‍ നന്ദിനിപശുവിന്‍റെ പിന്നാമ്പുറത്തേക്ക് പാളിനോക്കി, അവളല്ല... തലയൊന്നുകൂടി ഉയര്‍ത്തി നോക്കിയപ്പോള്‍,തൊഴുത്തിന്‍റെ പിന്നാമ്പുറത്തെ കല്ലിനുമുകളിലൂടെ അനിയന്‍റെ തലകണ്ടപ്പൊള്‍ മനസ്സിലായി, അവനവിടെ അവന്‍റെ പൈപ്പ് തെക്കോട്ട്‌ നീട്ടിപ്പിടിച്ചു നില്‍ക്കുകയാണെന്ന്.

അവന്‍ തിരിച്ചുനടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ പതുക്കെ എഴുന്നേറ്റു. ഏട്ടനിവിടെ ഫിറ്റായിവന്നു കിടക്കുന്നത് അവനറിയേണ്ടല്ലോ... (മാന്യത... മാന്യത... എന്ന് നിങ്ങള്‍ കരുതും. അതല്ല കാര്യം, അറിഞ്ഞാല്‍ പിന്നെ ദിവസവും അവനിവിടായിരിക്കും കിടക്കുന്നത്. ഓരോന്ന് കണ്ട് പഠിയ്ക്കാന്‍ കാത്തുനിക്കാ...)

മുറ്റത്തെ പൈപ്പില്‍ മുഖം കഴുകുമ്പോള്‍ 'ഇന്നലെ ഏതു തൊഴുത്തിലാടാ നീ കിടന്നത്?'പുറകില്‍ നിന്നൊരു ചോദ്യം...(അമ്മയുദ്ദേശിച്ചത്, എവിടെയാ കിടന്നത് എന്നാണ്... പക്ഷേ, ചോദ്യങ്ങളൊക്കെ ഇങ്ങനെയാകും. ഭയങ്കര തമാശയാ...) അമ്മ പശുവിനെ കറക്കാനുള്ള പാത്രമെടുത്ത്‌ വരുന്നു. അമ്മ കാണുന്നതിന് മുമ്പേ എഴുന്നേറ്റുപോന്നത് നന്നായി.. ഭാഗ്യം..!!

വാല്: വാലുള്ളൊരു ജന്തുന്‍റെ കാര്യം പറഞ്ഞില്ലേ, ഇനിയെന്തോന്ന് വാല്??

Saturday, 1 June 2013

വാട്ടിയ ഇലയില്‍ പൊതിഞ്ഞെടുത്ത അമ്മ മണം !!

"വാട്ടിയ ഇലയില്‍
പൊതിഞ്ഞെടുത്ത
അമ്മ മണം"

സ്മിതിന്‍ സുന്ദര്‍, എന്നൊരു സുഹൃത്തിന്‍റെ കുറുംകവിതയിലെ ഈ വരികള്‍ എന്‍റെയുള്ളിലേക്ക് ആ പൊതിച്ചോറിന്‍റെ ഗന്ധത്തെ വീണ്ടുമെത്തിയ്ക്കുകയായിരുന്നു...

അംഗങ്ങളേറെയുണ്ടെങ്കിലും കിഴക്ക് വെള്ളകീറുന്നതിന് മുന്‍പേയെഴുന്നേല്‍ക്കുന്ന അമ്മയ്ക്ക് പിടിപ്പത് പണിയുണ്ടാകുമെപ്പോഴും ആ വല്യേ തറവാട്ടിലെ അടുക്കളയില്‍. ആ വല്യേ അടുക്കളയിലെ കരിയും പുകയും തട്ടിയാണോ അമ്മയുടെ നിറമിത്രയ്ക്ക് കുറഞ്ഞുപോയതെന്ന് ഞാനാലോചിക്കാറുണ്ട് ഇടയ്ക്ക്...

അടുക്കളയിലെ പണികള്‍ക്കിടയ്ക്ക് രാവിലെ എന്നെയും അനിയനെയും സ്കൂളിലേക്ക് പറഞ്ഞയയ്ക്കാന്‍ തിരക്ക് പിടിക്കുന്ന അമ്മ.

തണുത്ത ആ രാവിലെകളില്‍ കുളിയ്ക്കാന്‍ മടിച്ച്, കൈകൂപ്പി വെള്ളത്തിലേക്ക് നോക്കിനില്‍ക്കുന്ന അനിയനെ കുളിപ്പിക്കുകയെന്നത് അമ്മയ്ക്കെന്നും ശ്രമകരമായ ജോലിതന്നെയാണ്. കുളിയൊക്കെ കഴിഞ്ഞ് കോലായില്‍ നില്‍ക്കുന്ന ഞാന്‍, അമ്മ അവനെ കുളിപ്പിക്കുന്നതും നോക്കി നില്‍ക്കും.

അവനെ കുളിപ്പിച്ചെടുത്ത് കൊണ്ടുവരുന്ന അമ്മ, അവന്‍റെ മുഖത്തും വയറിലുമൊക്കെ ഉമ്മവയ്ക്കും. ആ ഉമ്മകളില്‍ തിമര്‍ത്തുചിരിയ്ക്കുന്ന അവനെയും നോക്കി, ഇത്തിരി അസൂയയോടെ നില്‍ക്കുന്നയെന്‍റെയടുത്ത് അവനെ നിര്‍ത്തീട്ട് അമ്മ പറയും,
"നേരാവണ്ണം തല തോര്‍ത്തില്യാ, പനി പിടിപ്പിച്ച് വയ്ക്കും നീയ്..." ഇതുപറഞ്ഞ് ഒന്നുകൂടിയെനിക്കമ്മ തുവര്‍ത്തിത്തരും. രാസനാദിപൊടിയില്‍ നിന്നിത്തിരി എടുത്ത് തലയില്‍ തിരുമ്മിത്തരും.

എനിക്ക് യൂണിഫോമെടുത്ത് തന്ന്, അപ്പുവിനെ യൂണിഫോം ഇടുവിച്ചുകൊടുത്ത് അമ്മ അടുക്കളയിലേക്കോടും. ആ ഓട്ടത്തിനിടയില്‍ വിളിച്ചുപറയും, "വിനൂ... അപ്പൂന്‍റെ മുടിയൊന്ന് ചീവിക്കൊടുക്ക് ട്ടോ..."

ചിലപ്പോള്‍ ഞാനും അമ്മയുടെ പുറകെ അടുക്കളയിലേക്ക് പോകും. അമ്മയുടെ ചെയ്തികളും നോക്കി നില്‍ക്കും. അടുപ്പില്‍ തിളയ്ക്കുന്ന ചോറിത്തിരി തവിയില്‍ കോരിയെടുത്ത്, കൈകൊണ്ടൊന്നു ഞെരടി അതിന്‍റെ പാകമൊന്ന് നോക്കുന്നതും, അപ്പുറത്തെയടുപ്പിലെ മെഴുക്കുവരട്ടിയില്‍ തവികൊണ്ടിളക്കുന്നതുമൊക്കെ...

പിന്നെ, കറിക്കത്തിയുമായി വടക്കേത്തൊടിയിലേക്ക് ഓടുന്നത് കാണാം... ചിലപ്പോഴൊക്കെ കൂടെ ഞാനും വടക്കേ മുറ്റത്തേയ്ക്കിറങ്ങും.

"ഇനിയാ ഷര്‍ട്ടിലൊക്കെ മണ്ണും ചളിയും ആക്കാനായിട്ട് എങ്ങടാ നീയ്?? കേറി പോടാ അങ്ങട്..."

അച്ഛനും ചെറിയച്ഛനുമൊക്കെ വച്ചുപിടിപ്പിച്ച ആ വാഴകളുടെ ഇടയില്‍ അമ്മ അപ്രത്യക്ഷയാകും, പിന്നെ കൈയ്യില്‍ വാഴയിലയുമായി തിരികെ അടുക്കളയിലേക്കും ഓടും... വെട്ടിയെടുത്ത വാഴയില അടുപ്പിലെ കനലിന് മുകളില്‍വച്ച് വാട്ടിയെടുത്ത്, അതിലേക്ക് ചോറ് കുടഞ്ഞിടുന്നതും നോക്കി നിന്നിട്ടുണ്ട് പലപ്പോഴും...

ഉച്ചയ്ക്ക് കൂട്ടുകാരുടെ കൂടെയിരുന്ന് ആ പൊതിച്ചോറെടുത്ത് തുറക്കുമ്പോള്‍ മനസ്സില്‍ അമ്മയുടെ മുഖമായിരിക്കും... പൊതിഞ്ഞെടുത്ത ചോറ് ബാഗിലേക്കുവച്ച്, ആ ബാഗെടുത്ത്‌ തോളിലിട്ടുതരുമ്പോള്‍ ആ മുഖവും മുഖത്തുള്ള ചിരിയും, അതിലെ ആത്മസംതൃപ്തിയുമെല്ലാം ഒരു നിമിഷംകൊണ്ട് ഓടിയെത്തും കണ്‍മുന്നിലേക്ക്‌...............

അമ്മയുടെ ആ പൊതിച്ചോറ് ഓരോ തവണ കഴിക്കുമ്പോഴും ആ ഇലയ്ക്കും ചോറിനുമെല്ലാം അമ്മയുടെ മണമായിരുന്നു... ഇപ്പോള്‍ ഈ വരികളെ വായിച്ചപ്പോഴും നാസികത്തുമ്പിലൂടെ ആ ഗന്ധം, എന്‍റെ അമ്മയുടെ ഗന്ധം....

നന്ദി സ്മിതിന്‍ !!

Friday, 8 March 2013

വിരലുകളിലുടെ ഞാനറിഞ്ഞ ആ സ്വാദ് !!

ഭക്ഷണം കഴിച്ചുതുടങ്ങിയപ്പോള്‍ എന്തൊക്കെയോ കുറവുകള്‍... പോരായ്മകള്‍...

പ്ലേറ്റില്‍ വിരലുകള്‍ കോറി, അങ്ങനെ ഇരിക്കുമ്പോള്‍ ചിന്തകള്‍ ചിറകടിച്ചുപറന്നത് ബാല്യത്തിലേക്ക്... ഞാന്‍ എന്‍റെ ഇന്നലെകളിലേക്ക് നടന്നുകയറി, കുറച്ചു സമയത്തേക്കെങ്കിലും അമ്മയുടെ രുചിഭേദങ്ങള്‍ നാവിലേക്ക് ഓടിക്കയറി. അമ്മയുടെ സാമ്പാര്‍, തോരന്‍, മെഴുക്കുവരട്ടി, എല്ലാം വ്യത്യസ്തമായിരുന്നു. അമ്മയുടെതായ ഒരു രുചിയായിരുന്നു എല്ലാത്തിനും. അമ്മയുടെ പാചകം എനിക്കെന്നും മികച്ചതായിരുന്നു.

ആ ഭക്ഷണത്തിന്‍റെ രുചി ആവോളം ആസ്വദിച്ച ആ നാളുകള്‍...!!

എന്‍റെ സ്കൂളിലെ ആദ്യവര്‍ഷങ്ങള്‍... എന്നും എനിക്കുള്ള ഉച്ചഭക്ഷണവുമായി അമ്മയെത്തും.

മണിയടിക്കുന്നതുവരെ അമ്മ ഗേറ്റിനടുത്തുള്ള മരത്തണലില്‍ എനിക്കുള്ള ഭക്ഷണവുമായി കാത്തുനില്‍ക്കും. ഒരു ദിവസംപോലും അമ്മ വൈകിയതായി എന്‍റെ ഓര്‍മ്മയില്‍ ഇല്ല. മഴയാണെങ്കിലും, വെയിലാണെങ്കിലും... അമ്മക്ക് വയ്യാതിരുന്നപ്പോള്‍പോലും ഈ പതിവില്‍ യാതൊരു മാറ്റവും ഇല്ലായിരുന്നു.

വിശപ്പ്‌ തോന്നിത്തുടങ്ങിയാല്‍ ഞാന്‍ ഇടയ്ക്കിടെ വാതില്‍ക്കല്‍ വന്ന് അമ്മ വന്നോയെന്നു ഗേറ്റിനടുത്തേക്ക് നോക്കും, അമ്മയെ അവിടെ കാണുന്നതുവരെ... അമ്മയ്ക്കും അറിയാമത്.

ഞാന്‍ അമ്മയെ കാണുമ്പോള്‍ ചിരിക്കും, തിരിച്ച് അമ്മയും. അമ്മയുടെ ഭംഗിയുള്ള ദൈര്‍ഘ്യമേറിയ ആ ചിരിനോക്കി ഞാന്‍ ഏതാനും നിമിഷം നില്‍ക്കും, പിന്നെ എന്‍റെ ഇരിപ്പിടത്തിലേക്ക് മടങ്ങും. അപ്പോള്‍ ഞങ്ങളുടെ ഉണ്ണിമായ ടീച്ചര്‍ എന്നോട് ചോദിക്കും,

'അമ്മ വന്നോ...?'

ഞാന്‍ ചിരിയോടെ തലയാട്ടും. ടീച്ചറും ചിരിക്കും... തുടര്‍ന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള നീളമുള്ള മണിനാദം കേള്‍ക്കാനുള്ള കാത്തിരിപ്പ്.....

'...ര്‍ണീം ...ര്‍ണീം ...ര്‍ണീം' മണിയടിക്കുമ്പോള്‍ അമ്മ ക്ലാസ്റൂമിലേക്ക്‌ വരും, പിന്നെ...

അമ്മയെന്നെ അടുത്തിരുത്തി, ചോറും കറിയും ഉപ്പേരിയും ചേര്‍ത്ത് കൊച്ച് കൊച്ച് ഉരുളകളായി എനിക്ക് വായില്‍വച്ച് തരുമായിരുന്നു. വായില്‍ നിറയെ ചോറുമായി ഞാന്‍ അമ്മയെ നോക്കും. മുഖത്തേക്ക് പാറിയ മുടിയിഴകള്‍ ഇടതുകയ്യാല്‍ മാടിയൊതുക്കി, എന്നെ നോക്കി അമ്മ ഒന്നു ചിരിക്കും.. പിന്നെ പറയും 'വേഗം കഴിക്കടാ...' കഥ പറഞ്ഞ്, സ്നേഹത്തോടെ ചിരിച്ച്...

പക്ഷെ, ഒരിക്കല്‍.....

പതിവുപോലെ ക്ലാസ്സിലിരുന്നു ഞാന്‍ മരത്തണലില്‍ നില്‍ക്കുന്ന അമ്മയെ കണ്ടു, നോക്കി ചിരിച്ചു. അന്ന് അമ്മയുടെ ചിരിക്കെന്തോ എന്നുമുള്ള ഭംഗി ഉണ്ടായിരുന്നില്ല, എങ്കിലും അമ്മ ചിരിക്കുന്നതും നോക്കി ഞാന്‍ നിന്നു.

ഞാന്‍ നോക്കി നില്‍ക്കെ അമ്മ കുഴഞ്ഞുവീണു.

ക്ലാസ്സില്‍ നിന്നും 'അമ്മേ...' എന്നുറക്കെ വിളിച്ച് ഞാന്‍ അമ്മയുടെ അടുത്തേക്കോടി, ഇറങ്ങിയോടിയ എന്‍റെ പുറകെ ടീച്ചറും. ഞാന്‍ അമ്മയുടെ അടുത്തെത്തുമ്പോഴേക്കും ആരൊക്കെയോ താങ്ങി എഴുന്നേല്‍പ്പിച്ചിരുന്നു അമ്മയെ...

പിന്നെ സ്റ്റാഫ് റൂമിലേക്ക്, എന്‍റെ ടീച്ചര്‍ എന്നെയും സ്റ്റാഫ് റൂമിലേക്ക്‌ കൂട്ടി.

അമ്മക്കടുത്ത് ഞാനിരുന്നു. ആ അവശതയിലും അമ്മ എന്നെ ചേര്‍ത്തുപിടിച്ചു.

ചോറ്റുപാത്രം തുറക്കുമ്പോള്‍ ആ മണം ആവോളം നുകര്‍ന്നു ഞാന്‍. അമ്മ പതിവുപോലെ ചെറിയ ഉരുളകള്‍ വായില്‍ വച്ചുതന്നു. എന്‍റെ അമ്മയുടെ കയ്യില്‍ നിന്നും കിട്ടുന്ന ഭക്ഷണത്തിന്‍റെ രുചിഭേദങ്ങള്‍ അറിഞ്ഞ്, വെറുതെ ആ മുഖത്ത് നോക്കി. കഥ പറയാതെ, സ്നേഹത്തോടെ ചിരിച്ച്... എന്നെ സ്നേഹത്തോടെ കഴിപ്പിക്കുന്ന അമ്മയുടെ ക്ഷീണിച്ച മുഖം ഇന്നും ഓര്‍മ്മയില്‍ തെളിയുന്നു.

ആരൊക്കെയോ വിളിച്ച ഓട്ടോയില്‍ അമ്മ തിരിച്ച് പോകുമ്പോള്‍ വെറുതെ നോക്കി നിന്നു ഞാന്‍.

എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാകാത്ത കടുത്ത പനിയായിരുന്നു അമ്മക്കെന്നു ഞാന്‍ പിന്നീടറിഞ്ഞു. ആ അസുഖത്തിലും എനിക്ക് ഭക്ഷണവുമായി വന്ന എന്‍റെ അമ്മ. ആ സ്നേഹത്തിനെ പലപ്പോഴും ഞാന്‍ അറിഞ്ഞിട്ടുണ്ട്.

ഇന്നും ഞാന്‍ അറിയുന്നു, മറ്റെവിടെയും എനിക്കനുഭവിക്കാന്‍ കഴിയാത്ത ആ വിരലുകളിലുടെ ഞാനറിഞ്ഞ ആ സ്വാദ് എനിക്കെന്നും ഇഷ്ടമാണ്. അത് മാത്രമാണെന്നും ഇഷ്ടം.